
ആലപ്പുഴ- മലയാളിയുടെ ചിരകാല സ്വപ്നമായ ദേശീയപാത കാസർകോട് മുതൽ തിരുവനന്തപുരം വരെ ആറുവരിയിൽ 2025ൽ പൂർത്തീകരിക്കാനാകുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അമ്പലപ്പുഴ തെക്ക്, പുറക്കാട് ഗ്രാമപഞ്ചായത്തുകളിൽ കൂടി കടന്നുപോകുന്ന ‘അമ്പലപ്പുഴ തോട്ടപ്പള്ളി കൊട്ടാരവളവ് ബൈപ്പാസ്’ നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി തന്നെ മുൻകൈയെടുത്താണ് ദേശീയപാത നിർമാണം മുന്നോട്ടുപോകുന്നത്. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി ദേശീയപാത വികസനത്തിന്റെ ഭൂമി ഏറ്റെടുക്കലിൽ പണം കണ്ടെത്താൻ ഒരു സംസ്ഥാന സർക്കാർ തയാറായി. 5600 കോടി രൂപ സംസ്ഥാന സർക്കാർ ഇതിനായി ചെലവഴിക്കാൻ തീരുമാനിച്ചു. മലയോര ഹൈവേ, തീരദേശ ഹൈവേ തുടങ്ങിയവയുടെ പ്രവർത്തികളുമായി സർക്കാർ മുന്നോട്ടു പോവുകയാണ്. സാധാരണ മനുഷ്യരുടെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനുള്ള വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന എൽ.ഡി.എഫ് സർക്കാരിന്റെ പ്രധാന ഇടപെടലായി അമ്പലപ്പുഴ തോട്ടപ്പള്ളി കൊട്ടാരവളവ് ബൈപ്പാസ് നിർമാണം മാറിയതായി മന്ത്രി പറഞ്ഞു. ഈ റോഡ് നിർമാണത്തിൽ മുൻകൈയെടുത്ത നിലവിലെ എം.എൽ.എ.എച്ച്. സലാമിനെയും മറ്റ് ജനപ്രതിനിധികളെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും മന്ത്രി അഭിനന്ദിച്ചു. തുടക്കം മുതൽ റോഡിനു വേണ്ടി പരിശ്രമിച്ച മുൻ എം.എൽ.എയും മന്ത്രിയുമായ ജി. സുധാകരനെയും പ്രത്യേകം ഓർക്കുന്നതായും മന്ത്രി പറഞ്ഞു.
മഹാത്മാഗാന്ധി വന്നതടക്കം ഒട്ടേറെ ചരിത്രപരമായ പ്രത്യേകതകളുള്ള സ്ഥലമാണ് കരുമാടി. ഈ പ്രദേശത്തെ ടൂറിസത്തിന്റെ സാധ്യതകൾക്കും പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കും പരിപൂർണ പിന്തുണ നൽകി കൂടെയുണ്ടാകുമെന്നും മന്ത്രി ഉറപ്പുനൽകി. 101 പദ്ധതികൾക്ക് ഈ വർഷം ഭരണാനുമതി നൽകി. അതിൽ 82 എണ്ണം അടുത്ത ഘട്ടത്തിലേക്ക് കടന്ന് ടെക്നിക്കൽ അനുമതി നൽകി ടെൻഡർ ചെയ്തു. 54 എണ്ണം കരാർ ഒപ്പുവെച്ചു. 28 ബജറ്റ് പ്രവർത്തികളുടെ കരാർ നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കരുമാടി ജംഗ്ഷനിലെ വൈ.എം.എ. ഗ്രൗണ്ടിൽ നടന്ന സമ്മേളനത്തിൽ എച്ച്. സലാം എം.എൽ.എ. അധ്യക്ഷത വഹിച്ചു. അലൈൻമെന്റ് നിശ്ചയിക്കുന്ന പ്രവർത്തനങ്ങൾക്ക് ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും സഹായിച്ച പ്രദേശവാസി സി. സുരേന്ദ്രനെ ചടങ്ങിൽ എം.എൽ.എ ആദരിച്ചു. എ.എം. ആരിഫ് എം.പി വിശിഷ്ടാതിഥിയായി. പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദർശനൻ, അമ്പലപ്പുഴ ബ്ലോക്ക് പ്രസിഡന്റ് ഷീബാ രാകേഷ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ബി.ബി. വിദ്യാനന്ദൻ, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ, വൈസ് പ്രസിഡന്റ് പി. രമേശൻ, പുറക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്. മായാദേവി, ജില്ല പഞ്ചായത്തംഗം പി. അഞ്ചു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആർ. ജയരാജ്, ആർ. രാജി, പുറക്കാട് പഞ്ചായത്തംഗം പ്രിയ അജേഷ്, അമ്പലപ്പുഴ തെക്ക് പഞ്ചായത്തംഗം വീണാ ശ്രീകുമാർ, പൊതുമരാമത്ത് ദക്ഷിണ മേഖല സൂപ്രണ്ട് എൻജിനീയർ കെ.ആർ. വിമല, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ഡി. സാജൻ, യു.എൽ.സി.സി ഡയറക്ടർ ബോർഡംഗം എം.എം. സുരേന്ദ്രൻ, പൊതുമരാവകുപ്പ് എ.എക്സ്.സി. രേഖ, പൊതുമരാവകുപ്പ് എ.ഇ. ബിനുമോൻ തുടങ്ങിയവർ പങ്കെടുത്തു.
അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതിയിലെ കരുമാടിക്കുട്ടൻ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് ദേശീയ പാതയുമായി ബന്ധിപ്പിക്കുന്നതും നിലവിൽ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നതുമായ നാലുചിറ പാലത്തിൽ അവസാനിക്കുന്നതുമാണ് അമ്പലപ്പുഴ തോട്ടപ്പള്ളി കൊട്ടാരവളവ് ബൈപ്പാസ്. 7.813 കിലോമീറ്റർ നീളത്തിൽ നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് നിർമാണം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി. സുധാകരന്റെ നേതൃത്വത്തിൽ വിഭാവനം ചെയ്യപ്പെട്ട അമ്പലപ്പുഴ മണ്ഡലത്തിന്റെ സ്വപ്ന പദ്ധതിയായിരുന്നു അമ്പലപ്പുഴ തോട്ടപ്പള്ളി കൊട്ടാരവളവ് ബൈപ്പാസ്. 18 മാസം കൊണ്ട് ബൈപ്പാസ് നിർമാണം പൂർത്തിയാക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമാണ ചുമതല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]