കൊച്ചി ∙ പശ്ചിമേഷ്യൻ സംഘർഷം കണക്കിലെടുത്ത് യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള റൂട്ടുകളിൽ നാളെ മുതൽ 18 വരെ എയർ ഇന്ത്യ 78 അധിക സർവീസുകൾ നടത്തും. ന്യൂയോർക്ക്, ലണ്ടൻ, ഫ്രാങ്ക്ഫർട്ട്, ആംസ്റ്റർഡാം, സൂറിക്, പാരിസ് എന്നിവയ്ക്കു പുറമേ കൊളംബോ, മാലെ എന്നിവിടങ്ങളിലേക്കും ഡൽഹിയിൽ നിന്ന് അധിക സർവീസ് നടത്തും.
17,660 സീറ്റുകളാണ് ഈ അധിക സർവീസുകളിൽ ആകെയുണ്ടാവുക. യൂറോപ്യൻ റൂട്ടുകളിൽ ബോയിങ് 787–8 വിമാനങ്ങളാണ് ഉപയോഗിക്കുക.
മാലെ, കൊളംബോ റൂട്ടുകളിൽ എയർബസ് എ320 നിയോ വിമാനങ്ങളായിരിക്കും സർവീസ് നടത്തുക. ഇതിനു പുറമേ ന്യൂയോർക്കിലേക്ക് ബോയിങ് 777–300ഇആർ വിമാനവുമായിരിക്കും ഉപയോഗിക്കുക.
ആകാശ എയർ ഇന്ന് വൈകിട്ട് 5.50ന് കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്കും തിരിച്ച് വൈകിട്ട് 10.55ന് ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്കും സർവീസ് നടത്തും. മുംബൈയിൽ നിന്ന് ജിദ്ദയിലേക്കുള്ള സർവീസ് വൈകിട്ട് 7.20ന് പുറപ്പെടും.
തിരിച്ച് രാത്രി 11.55ന് ജിദ്ദയിൽ നിന്ന് മുംബൈയിലേക്കും സർവീസുണ്ട്. ഇന്നലെ കൊച്ചിയിലേക്ക് 13 വിമാനങ്ങളും ഇവിടെ നിന്ന് വിവിധ ഗൾഫ് സെക്ടറുകളിലേയ്ക്ക് 12 സർവീസുകളും നടത്തി.
കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് പുറപ്പെടാനുള്ള 17 രാജ്യാന്തര സർവീസുകളും വിവിധ രാജ്യങ്ങളിൽനിന്നു കരിപ്പൂരിൽ എത്താനുള്ള 15 വിമാന സർവീസുകളും ഉൾപ്പെടെ 32 രാജ്യാന്തര സർവീസുകൾ ഇന്നലെ റദ്ദാക്കി. അതേസമയം, കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് വിവിധ രാജ്യങ്ങളിലേക്കും തിരിച്ചുമായി 22 രാജ്യാന്തര സർവീസുകൾ ഇന്നലെ നടന്നു.
അധിക ചാർജ് ഇല്ലാതെ മടങ്ങാം
അബുദാബി ∙ യുദ്ധത്തെ തുടർന്നു റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് യുഎഇയിലെ ഏതു വിമാനത്താവളത്തിൽനിന്നും അധിക ചാർജ് ഇല്ലാതെ മടങ്ങാൻ സൗകര്യമൊരുക്കുമെന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും അറിയിച്ചു. ബുക്ക് ചെയ്ത സെക്ടറുകൾക്കു പകരം യുഎഇയിലെ ഏതു വിമാനത്താവളത്തിൽനിന്നും ഇന്ത്യയിലെ ഏതു നഗരത്തിലേക്കും യാത്ര മാറ്റാം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

