
തെങ്ങോളം പൊക്കത്തിൽ പച്ചത്തേങ്ങ വില; ഒരു കിലോ തേങ്ങയ്ക്ക് 67–70 രൂപ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ ∙ പച്ചത്തേങ്ങയുടെ വില റോക്കറ്റ് പോലെ കുതിക്കുമ്പോൾ അവസരം ഉപകാരപ്പെടാതെ കർഷകർ. ഒരു കിലോ പച്ചത്തേങ്ങയ്ക്ക് 67– 70 രൂപയെത്തിയെങ്കിലും വിൽക്കാൻ തേങ്ങയില്ലാത്ത അവസ്ഥയിലാണു മിക്കവരും. തേങ്ങയുടെ വില പോലെ വെളിച്ചെണ്ണ വിലയും കൂടുകയാണ്. ലീറ്ററിന് 340 രൂപയാണിപ്പോഴത്തെ വില. തേങ്ങയുടെ വില ഇനിയും കൂടുമെന്നാണു വിപണി നൽകുന്ന സൂചന. വെളിച്ചെണ്ണ വില കൈവിട്ടു പോകുമ്പോൾ വ്യാജൻ വിപണിയിൽ സജീവമാകുമെന്ന ആശങ്കയും വ്യാപാരികൾക്കുണ്ട്.
ഡിസംബർ മുതലാണു പച്ചത്തേങ്ങയുടെ വില വൻതോതിൽ കൂടാൻ തുടങ്ങിയത്. ജനുവരി അവസാനം കിലോഗ്രാമിന് 54 രൂപയായി. ഫെബ്രുവരിയിൽ 56 എത്തിയെങ്കിൽ മാർച്ചിൽ 60 കടന്നു. മേയ് 15ന് 62 ആയിരുന്ന വിലയാണ് ജൂൺ ആദ്യം 67ൽ എത്തിയത്. തലശ്ശേരിയിൽ കഴിഞ്ഞദിവസം 70 രൂപ തോതിലാണു സംഭരണം നടന്നത്. ഇരിട്ടിയിൽ 65, ചെറുപുഴ 66, കരുവഞ്ചാൽ 68, കണ്ണൂർ 67 എന്നിങ്ങനെയാണു വില.
കൊപ്രയെന്തിന് തേങ്ങ പോരേ…
പച്ചത്തേങ്ങ വില ദിനംപ്രതി കൂടുന്നതിനാൽ കൊപ്രയാക്കി വിൽക്കുന്നതു കുറഞ്ഞു. തേങ്ങ പൊതിച്ചു നേരിട്ടു വിൽപന നടത്തുകയാണിപ്പോൾ. മഴ നേരത്തേ എത്തിയതിനാൽ കൊപ്രയാക്കാൻ മെനക്കെടുന്നില്ല.
മില്ലുകൾ പ്രതിസന്ധിയിൽ
തേങ്ങ വില കുതിക്കുന്നത് മില്ലുകാരെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. മുൻപു കോഴിക്കോട് ജില്ലയിൽനിന്നാണു ജില്ലയിലെ പ്രധാന വെളിച്ചെണ്ണ മില്ലുകാരെല്ലാം തേങ്ങയെത്തിച്ചിരുന്നത്. എന്നാൽ കോഴിക്കോട് ജില്ലയിലെ തേങ്ങയെല്ലാം അവിടത്തെ മില്ലുകാർ വാങ്ങുന്നതിനാൽ ജില്ലയിലെ കമ്പനികൾ ആവശ്യത്തിന് ഉൽപാദനം നടത്താനാവാതെ പ്രയാസപ്പെടുകയാണ്. ചില കമ്പനികൾ താൽക്കാലികമായി ഉൽപാദനം നിർത്തി. കഴിഞ്ഞ വർഷത്തെ കൊടുംചൂട് തേങ്ങ ഉൽപാദനം കുറയാൻ കാരണമായി. കൂടാതെ കർഷകർ തെങ്ങിനെ പരിപാലിക്കുന്നതു കുറഞ്ഞതും ഉൽപാദനം കുറയാൻ കാരണമായി.
മഴ കനിഞ്ഞു; കർഷകർ ഒരുങ്ങി
വേനൽമഴ നന്നായി ലഭിച്ചതിനാൽ ഇക്കുറി കർഷകർ പ്രതീക്ഷയിലാണ്. മഴ നേരത്തേയെത്തിയതും തെങ്ങുകൾക്കു ഗുണകരമാണ്. മുൻപു തെങ്ങിനു വളം ചെയ്യാതിരുന്നവർ ഇക്കുറി തെങ്ങിൻതോപ്പിൽ പണിയെടുപ്പിക്കുന്നുണ്ട്. തടംതുറക്കലും വളമിടലുമെല്ലാം എല്ലായിടത്തും സജീവമാണ്.
വെളിച്ചെണ്ണ വില ഇരട്ടിയിലേറെ
ശ്രീകണ്ഠപുരം ∙ ഒരു വർഷത്തിനുള്ളിൽ വെളിച്ചെണ്ണ വില ഇരട്ടിയിലേറെയായി. കഴിഞ്ഞവർഷം ഇതേസമയം ലീറ്ററിന് 150ന് അടുത്തായിരുന്നു വെളിച്ചെണ്ണയ്ക്കു വില. ഇപ്പോൾ 340ൽ എത്തി. മില്ലുകളിൽ 400 രൂപവരെ നീളുകയാണു വില. കമ്പോളത്തിൽ വെളിച്ചെണ്ണ വില ഓരോദിവസവും കൂടുന്നതും പ്രതിസന്ധി ഇരട്ടിയാക്കുകയാണ്. കഴിഞ്ഞ വർഷം, ഇതേസമയം പച്ചത്തേങ്ങയ്ക്കു കിലോഗ്രാമിന് 30 രൂപയായിരുന്നു വില. എന്നാൽ, കഴിഞ്ഞ വർഷം 3000 പച്ചത്തേങ്ങ വിറ്റ കർഷകർക്ക് ഇക്കുറി കിട്ടിയത് 1000 തേങ്ങയാണ്. തേങ്ങ ഉൽപാദനം കുത്തനെ കുറഞ്ഞതും വെളിച്ചെണ്ണ വില കൂടാൻ കാരണമായെന്നു കച്ചവടക്കാർ പറയുന്നു. ക്ഷേത്രങ്ങളിലും കോട്ടങ്ങളിലും വിളക്കു തെളിക്കാൻ പ്രധാനമായി ഉപയോഗിക്കുന്നതു വെളിച്ചെണ്ണയാണ്. വരുമാനമില്ലാത്ത ക്ഷേത്രങ്ങളും പ്രതിസന്ധിയിലാണ്.