കേരളത്തിന്റെ വികസനയാത്രയിലെ പൊൻതൂവലായി മാറുകയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖം. സംസ്ഥാനത്തിന്റെ മാത്രമല്ല, ഇന്ത്യയുടെയാകെതന്നെ രാജ്യാന്തര ചരക്കുനീക്കത്തിൽ പുതിയ കുതിപ്പായി മാറുകയുമാണ് വിഴിഞ്ഞം.
ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ഹബ്ബാകുകയെന്ന ലക്ഷ്യത്തോട് വിഴിഞ്ഞം കൂടുതൽ അടുത്തുകഴിഞ്ഞു. തുറമുഖത്തിന്റെ രണ്ടാംഘട്ട
വികസനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞമാസം തറക്കല്ലിട്ടിരുന്നു.
വിഴിഞ്ഞം തുറമുഖം വികസിക്കുമ്പോൾ അനുബന്ധമായി പ്രാദേശിക സമ്പദ്വ്യവസ്ഥയും കേരളത്തിന്റെ സമ്പദ്മേഖലയുമാണ് ശക്തിപ്പെടുന്നത്. തൊഴിൽ വൈദഗ്ധ്യമുള്ളവർക്കൊപ്പംതന്നെ പ്രാദേശികമായുള്ളവർക്കും വലിയ തൊഴിൽ സാധ്യതകളാണ് വിഴിഞ്ഞം തുറന്നിട്ടത്.
കണ്ടെയ്നർ നീക്കത്തിനുള്ള ക്രെയിനുകൾ കൈകാര്യം ചെയ്യുന്നതുതന്നെ വിഴിഞ്ഞത്തു നിന്നുള്ള പെൺകുട്ടികൾ. വീടിനടുത്ത് തന്നെ വലിയൊരു വികസനപദ്ധതിയിൽ തൊഴിൽ ലഭിച്ചതിന്റെ സന്തോഷത്തിലാണ് വിഴിഞ്ഞം സ്വദേശിയായ രജനി.
‘‘വിഴിഞ്ഞം തുറമുഖം വന്നപ്പോൾ പ്രദേശത്തെ നിരവധിപേർക്ക് തൊഴിൽ ലഭിച്ചു.
പുതിയ റോഡുകൾ ഉൾപ്പെടെ നാട്ടിൽ വലിയ വികസനമുണ്ടായി. ഇത്രയും വലിയൊരു പദ്ധതിയിൽ ജോലി ലഭിച്ചതിൽ അഭിമാനമുണ്ട്’’ – രജനി പറയുന്നു.
രജനിയുടെ ഭർത്താവ് സുരേഷും വിഴിഞ്ഞം തുറമുഖത്ത് പുലിമുട്ടുമായി ബന്ധപ്പെട്ട മേഖലയിലാണ് ജോലി ചെയ്യുന്നത്. ‘‘ചിന്തിക്കാൻ പറ്റാത്തത്ര വലിയ വികസനമാണ് വിഴിഞ്ഞത്ത് നടക്കുന്നത്.
ഈ പ്രദേശത്തെ നിരവധിപേർക്ക് തൊഴിൽ ലഭിച്ചു. പലരുടെയും തൊഴിലും ജീവിതനിലവാരവും മെച്ചപ്പെട്ടു’’ – സുരേഷ് പറയുന്നു.
കപ്പലുകളെ തീരത്തോട് അടുപ്പിച്ച് വലിയ വടങ്ങൾ ഉപയോഗിച്ച് കെട്ടിയിടുന്ന ജോലിയും ചെയ്യുന്നത് പ്രദേശത്തുനിന്നുള്ള യുവാക്കളാണ്.
മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും മാത്രമുള്ള ജോലി സ്വന്തം വീടിനടുത്ത് തന്നെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇവരും. ലോകത്തെതന്നെ ഏറ്റവും മികവുറ്റ തുറമുഖങ്ങളിലൊന്നായാണ് വിഴിഞ്ഞത്തിന്റെ വളർച്ച.
