
കായംകുളത്ത് 3.24 കോടിയുടെ കവർച്ച; മുഖ്യ സൂത്രധാരൻ ദേശീയപാർട്ടിയുടെ തമിഴ്നാട്ടിലെ നേതാവ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കായംകുളം ∙ കോയമ്പത്തൂരിൽ നിന്ന് കൊല്ലത്തേക്കു കൊണ്ടുപോകുകയായിരുന്ന 3.24 കോടി രൂപ ദേശീയപാതയിൽ രാമപുരത്ത് പാഴ്സൽ വാഹനം തടഞ്ഞു നിർത്തി കവർച്ച ചെയ്ത കേസിൽ അറസ്റ്റിലായവരിൽ ഒരാൾ കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തയാൾ. പിടിയിലായ സുബാഷ് ചന്ദ്രബോസാണ് പണം തട്ടിയ സംഘത്തിലുണ്ടായിരുന്നത്. കൊള്ള സംഘം എത്തിയ വാഹനത്തിനു വ്യാജ ആർസി തയാറാക്കി കൊടുത്തയാളാണ് അറസ്റ്റിലായ തിരുകുമാർ. കൊല്ലത്ത് സ്വർണ വ്യാപാരിയായ അപ്പാസ് പാട്ടീൽ എന്നയാൾക്ക് കോയമ്പത്തൂരിലുള്ള ബന്ധു നമ്പർ വൺ പാഴ്സൽ സർവീസിന്റെ ലോറിയിൽ കൊടുത്തുവിട്ട പണമാണ് കവർന്നത്. ഒരു സ്കോർപ്പിയോയിലും ഇന്നോവയിലുമായാണ് സംഘം എത്തിയത്.
പണം തട്ടിയെടുത്ത സംഘം മാവേലിക്കര വഴി കെപി റോഡിൽ എത്തി ആര്യങ്കാവ് വഴിയാണ് തമിഴ്നാട്ടിലേക്ക് പോയത്. സിസിടിവി നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കൾ വന്ന വാഹനത്തിന്റെ നമ്പർ കിട്ടിയത്. ഇവർ തമിഴ്നാട്ടിൽ കടന്നയുടൻ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മാറ്റി തിരുപ്പൂരിലേക്കു പോകുകയായിരുന്നു. തിരുപ്പൂർ, കുംഭകോണം, തിരുവള്ളുർ എന്നിവിടങ്ങളിലുള്ളവരാണ് എല്ലാ മോഷ്ടാക്കളും.
സംഘം കോയമ്പത്തൂരിൽ എത്തിയാണ് മോഷണം ആസൂത്രണം ചെയ്തത്. കവർന്ന പണത്തിൽനിന്ന് അഞ്ച് ലക്ഷം രൂപ തങ്ങൾക്കു പ്രതിഫലമായി ലഭിച്ചെന്നു തിരുകുമാറും ചന്ദ്രബോസും സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇതിൽ ഒന്നര ലക്ഷത്തോളം രൂപ പളനിയിലും മറ്റും തീർഥാടനത്തിനായി ചെലവഴിച്ചതായും പൊലീസിനോടു സമ്മതിച്ചു. കേസിൽ രണ്ടുപേർ പിടിയിലായതറിഞ്ഞ് മറ്റുള്ളവർ ഒളിവിൽപോയി. പണം തട്ടുന്നതിനു രണ്ടുദിവസം മുൻപുതന്നെ പാഴ്സൽ ലോറിയെ സംഘം നിരീക്ഷിക്കുന്നുണ്ടായിരുന്നു. യോജിച്ച സ്ഥലം നേരത്തെ മനസ്സിലാക്കിയ ശേഷമാണ് കവർച്ച നടത്തിയതെന്നു പിടിയിലായവർ പൊലീസിനോടു പറഞ്ഞു. ഡിവൈഎസ്പി എൻ.ബാബുക്കുട്ടൻ, കരീലക്കുളങ്ങര എസ്എച്ച്ഒ ജെ.നിസാമുദ്ദീൻ, എസ്ഐ ബ്രജിത്ത് ലാൽ, സ്ക്വാഡ് അംഗങ്ങളായ നിഷാദ്, അഖിൽ, ഇയാസ്, മണിക്കുട്ടൻ, ഷാനവാസ്, ദീപക്, ഷാജഹാൻ, സിദ്ദിഖ്, ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
മുഖ്യ സൂത്രധാരൻമാരെ തിരിച്ചറിഞ്ഞു
