ഗ്ലാസ്ഗോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിങ് റിംഗില്‍ ഇന്ത്യക്ക് ശ്രദ്ധേയമായ വിജയം. പാകിസ്ഥാന് താരം സുമമ റഹ്മാനെതിരെ ആധിപത്യം പുലര്‍ത്തിയാണ് ഇന്ത്യന്‍ താരം ജദുമണി സിങ് ക്വാര്‍ട്ടർ ഫൈനലിലേക്ക് മുന്നേറിയത്.
ആവേശകരമായ മത്സരത്തില്‍ 5-0 എന്ന സ്കോറിനാണ് എതിരാളിയെ താരം പരാജയപ്പെടുത്തിയത്. ‘ഭാരത് മാതാ കി ജയ്’, ‘ഇന്ത്യാ, ഇന്ത്യാ’ എന്നീ മുദ്രാവാക്യങ്ങളോടെ വലിയ പിന്തുണയാണ് കാണികളുടെ ഭാഗത്തുനിന്ന് ഗാലറിയില്‍ ഉണ്ടായത്.
മത്സരത്തിന്റെ തുടക്കം മുതല്‍ മികച്ച സാങ്കേതിക മികവും സംയമനവുമാണ് ആര്‍മി ബോക്സറായ ജദുമണി പുറത്തെടുത്തത്. ആദ്യ റൗണ്ടില്‍ എതിരാളിയുടെ ശൈലി കൃത്യമായി നിരീക്ഷിച്ച താരം, പിന്നീട് ശക്തമായ ഹുക്കുകളിലൂടെയും കൃത്യതയാര്‍ന്ന പഞ്ചുകളിലൂടെയും മത്സരത്തിന്റെ നിയന്ത്രണം പൂര്‍ണ്ണമായും സ്വന്തം കൈയിലാക്കി.
ജദുമണിയുടെ വേഗതയേറിയ ആക്രമണങ്ങള്‍ പാക് താരത്തെ തുടക്കം മുതലേ പ്രതിരോധത്തിലാക്കിയിരുന്നു. പോരാട്ടത്തിനിടയില്‍ താരം തൊടുത്ത ശക്തമായ വലന്കൈയന് പഞ്ചിനെ തുടര്‍ന്ന് റഫറിക്ക് സുമമ റഹ്മാന് സ്റ്റാന്‍ഡിങ് കൗണ്ട് നല്‍കേണ്ടിയും വന്നു.
വിജയം ഉറപ്പിച്ചതോടെ അവസാന റൗണ്ടില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് റിംഗില്‍ ജദുമണി നിലയുറപ്പിച്ചത്. എതിരാളിയെ അടുത്തേക്ക് ക്ഷണിച്ച് വരുത്തി, തന്റെ മികച്ച വേഗത ഉപയോഗിച്ച് പ്രതിരോധിച്ച് പോയിന്റുകള്‍ നേടാന്‍ താരത്തിന് സാധിച്ചു.
അഞ്ച് ജഡ്ജിമാരും ജദുമണിയുടെ പ്രകടനത്തെ അനുകൂലിച്ചതോടെ 5-0 എന്ന വ്യക്തമായ മാര്‍ജിനില്‍ താരം വിജയം സ്വന്തമാക്കുകയായിരുന്നു. കാര്‍ഗില്‍ വിജയ് ദിനത്തില്‍ തന്നെ പാകിസ്താനെതിരെ ഈ വിജയം നേടാനായതിന്റെ ഇരട്ടി മധുരത്തിലാണ് താരം.
മത്സരാനന്തരം തന്റെ വിജയം കാര്‍ഗില്‍ യുദ്ധത്തിലെ ധീരജവാന്മാര്ക്കായി സമര്‍പ്പിക്കുന്നതായി ജദുമണി സിങ് വ്യക്തമാക്കി. “ഈ വിജയം ഞാന്‍ കാര്‍ഗില്‍ ഹീറോകള്‍ക്ക് സമര്‍പ്പിക്കുന്നു.
എല്ലാവരെയും പരാജയപ്പെടുത്തി ഇന്ത്യക്കായി സ്വര്‍ണം നേടാനാണ് എന്റെ ആഗ്രഹം” എന്ന് മത്സരാനന്തരം ജദുമണി പ്രതികരിച്ചു. ഈ വിജയത്തോടെ മെഡല്‍ നേട്ടത്തിലേക്ക് ഒരു ജയം കൂടി അകലെയാണ് താരം എത്തിനില്‍ക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

