തൊടുപുഴയിൽ ഓട്ടോ ഡ്രൈവറായ രാജുവിനെതിരെ വ്ലോഗർ നടത്തിയ അധിക്ഷേപവും തുടർന്നുണ്ടായ സംഭവവികാസങ്ങളും വലിയ ചർച്ചയാകുന്നു. കരിങ്കുന്നം പ്ലാന്റേഷൻ സ്വദേശിയായ രാജു, താൻ മദ്യപിച്ചിട്ടില്ലെന്നും 1982 മുതൽ വാഹനമോടിക്കുന്ന തനിക്കെതിരെ ഇതുവരെ ഒരു നിയമനടപടിയും ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് രാജു പറയുന്നത് ഇങ്ങനെ: ‘‘ഞാൻ മദ്യപിച്ചെന്ന് സംശയം തോന്നിയെങ്കിൽ ഉടൻ പൊലീസിനെ അറിയിക്കുകയല്ലേ വേണ്ടിയിരുന്നത്. അവർ വന്ന് എന്നെ ഊതിക്കുകയോ പിടിച്ചു കൊണ്ടുപോകുകയോ ചെയ്യുമല്ലോ.
ഞാൻ മദ്യപിക്കാറില്ല. 82 മുതൽ വണ്ടിയോടിക്കുന്നതാണ്.
ഇതുവരെ മദ്യപിച്ച് വണ്ടിയോടിച്ചതിനോ മറ്റെന്തെങ്കിലും കാര്യത്തിനോ ഒരു ചെറിയ കേസ് പോലും എന്റെ പേരിൽ ഇല്ല. അത്രയ്ക്ക് ഉറപ്പുള്ളതു കൊണ്ടാണ്, മദ്യപിച്ചെന്നു തെളിയിച്ചാൽ എന്റെ വണ്ടിയും ഒരു ലക്ഷം രൂപയും കൊടുക്കാമെന്നു പറഞ്ഞത്.’’ ഏകദേശം ഒരാഴ്ച മുൻപാണ് വിവാദമായ സംഭവം അരങ്ങേറിയത്.
പ്ലാന്റേഷനിൽ നിന്ന് തൊടുപുഴയ്ക്ക് ഓട്ടം വന്ന ശേഷം മടങ്ങിയ രാജുവിന്റെ ഓട്ടോയിൽ വ്ലോഗർ കയറുകയും ‘സുഡിയോ’യിലേക്ക് പോകാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, ടൗൺ ഭാഗത്തേക്ക് സർവീസ് നടത്താത്തതിനാൽ സ്ഥലം അറിയില്ലെന്ന് രാജു അറിയിക്കുകയായിരുന്നു.
മഴയായതുകൊണ്ട് മാത്രമാണ് വാഹനം നിർത്തി കൊടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നാലെ, ഡ്രൈവർ മദ്യപിച്ചിട്ടുണ്ടോ എന്ന് ചോദിച്ച് വ്ലോഗർ ഫോണിൽ ചിത്രീകരണം ആരംഭിച്ചു.
ശാരീരിക അസ്വസ്ഥതകളുള്ള താൻ മദ്യപിക്കാറില്ലെന്ന് ആവർത്തിച്ചു പറഞ്ഞെങ്കിലും ഇവർ കേൾക്കാൻ തയ്യാറായില്ല. കൂടെയുണ്ടായിരുന്ന യുവാവിന്റെ പെരുമാറ്റത്തിൽ താൻ ഭയന്നിരുന്നതായും രാജു കൂട്ടിച്ചേർത്തു.
ഈ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഉപജീവനമാർഗം പ്രതിസന്ധിയിലായിരിക്കുകയാണ്. യാത്രക്കാർ ഓട്ടോ വിളിക്കാൻ വിമുഖത കാണിക്കുന്നു.
വായ്പയെടുത്ത് വാങ്ങിയ വാഹനത്തിന്റെ തിരിച്ചടവും ചികിത്സാച്ചെലവും താങ്ങാനാവാത്ത അവസ്ഥയിലാണ് അദ്ദേഹം. പൊലീസിൽ പരാതി നൽകിയെങ്കിലും, വക്കീൽ ഫീസിന് പണമില്ലാത്തതിനാൽ തുടർനടപടികൾ സ്വീകരിക്കാൻ സാധിക്കുന്നില്ല.
യാഥാർത്ഥ്യം മനസ്സിലാക്കാതെ നടത്തുന്ന ഇത്തരം പ്രവൃത്തികൾ പാവപ്പെട്ടവരുടെ ജീവിതം തകർക്കുമെന്ന് രാജു വേദനയോടെ ഓർമ്മിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

