
ഇരിട്ടി ∙ പടിയൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥി പ്രജിതയുടെ ചിരിമാഞ്ഞ നേരമില്ല. കരയാൻ മറന്ന ബാല്യത്തിൽ നിന്നു പ്രജിതയുടെ പഠനവഴികളിൽ ഏക സമ്പാദ്യവും ചിരി മാത്രമാണ്.
പരിക്കളം കുമ്പങ്ങോട് സങ്കേതത്തിലെ വീട്ടിൽ ഇല്ലായ്മകളോടു പോരാടിയാണ് പ്രജിത എന്നും സ്കൂളിലെത്തുന്നത്. 23 കിലോമീറ്റർ ബസിൽ യാത്ര ചെയ്ത് സ്കൂളിന്റെ പടികയറുമ്പോഴും പ്രജിതയുടെ മുഖത്തെ ചിരി മായില്ല.
പടിയൂർ ഗവ.ഹയർ സെക്കൻഡറി പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർഥിയാണ് പ്രജിത.
രാവിലെ വെറും വയറുമായിട്ടാണു മിക്കദിവസവും വീട്ടിൽനിന്നിറങ്ങുക. സ്കൂൾ യൂണിഫോം അധ്യാപകരാണു നൽകിയത്.
2 വിഷയങ്ങളുടെ ടെക്സ്റ്റ് ബുക്കുകൾ മാത്രമാണ് കയ്യിലുള്ളത്. പാഠഭാഗങ്ങൾ നോട്ട് ബുക്കിൽ എഴുതി പഠിക്കും.
എസ്ടി വിഭാഗം വിദ്യാർഥികൾക്കുള്ള പഠന ഗ്രാന്റും ലഭിച്ചിട്ടില്ല.അടുക്കളയും കിടപ്പുമുറിയും പഠനമുറിയും ഒന്നായി ചേരുന്ന പ്ലാസ്റ്റിക് കൂരയ്ക്കുള്ളിലാണ് അച്ഛൻ പ്രസാദും അമ്മ പ്രസന്നയും സഹോദരി പ്രജിനയും കഴിയുന്നത്.
പ്രജിന പത്താംതരം പൂർത്തിയാക്കിയതോടെ പഠനം നിർത്തി. ശുദ്ധജലം 500 മീറ്റർ കുന്നിറങ്ങി വേണം പാത്രത്തിൽ ശേഖരിച്ച് എത്തിക്കാൻ.
സ്വന്തമായി ഒരു സെന്റ് ഭൂമിപോലും ഇല്ലാത്തതിനാൽ ലൈഫ് ഭവന പദ്ധതിയിലും കുടുംബത്തിന് വീടു ലഭിച്ചില്ല. ഇതേ കാരണം കൊണ്ടു തന്നെ സന്നദ്ധ സംഘടനകൾക്കും വീട് നൽകാനും സാധിക്കുന്നില്ല. അമ്മ പ്രസന്നയുടെ ഒരു കയ്യും കാലും ഭാഗികമായി തളർന്നതിനാൽ തൊഴിലുറപ്പിനുപോലും പോകാൻ സാധിക്കുന്നില്ല.
ദിവസവും 46 കിലോമീറ്റർ യാത്ര ചെയ്യേണ്ട ബസ് ചാർജ് വേണം പ്രജിതയ്ക്ക്. പ്രാരബ്ധങ്ങളുടെ കെട്ടുതുറക്കാൻ മനസ്സില്ലാത്ത പ്രജിതയ്ക്കു പഠനം പാതിവഴിയിൽ ഉപേക്ഷിക്കാൻ മനസ്സില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]