ജമ്മു കശ്മീരിലെ സർക്കാർ സ്കൂൾ ലൈബ്രറികളിൽ വിതരണം ചെയ്ത പുസ്തകങ്ങളിൽ തീവ്രവാദികളെയും വിഘടനവാദികളെയും മഹത്വവൽക്കരിച്ചുവെന്ന പരാതിയെത്തുടർന്ന് കർശന നടപടിയുമായി ഭരണകൂടം. വിവാദപരമായ ഉള്ളടക്കങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് അടിയന്തര പ്രാധാന്യത്തോടെ പുസ്തകങ്ങൾ പിൻവലിക്കാൻ അധികൃതർ ഉത്തരവിട്ടു.
സംഭവത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയതായി കണ്ടെത്തിയ എട്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ സസ്പെൻഡ് ചെയ്തു. ഇതിനുപുറമെ, വിവാദ പുസ്തകങ്ങളുടെ രചയിതാക്കളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
രാജ്യവിരുദ്ധ പരാമർശങ്ങൾക്കെതിരെ വിവിധ രാഷ്ട്രീയ പാർട്ടികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് നടപടികൾ വേഗത്തിലാക്കിയത്. വിവാദത്തിന്റെ കേന്ദ്രബിന്ദുവായ ‘പേഴ്സണാലിറ്റീസ് ആൻഡ് ലെജൻഡ്സ് ഓഫ് ജെ ആൻഡ് കെ’ (Personalities and Legends of J&K) എന്ന പുസ്തകത്തിൽ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) ഭീകരനായ മഖ്ബൂൽ ഭട്ടിനെ “ശഹീദ്” (രക്തസാക്ഷി) എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
കൂടാതെ, വിഘടനവാദി നേതാക്കളായ സയ്യിദ് അലി ഷാ ഗീലാനി, മസറത്ത് ആലം, മിർവായിസ് ഉമർ ഫാറൂഖ് എന്നിവരെ മഹത്വവൽക്കരിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ജമ്മു കശ്മീരിനെ “ഇന്ത്യൻ അധീന കശ്മീർ” എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള പരാമർശവും പുസ്തകത്തിലുണ്ട്.
ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാട്ടി ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികൾ ശക്തമായ എതിർപ്പാണ് രേഖപ്പെടുത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

