
മാനന്തവാടി (വയനാട്) – ഹെർണിയ ശസ്ത്രക്രിയയിലെ പിഴവുമൂലം ആരോഗ്യവകുപ്പ് ജീവനക്കാരനായ യുവാവിന് വൃഷ്ണം നഷ്ടപ്പെട്ടതായി പരാതി. വയനാട് എടവക കുടുംബാരോഗ്യ കേന്ദ്രത്തിലെ സീനിയർ ക്ലർക്കായ തോണിച്ചാൽ സ്വദേശി എൻ.എസ് ഗിരീഷാണ് തനിക്കുണ്ടായ ദുരനുഭവം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും വയനാട് ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയത്.
വയനാട് മെഡിക്കൽ കോളജിൽ നടന്ന ശസ്ത്രക്രിയയിലാണ് ഗുരുതര വീഴ്ചയുണ്ടായത്. ഹെർണിയയെ തുടർന്ന് സെപ്തംബർ 13-നാണ് യുവാവിനെ മാനന്തവാടി മെഡിക്കൽ കോളജിലെ കൺസൽട്ടന്റ് ജനറൽ സർജൻ ഡോ. ജുബേഷ് അത്തിയോട്ടിൽ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. ശസ്ത്രക്രിയയിൽ വീഴ്ചയുണ്ടായിട്ടും മൂന്നാം ദിവസം വാർഡിലെത്തിയ ഡോക്ടർ ഇത് മറച്ചുവെക്കുകയും ഡിസ്ചാർജ് ചെയ്തതായും ഗിരീഷ് പറഞ്ഞു.
ഏഴുദിവസത്തിനുശേഷം വേദന സഹിച്ച് മുറിവിലെ തുന്നൽ എടുക്കാൻ എത്തിയപ്പോൾ ഒ.പിയിലുണ്ടായിരുന്ന ഡോക്ടർ നടത്തിയ പരിശോധനയിൽ സംശയം തോന്നിയാണ് സ്കാനിങ്ങിന് നിർദേശിച്ചത്. റിപോർട്ട് പരിശോധിച്ച സർജറി വിഭാഗത്തിലെ മറ്റൊരു ജൂനിയർ ഡോക്ടറാണ് വൃഷ്ണത്തിന് ഗുരുതര പരുക്കുണ്ടെന്ന കാര്യം ഗിരീഷിനെ അറിയിച്ചത്. തുടർന്ന് സ്വകാര്യ മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ വൃഷ്ണത്തിന്റെ പ്രവർത്തനം നിലച്ചത് കണ്ടെത്തി നീക്കം ചെയ്യുകയായിരുന്നുവെന്ന് ഗിരീഷ് പറഞ്ഞു. ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ചയുണ്ടായിട്ടും അത് മറച്ചുവെച്ചതാണ് അവയവം നഷ്ടപ്പെടുന്നതിലേക്ക് എത്തിച്ചതെന്ന് യുവാവും ബന്ധുക്കളും ചൂണ്ടിക്കാട്ടി.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]