
അറബിക്കടലിലെ കപ്പലപകടങ്ങൾക്കു പിന്നിൽ ‘ഇലക്ട്രോ മാഗ്നറ്റിക് പൾസ്’?; സാധ്യത പരിശോധിക്കുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി∙ അറബിക്കടലിലെ സമീപകാല കപ്പലപകടങ്ങളിലെ അട്ടിമറി സാധ്യത പഠിക്കുന്ന കേന്ദ്ര– വിദേശ അന്വേഷണ ഏജൻസികൾ ഹൈ പവർ മൈക്രോവേവ് (എച്പിഎം), ഇലക്ട്രോ മാഗ്നറ്റിക് പൾസ് (ഇഎംപി) അധിഷ്ഠിത ഉപകരണങ്ങളുടെ ഉപയോഗം പരിശോധിക്കുന്നു. യുദ്ധക്കപ്പലുകളുടെയും പോർവിമാനങ്ങളുടെയും ജിപിഎസ് സംവിധാനങ്ങളെ അടക്കം തകിടം മറിക്കാൻ ശേഷിയുള്ള ഇത്തരം എച്പിഎം ഉപകരണങ്ങൾ തുർക്കി വികസിപ്പിച്ചിരുന്നു.
തീവ്രശക്തിയുള്ള വൈദ്യുത കാന്തിക തരംഗങ്ങളുടെ പ്രസരണമുണ്ടാക്കുന്ന ഇത്തരം ഉപകരണങ്ങളുടെ ഉപയോഗം കണ്ടെത്താൻ അട്ടിമറി സംശയിക്കുന്ന പ്രദേശങ്ങളിലെ വൈദ്യുതിയുടെ ഉപയോഗത്തിൽ പൊടുന്നനെയുണ്ടാകുന്ന വർധന പരിശോധിക്കുകയാണ് അന്വേഷണ ഏജൻസികൾ ചെയ്യുന്നത്.
സൈനിക പ്രതിരോധത്തിനായി തുർക്കി വികസിപ്പിച്ച പോർട്ടബിൾ എച്പിഎം ആയുധമായ ‘അൽക്ക– ഡിഇഡബ്ല്യു’ ഒരു സ്പോർട്സ് കാറിൽ കൊണ്ടുപോകാവുന്ന വലുപ്പമുള്ളതാണ്. 2.5 കിലോവാട്ട് മുതൽ 5 കിലോവാട്ട് വരെ വൈദ്യുതി ഉപയോഗിച്ച് ഇവ പ്രവർത്തിപ്പിക്കാനാവും. 1500 മീറ്റർ മുതൽ 5000 മീറ്റർ വരെ അകലത്തിലുള്ള ഇലക്ട്രോണിക്സ് സംവിധാനങ്ങളെ തകരാറിലാക്കാനുള്ള ശേഷി അൽക്കയ്ക്കുണ്ടെന്നു തുർക്കിയുടെ ആയുധ ഗവേഷണ കേന്ദ്രമായ ‘റോക്കറ്റ്സാൻ’ പ്രഖ്യാപിച്ചിരുന്നു.
ഇലക്ട്രോണിക് സംവിധാനങ്ങളെ തകരാറിലാക്കുന്നതിനു പുറമേ, സ്ഫോടന സ്വഭാവമുള്ള രാസപദാർഥങ്ങളെ തീപിടിപ്പിക്കാനും ശക്തിയേറിയ വൈദ്യുത കാന്തിക തരംഗങ്ങൾക്കു കഴിയുന്ന സാഹചര്യത്തിലാണ് അറബിക്കടലിൽ സമീപകാലത്തുണ്ടായ കപ്പലപകടങ്ങളിൽ അട്ടിമറി സാധ്യതയുണ്ടോയെന്ന പരിശോധന നടത്തുന്നത്.
അറബിക്കടലിലെ ചരക്കുകപ്പലപകടങ്ങളിൽ മാരിടൈം ഇൻഷുറൻസ് കമ്പനികളും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. സമീപകാലത്തു കപ്പലപകടങ്ങളിൽ കപ്പലുകളുടെ ഇലക്ട്രോണിക് സംവിധാനങ്ങൾ തകരാറിലാക്കാനും തീപിടിപ്പിക്കാനും ശേഷിയുള്ള വൈദ്യുതകാന്തിക തരംഗങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതായി അമേരിക്കയുടെ ജോയിന്റ് മറൈൻ ഇൻഷുറൻസ് കമ്മിറ്റി (ജെഎംഐസി) റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെകൂടി പശ്ചാത്തലത്തിലാണു യൂറോപ്പിലെ കപ്പലപകടങ്ങളെക്കുറിച്ചു പഠിക്കാൻ ഇൻഷുറൻസ് കമ്പനികൾ നിയോഗിച്ച കൺസോർഷ്യത്തിന്റെ പ്രതിനിധികൾ കഴിഞ്ഞയാഴ്ച കേരളം സന്ദർശിച്ചത്.