ഡൽഹിയിലെ ജന്തർമന്തറിൽ സംഘടിപ്പിച്ച നീറ്റ് വിരുദ്ധ സമരത്തിന്റെ വിജയത്തിന് പിന്നാലെ, ഭാവി രാഷ്ട്രീയ-പ്രക്ഷോഭ തന്ത്രങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് കോക്കറോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ അറിയിച്ചു. ദേശീയ തലത്തിലെ വിജയത്തിന് പിന്നാലെ പഞ്ചാബിൽ റിപ്പോർട്ട് ചെയ്ത ചോദ്യപേപ്പർ ചോർച്ച വിഷയത്തിലും സി.ജെ.പി ശക്തമായി ഇടപെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ജന്തർ മന്തറിലെ സമരം വിജയകരമായി അവസാനിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാർമസി ഓഫീസർ നിയമന പരീക്ഷ ഉൾപ്പെടെ പഞ്ചാബിൽ അടുത്തിടെ നടന്ന വിവിധ മത്സരപ്പരീക്ഷകളിൽ വലിയ രീതിയിൽ ചോദ്യപേപ്പർ ചോർന്നതായി ആരോപണമുണ്ട്.
ഈ വിഷയത്തിൽ വ്യക്തമായ ആസൂത്രണം നടന്നുവരികയാണെന്നും ഉടൻ തന്നെ സംഘടനയുടെ നിലപാട് പ്രഖ്യാപിക്കുമെന്നും അഭിജിത് ദീപ്കെ പറഞ്ഞു. നീറ്റ് പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള എഫ്.ഐ.ആറുകൾ പൂർണ്ണമായും പിൻവലിക്കണമെന്ന് സി.ജെ.പി ആവശ്യപ്പെട്ടു.
നിയമനടപടികൾ നേരിടുന്നതിനും പ്രക്ഷോഭത്തിന്റെ തുടർനടപടികൾക്കുമായി മുതിർന്ന അഭിഭാഷകനും രാജ്യസഭാ എം.പിയുമായ കപിൽ സിബലുമായി അഭിജിത് ദീപ്കെ കൂടിക്കാഴ്ച നടത്തി. നിയമോപദേശം തേടുന്നതിന്റെ ഭാഗമായാണ് ഈ കൂടിക്കാഴ്ച നടന്നത്.
അതിനിടെ, സിജെപിയുടെ നേതൃത്വത്തില് നടന്ന പാർലമെന്റ് മാർച്ചിന് നേരെയുള്ള പോലീസ് നടപടിയിൽ ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പുതിയ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. പോലീസിനെതിരെയും കേന്ദ്രസേനയ്ക്കെതിരെയും കേസെടുക്കണമെന്നും വിഷയത്തിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

