കാസർകോട് ∙ 17 വർഷം സിപിഐക്ക് എംഎൽഎ ഉണ്ടായിരുന്ന മണ്ഡലമാണ് മഞ്ചേശ്വരം. 1970 മുതൽ 1987 വരെ 4 തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായ വിജയം.
പിന്നീട് എപ്പോഴോ സിപിഐക്ക് മഞ്ചേശ്വരം മേഖലയിലെ രാഷ്ട്രീയ ചരിത്രത്തിൽ പ്രഭാവം കുറഞ്ഞു? ശക്തമായ അടിത്തറയുണ്ടായിരുന്ന പാർട്ടി മഞ്ചേശ്വരത്ത് ദുർബലമായി. അതേ സമയം കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ തുടർച്ചയായി ജയിക്കുകയും ചെയ്യുന്നു.
മഞ്ചേശ്വരത്ത് സിപിഐക്ക് സംഭവിച്ചതെന്ത്?
മംഗളൂരു കേന്ദ്രീകരിച്ചുള്ള സാംസ്കാരിക, തൊഴിലാളി പ്രവർത്തനങ്ങളാണ് മഞ്ചേശ്വരം മേഖലയിലേക്കും കമ്യൂണിസ്റ്റ് പാർട്ടിയായി വ്യാപിച്ചത്. പാർട്ടി അന്ന് ദക്ഷിണ കന്നഡ മേഖലയിൽ ശക്തമായ സാന്നിധ്യമായിരുന്നു.
1952ലെ മദ്രാസ് അസംബ്ലി തിരഞ്ഞടുപ്പിൽ കർണാടകയിൽ നിന്ന് ഒട്ടേറെ സിപിഐ പ്രതിനിധികൾ വിജയിച്ചിരുന്നു.
എം.രാമപ്പയും എ.സുബ്ബറാവുവും
വിശാഖപട്ടണത്തെ ഡോക്ടറുടെയും കർണാടക സ്വദേശിയായ അമ്മയുടെയും മകൻ ഡോ.എ.സുബ്ബറാവു 1943–44 കാലത്ത് മഞ്ചേശ്വരത്ത് ഡോക്ടറായെത്തുന്നു ഏതാനും വർഷം കഴിഞ്ഞ് 1951ൽ എം.രാമപ്പ കർണാടകയിൽനിന്ന് അധ്യാപകനായും ഇവിടെയെത്തി. ഈ സമയത്ത് ഇവിടെ കമ്യൂണിസ്റ്റ് പാർട്ടിക്ക് വലിയ സ്വാധീനമില്ലായിരുന്നു.
കാസർകോടിന് തെക്കുഭാഗത്ത് ജന്മിത്വത്തിനും മുതലാളിത്തത്തിനുമെതിരെ പോരാട്ടം നടക്കുമ്പോൾ ഇവിടെ കൃഷിക്കാരും തൊഴിലാളികളും മർദനമേറ്റാലും വിധിയെന്നു കരുതി സഹിക്കുകയായിരുന്നു സ്ഥിതി.
മഞ്ചേശ്വരം, മീഞ്ച, വോർക്കാടി, പൈവളിഗെ പ്രദേശങ്ങളിൽ ഭൂവുടമകൾ കർഷകരെ അങ്ങേയറ്റം ദ്രോഹിച്ചു. ഈ കാലത്താണ് സുബ്ബറാവു മഞ്ചേശ്വരത്ത് ക്ലിനിക് തുടങ്ങുന്നത്.
രാമപ്പ അപ്പോഴേക്കും പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. രാമപ്പമായുള്ള അടുപ്പം സുബ്ബറാവുവിനെ പാർട്ടിയുമായും അടുപ്പിച്ചു.
ഇരുവരും കൃഷിക്കാരെയും തൊഴിലാളികളെയും സംഘടിപ്പിക്കാൻ നേതൃത്വം നൽകി. തൊഴിലാളി യൂണിയനുകളും കർഷക, സാംസ്കാരിക, സഹകരണ സംഘങ്ങളും ശക്തിപ്പെടുത്തി.
മഞ്ചേശ്വരത്തും തലപ്പാടിയിലും അംഗഡിമുഗറിലും എൻമകജെയിലുമടക്കം അധ്യാപകരും വിദ്യാർഥികളും ഉൾപ്പെട്ടവരെ പാർട്ടിയിലേക്ക് ആകർഷിച്ചു.
വലിയൊരു വിഭാഗത്ത മതേതരവാദികളായി നിലനിർത്തി. ഇരുവരുടെയും ശ്രമഫലമായി മഞ്ചേശ്വരത്ത് പാർട്ടി കരുത്താർജിച്ചു.