കായംകുളം ∙ ദേശീയപാതയിൽ രാമപുരത്ത് പാഴ്സൽ കമ്പനിയുടെ വാഹനം തടഞ്ഞു നിർത്തി 3.24 കോടി രൂപ കവർച്ച ചെയ്ത കേസിലെ മുഖ്യ സൂത്രധാരൻമാരെ പൊലീസ് തിരിച്ചറിഞ്ഞു. തമിഴ്നാട് തിരുപ്പൂർ സ്വദേശികളായ സതീഷ്, ദുരൈ അരസ് എന്നിവരാണ് കവർച്ച ആസൂത്രണം ചെയ്തതെന്നതിനു തെളിവുകൾ ലഭിച്ചു. ഇവരെ പിടികൂടാനായി പ്രത്യേക പൊലീസ് സംഘം തിരുപ്പൂരിൽ ക്യാംപ് ചെയ്യുന്നുണ്ട്. ദുരൈ അരസ് ഒരു ദേശീയപാർട്ടിയുടെ തമിഴ്നാട്ടിലെ പോഷക സംഘടനാ നേതാവാണെന്നു പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കേസിൽ കഴിഞ്ഞ ദിവസം പിടിയിലായ തിരുപ്പൂർ കാലകാട് സെക്കൻഡ് സ്ട്രീറ്റ് ജയമണി കോമ്പൗണ്ടിൽ സുബാഷ് ചന്ദ്രബോസ്(32), തിരുപ്പൂർ വെള്ളിയംകാട് മുത്തയ്യൻ കോവിലിൽ ലേ ഔട്ടിൽ തിരുകുമാർ (37) എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുപ്പൂരിലെത്തിയാണ് ഇവരെ പിടികൂടിയത്. കേസിൽ ഇനി ഏഴുപേർ കൂടി അറസ്റ്റിലാകാനുണ്ട്. പിടിയിലായ സുബാഷും തിരുകുമാറും കവർച്ച, വധശ്രമം എന്നീ കേസുകളിൽ തമിഴ്നാട്ടിൽ പ്രതികളാണ്. പ്രതി സതീഷിന് കുംഭകോണത്ത് വസ്ത്രവ്യാപാരമാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളും അവിടെ വധശ്രമം, തട്ടിപ്പ് കേസുകളിൽ പ്രതിയാണ്. ഈമാസം 13ന് പുലർച്ചെ രാമപുരത്തു വച്ചാണ് കാർ പാഴ്സൽ ലോറിക്ക് കുറുകെയിട്ട് ഡ്രൈവർ ഭുവനേശ്വറിനെ ഭീഷണിപ്പെടുത്തി ചാക്കിൽ സൂക്ഷിച്ചിരുന്ന പണം തട്ടിയെടുത്തത്. അറസ്റ്റിലായ പ്രതികളെ കായംകുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കുടുങ്ങിയത് ഫാസ്ടാഗിൽ
കായംകുളം ∙ തമിഴ്നാട്ടിലേക്കു കടന്ന എട്ടംഗ സംഘത്തിലെ രണ്ടു പ്രതികളെ പിടികൂടുന്നതിനു പൊലീസിനു സഹായകമായത് ടോൾ ബൂത്തിൽ ഫാസ്റ്റാഗ് ഇടപാടിനു നൽകിയ മൊബൈൽ നമ്പർ. മധുരയ്ക്കടുത്തുള്ള കപ്പളൂർ ടോൾ ഗേറ്റിൽ നിന്നാണ് പൊലീസിനു നിർണായകമായ തുമ്പ് ലഭിച്ചത്. പണം തട്ടിയെടുത്ത് പ്രതികൾ കടന്നുപോയ വഴികൾ സിസിടിവി നിരീക്ഷണത്തിലൂടെ പൊലീസ് പിന്തുടരുകയായിരുന്നു. തിരുപ്പൂരിലേക്കുള്ള യാത്രക്കിടെയാണ് ടോൾ ഗേറ്റിൽ നമ്പർ കൈമാറിയത്. സൈബർ സെല്ലിന്റെ സഹയത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ തിരുപ്പൂരിൽ കുടുങ്ങിയത്.
2 ദിവസം മുൻപേ കൊല്ലത്ത് എത്തി
കായംകുളം ∙ കവർച്ചയ്ക്ക് മുന്നോടിയായി പ്രതികൾ നടത്തിയത് വിപുലമായ ആസൂത്രണം. 13നു പണം എത്തുമെന്നു മനസ്സിലാക്കിയ സംഘം 11നു തന്നെ കൊല്ലത്തെത്തിയിരുന്നു. പാഴ്സൽ കമ്പനിയുടെ വാഹനങ്ങളുടെ പതിവു റൂട്ടും സമയവും മനസ്സിലാക്കുകയായിരുന്നു ലക്ഷ്യം. പാഴ്സൽ കോയമ്പത്തൂരിൽ നിന്ന് പാലക്കാട് വഴി ആലപ്പുഴ, കൊല്ലം ഭാഗത്തേക്കാണു പോകുന്നതെന്ന് മനസ്സിലാക്കി. തുടർന്നു കുറ്റാലത്ത് താമസിച്ചു. 13നു അർധരാത്രിയിൽ ആലപ്പുഴയിൽ സംഘം എത്തി പാഴ്സൽ ലോറിയെ നിരീക്ഷിച്ച് പിന്തുടർന്നു. പണം തട്ടിയെടുത്ത് കാറിലാക്കിയശേഷം 2 കാറുകളും നങ്ങ്യാർകുളങ്ങര വഴി കടന്നുപോയി. ഈ റൂട്ടിലെ ആയിരക്കണക്കിനു സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് സംഘം പരിശോധിച്ച് വാഹനം പോയ വഴി കണ്ടെത്തിയത്.