ചേപ്പാട്ട് 3 കോടിയുടെ കവർച്ച; കാറിലെത്തിയ സംഘം തട്ടിയെടുത്തത് പാഴ്സൽ ലോറിയിൽ കൊണ്ടുപോയ പണം
ആലപ്പുഴ ∙ കോയമ്പത്തൂരിൽ നിന്ന് കൊല്ലത്തേക്ക് പാഴ്സൽ ലോറിയിൽ കൊണ്ടുപോയ മൂന്ന് കോടിയോളം രൂപ രണ്ടു കാറുകളിലായെത്തിയ സംഘം തട്ടിയെടുത്തു. ദേശീയപാതയിൽ ചേപ്പാട് രാമപുരത്ത് 13ന് പുലർച്ചെ നാലിനായിരുന്നു സംഭവം.
ലോറിക്ക് കുറുകെ കാർ നിർത്തിയ സംഘം ഡ്രൈവറെ മർദിച്ച ശേഷമാണ് പണം തട്ടിയെടുത്തത്. ഇവർ രക്ഷപ്പെട്ടതിനു ശേഷം ഡ്രൈവർ ലോറിയുമായി കൊല്ലത്ത് എത്തി പണം ഏറ്റുവാങ്ങാനിരുന്ന കൊല്ലത്തെ ഒരു ജ്വല്ലറി ഉടമയെ വിവരം അറിയിച്ചു. ഇദ്ദേഹം കരീലക്കുളങ്ങര പൊലീസിൽ പരാതി നൽകി.
ലോക്കൽ പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡ് ഉൾപ്പെടെയുള്ള സംഘവും പണം തട്ടിയെടുത്ത സംഘത്തെ കുറിച്ച് അന്വേഷണം നടത്തിയെങ്കിലും ഇതുവരെ സൂചന ലഭിച്ചിട്ടില്ല. കോയമ്പത്തൂർ സ്വദേശിയായ ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്തെങ്കിലും ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങൾ പൂർണമായി വിശ്വാസത്തിലെടുക്കാതെയാണ് അന്വേഷണം നീങ്ങുന്നത്.
പാഴ്സലിൽ പണമാണെന്ന് ഡ്രൈവർക്ക് നേരത്തെ അറിയാമായിരുന്നോ എന്നതടക്കമുള്ള വിശദാംശങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. കൊല്ലത്തെ വ്യാപാരി കോയമ്പത്തൂരിൽ സ്വർണ വ്യാപാരവുമായി ബന്ധമുള്ളവരുമായി നടത്തിയ ഇടപാടിന്റെ ഭാഗമായാണ് അവിടെനിന്ന് പാഴ്സൽ എന്ന വ്യാജേന ചാക്കിൽ പണം അയച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