കർണാടകയിൽ നിന്ന് സിപിഐ നോമിനിയായി രാജ്യസഭാംഗമായ ബി.വി.കക്കില്ലായയും ഇവരോടൊപ്പം ചേർന്നു. ജന്മംകൊണ്ട് കാസർകോട് താലൂക്കുകാരനായിരുന്നെങ്കിലും കക്കില്ലായ പാർട്ടി പ്രവർത്തനം നടത്തിയത് കർണ്ണാടകയിലാണ്
പിളർപ്പിനു ശേഷവും മഞ്ചേശ്വരം സിപിഐക്കൊപ്പം
1958ൽ കമ്യൂണിസ്റ്റ് പാർട്ടി നോമിനിയായി സുബ്ബറാവു രാജ്യസഭാംഗമായി.
1964 വരെ എംപി സ്ഥാനത്തു തുടർന്നു. 1964ൽ പാർട്ടി പിളർന്നപ്പോൾ സുബ്ബറാവുവും രാമപ്പയും സിപിഐയിൽ ഉറച്ചു നിന്നു.
ഇതോടെ മഞ്ചേശ്വരത്ത് സിപിഎമ്മിനേക്കാൾ ശക്തി സിപിഐക്കു തന്നെയായി. സിപിഎമ്മും സിപിഐയും ഇരു മുന്നണികളിലായി മത്സരിച്ച 1970ൽ മഞ്ചേശ്വരം മണ്ഡലത്തിൽ സിപിഐ അംഗം എം.രാമപ്പ വിജയിച്ചു.
കർണാടക സമിതിക്കും പിറകിൽ സിപിഎം മൂന്നാം സ്ഥാനത്തായി. 1970ലും 1977ലും രാമപ്പ എംഎൽഎ ആയി.
1980ൽ മുസ്ലിംലീഗിലെ ചെർക്കളം അബ്ദുല്ലയെ പരാജയപ്പെടുത്തി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട
സുബ്ബറാവു, ഇ.കെ.നായനാരുടെ മന്ത്രിസഭയിൽ ജലസേചന മന്ത്രിയായി.1982ൽ വീണ്ടു മഞ്ചേശ്വരത്തു നിന്ന് തിരഞ്ഞെടുക്കപ്പെട്ട് 1987 വരെ എംഎൽഎയായി. 1987ൽ എ.സുബ്ബറാവു ലീഗിലെ ചെർക്കളം അബ്ദുല്ലയോട് പരാജയപ്പെട്ട
ശേഷം സിപിഐയ്ക്ക് മണ്ഡലത്തിൽ പഴയ സ്വാധീനം തിരിച്ചു പിടിക്കാനായില്ല. രാമപ്പ 1991 ഏപ്രിൽ 28ന് അന്തരിച്ചു.
സുബ്ബറാവു 2003 സെപ്റ്റംബർ 14നും അന്തരിച്ചു. മഞ്ചേശ്വരത്ത് കർഷക പ്രസ്ഥാനവും തൊഴിലാളി യൂണിയനും സംഘടിപ്പിക്കുന്നതിൽ വിവിധ പ്രക്ഷോഭങ്ങൾക്കും പങ്കുവഹിച്ച ഇരുവരുടെയും കാലശേഷം സിപിഐക്ക് മഞ്ചേശ്വരത്ത് വളർച്ചയുണ്ടായില്ല.
സുബ്ബ റാവു എംപി, രാമപ്പ എംഎൽഎ
സുബ്ബ റാവു എംപിയും മന്ത്രിയും ആയിരുന്നപ്പോഴും രാമപ്പ എംഎൽഎയും ആയിരുന്നപ്പോഴും ജനകീയമായ പൊതുപ്രവർത്തനമാണ് നടത്തിയിരുന്നത് മഞ്ചേശ്വലരത്ത് ഗോവിന്ദ പൈ കോളജ് സ്ഥാപിക്കുന്നതിൽ സുബ്ബറാവു നേതൃത്വം വഹിച്ചു.1970കളിൽ മേഖലയിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ സുബ്ബറാവുവിന്റെ നേതൃത്വത്തിൽ നാട്ടുകാർ മണൽ ചാക്കുകൊണ്ട് തടയണ ഉണ്ടാക്കി വെള്ളപ്പൊക്കം നിയന്ത്രിച്ചു.
മംഗളൂരുവിലെ സ്വകാര്യ ബീഡിക്കമ്പനികൾ കേരളത്തിലെ തൊഴിലാളികളെ വഴിയാധാരമാക്കിയപ്പോൾ ബീഡിക്കമ്പനിയുടെ മുന്നിൽ ഒരു മാസത്തോളം സമരം നീണ്ടു. സുബ്ബറാവുവും രാമപ്പയും വിഷയത്തിൽ സജീവമായി ഇടപെട്ടു.
