ആലപ്പുഴ ∙ പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്നു വിമാന ടിക്കറ്റ് നിരക്ക് ഉയർന്നത് ആഭ്യന്തര സഞ്ചാരികളുടെ എണ്ണം കൂട്ടി. അവധിക്കാലത്തു മറ്റു രാജ്യങ്ങളിലേക്കു യാത്ര ചെയ്യാൻ പദ്ധതിയിട്ടവർ ഭൂരിഭാഗവും ടിക്കറ്റ് നിരക്ക് ഉയർന്നതോടെ യാത്ര റദ്ദാക്കി.
ഇവർ സംസ്ഥാനത്തെയും അയൽ സംസ്ഥാനങ്ങളിലെയും വിനോദ സഞ്ചാര കേന്ദ്രങ്ങളെ ആശ്രയിക്കുകയായിരുന്നു.
മലേഷ്യ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് അവധിക്കാലത്തു കൂടുതൽ സഞ്ചാരികൾ യാത്ര ചെയ്യാറുള്ളത്. കേരളത്തിൽ നിന്നു മലേഷ്യയ്ക്കു പോയിവരാനുള്ള വിമാന നിരക്ക് 14,000 രൂപയിൽ നിന്ന് 30,000 രൂപയായി.
തായ്ലൻഡിലേക്കുള്ള വിമാന നിരക്ക് 30,000 രൂപയിൽ നിന്ന് 42,000 രൂപയുമായി. മറ്റു രാജ്യങ്ങളിലേക്കുള്ള യാത്രച്ചെലവും കൂടിയിട്ടുണ്ട്.
ഇതോടെ പലരും യാത്ര ഉപേക്ഷിച്ചു. കൂട്ടമായുള്ള യാത്രകൾ ഉപേക്ഷിച്ചതു ടൂർ ഓപ്പറേറ്റർമാർക്കും തിരിച്ചടിയായി.
മാസങ്ങൾക്കു മുൻപേ യാത്രയ്ക്കായി ടിക്കറ്റ് ഉൾപ്പെടെ പാക്കേജ് എടുത്തവർക്കു പഴയ നിരക്കിൽ തന്നെ വിദേശയാത്ര നടത്താനാകുന്നുണ്ട്.
ചുരുക്കം ചിലർ ഉയർന്ന നിരക്കിലും യാത്ര നടത്തി. മറ്റുള്ളവർ യാത്ര അടുത്തുള്ള ഹിൽ സ്റ്റേഷനുകളിലേക്കാക്കി.
ചൂട് കാരണം തണുപ്പുള്ള പ്രദേശങ്ങൾ തേടി എത്തിയവരും ഏറെ. ഇതോടെ വാഗമൺ, മൂന്നാർ, ഊട്ടി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ തിരക്കേറിയെന്നു ടൂർ ഓപ്പറേറ്റർമാരുടെ സംഘടനയായ മൈ കേരള ടൂറിസം അസോസിയേഷൻ പ്രസിഡന്റ് അനി ഹനീഫ് പറഞ്ഞു.
വിമാന ടിക്കറ്റ് നിരക്ക് ഉയർന്നതു കേരളത്തിലേക്കുള്ള വിദേശ സഞ്ചാരികളുടെ എണ്ണവും കുറച്ചു.
ഇതു റിസോർട്ടുകളിലെ വരുമാനത്തെ സാരമായി ബാധിക്കുന്നുണ്ട്. ചൂട് കൂടിയതിനാൽ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള ടൂറിസവും മന്ദഗതിയിലാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