മഞ്ചേശ്വരത്ത് 1941 മുതൽ നിലവിലുണ്ടായിരുന്ന സർവീസ് സഹകരണ ബാങ്ക് പ്രവർത്തനം സുബ്ബറാവുവിന്റെ നേതൃത്വത്തിൽ വിപുലീകരിച്ചു. കമുക് കർഷകരുടെ സഹകരണ സംഘമായ കാംപ്കോയുടെ ഡയറക്ടറായി.
ഇവിടത്തെ കന്നഡ ഭാഷാ വിഭാഗത്തെ പരിഗണിക്കുകയെന്ന നിലയിലായിരുന്നു കന്നഡ ഭാഷക്കാരനായ സുബ്ബ റാവുവിനെ എകെജി രാജ്യസഭാംഗമാക്കിയത്. കന്നഡ ഭാഷക്കാരുടെ അവകാശ സംരക്ഷകനായും അദ്ദേഹം പ്രവർത്തിച്ചു.
ഇത്തരം പലവിധ ഇടപെടലുകളിലൂടെയാണ് പാർട്ടി ഇവിടെ വളർന്നത്.
പാർട്ടി പ്രവർത്തനം മഞ്ചേശ്വരം വിട്ട് കാഞ്ഞങ്ങാട്ടേക്ക്!
മഞ്ചേശ്വരത്ത് 1987ലെ പരാജയത്തിനു ശേഷം പിന്നീട് 1991 മുതൽ സിപിഐയിൽ നിന്ന് സിപിഎം സീറ്റ് ഏറ്റെടുത്ത് മത്സരിക്കുകയും 2006ൽ സി.എച്ച്.
കുഞ്ഞമ്പുവിലൂടെ ഒരുതവണ വിജയിക്കുകയും ചെയ്തു. മഞ്ചേശ്വരത്ത് എംഎൽഎ ഇല്ലാതായ സിപിഐക്ക് പക്ഷേ കാഞ്ഞങ്ങാട് മണ്ഡലത്തിൽ വിജയത്തുടർച്ചയുണ്ടായി.
1977, 80, 82 തിരഞ്ഞെടുപ്പുകളിൽ സിപിഐ സ്ഥാനാർഥിയായി കെ.ടി.കുമാരൻ കാഞ്ഞങ്ങാട്ടുനിന്നു ജയിച്ചു. 1987ൽ കോൺഗ്രസ് ജയിച്ചു.
പിന്നീട് 91ലും 96ലും സിപിഐയുടെ തന്നെ എം.നാരായണൻ ജയിച്ചു. 2001ൽ നാരായണന്റെ സഹോദരൻ കൂടിയായ എം.കുമാരനും 2006ൽ പള്ളിപ്രം ബാലനും വിജയിച്ചു.
2011ലും 2016ലും 2021ലും ജയിച്ച ഇ.ചന്ദ്രശേഖരൻ 2016 മുതൽ 2021വരെ റവന്യു മന്ത്രിയായി. അതേ സമയം മഞ്ചേശ്വരത്ത് നേരത്തേ ധാരാളം തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ ഉണ്ടായിരുന്നത് കുറഞ്ഞുവന്നു.
2025 തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഐക്ക്
വോർക്കാടിയിൽ രണ്ടും എൻമജകെയിൽ ഒരു അംഗവും മാത്രമാണുള്ളത്. 2000ൽ സ്വതന്ത്രന്മാരുടെ പിന്തുണയോടെ സിപിഐക്കു പ്രസിഡന്റും വൈസ് പ്രസിഡന്റും ഉണ്ടായിരുന്ന മീഞ്ച പഞ്ചായത്തിൽ 2025ൽ ഒരാളെ പോലും വിജയിപ്പിക്കാനായില്ല.
പാർട്ടി കുടുംബങ്ങളിലെ യുവാക്കളും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ഇപ്പോൾ പാർട്ടിയുടെ പ്രവർത്തനങ്ങളിൽ സജീവമാകാത്തതും മുൻകാലങ്ങളിൽ നടത്തിയതു പോലെയുള്ള നേതൃത്വത്തിന്റെ പ്രവർത്തന രീതികൾ ഇപ്പോൾ ഇല്ലാത്തതുമാണ് പാർട്ടിയെ ദുർബലമാക്കുന്നതെന്നാണ് പാർട്ടി അണികളുടെ വിലയിരുത്തൽ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