ആദ്യഘട്ടത്തിൽ 9,700 കോടി രൂപയുടേതാണ് വികസന പ്രവർത്തനം. 2024 ജൂലൈ 11ന് ആയിരുന്നു വിഴിഞ്ഞത്ത് ആദ്യ മദർഷിപ്പ് (സാൻ ഫെർണാണ്ടോ) എത്തിയത്.
തുടർന്ന് ഇതുവരെ വിഴിഞ്ഞത്തടുത്തത് 750ലേറെ കപ്പലുകൾ.
വിഴിഞ്ഞം യാഥാർഥ്യമാകുന്നതിന്റെ ഗുണഭോക്താക്കൾ വ്യാപാരമേഖലയുമാണെന്ന് ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് എൻ. രഘുചന്ദ്രൻ നായർ പറഞ്ഞു.
‘‘വിഴിഞ്ഞത്ത് ഇപ്പോഴത്തെ ചരക്കുനീക്കത്തിന് പുറമേ ഇനി ഇൻലാൻഡ് കാർഗോയും കൂടും. ഇറക്കുമതിയും കയറ്റുമതിയും വർധിക്കും.
വിഴിഞ്ഞം തുറമുഖംകൊണ്ടുദ്ദേശിക്കുന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പ്പായിരിക്കും അത്’’ – അദ്ദേഹം പറഞ്ഞു. 17 ലക്ഷം ടിഇയു കണ്ടെയ്നറുകളാണ് ഇതിനകം വിഴിഞ്ഞം തുറമുഖം കൈകാര്യം ചെയ്തത്.
തുറമുഖത്തു നിന്നുള്ള കണ്ടെയ്നറുകളെ പുറത്തേക്ക് കൊണ്ടുപോകാനുള്ള അനുബന്ധ റോഡുകളുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നു.
ദേശീയപാതയുമായി ബന്ധിപ്പിക്കാനുള്ള നിർമാണപ്രവൃത്തികളും അന്തിമഘട്ടത്തിൽ. രണ്ടംഘട്ട
വികസന പ്രവർത്തനങ്ങൾ 2028ഓടെ പൂർത്തിയാകുമെന്ന് വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് മാനേജിങ് ഡയറക്ടർ ദിവ്യ എസ്. അയ്യർ പറഞ്ഞു.
‘‘ഒരുപാട് മൂല്യാധിഷ്ഠിത പ്രവർത്തനങ്ങൾ നമുക്ക് ട്രാൻസ്ഷിപ്മെന്റിനോട് അനുബന്ധിച്ച് ചെയ്യാനാകും.
ഗേറ്റ് വേ കാർഗോ ഉടൻ ആരംഭിക്കും. റോഡ് മാർഗമുള്ള കാർഗോ നീക്കവും വൈകാതെ തുടങ്ങും.
സൗകര്യങ്ങളെല്ലാം ആയിക്കഴിഞ്ഞു’’ – ദിവ്യ എസ്. അയ്യർ പറഞ്ഞു.
‘‘8,000 കോടിയിൽപ്പരം രൂപയുടേതായിരുന്നു വിഴിഞ്ഞത്തിന്റെ ആദ്യഘട്ട വികസനം.
ഇതിൽ 5,500 കോടി രൂപയും നിക്ഷേപിച്ചത് സംസ്ഥാന സർക്കാരാണ്. മാരിടൈം മേഖലയിൽ സംസ്ഥാന സർക്കാർ ഇത്രയും നിക്ഷേപം നടത്തുന്നത് ഇത് ആദ്യമായിരിക്കും.
വിഴിഞ്ഞത്തിന് നമ്മൾ നൽകുന്ന പ്രാധാന്യമാണ് ഇതു വ്യക്തമാക്കുന്നത്’’, ദിവ്യ എസ്. അയ്യർ പറഞ്ഞു.
അടുത്ത 3 വർഷത്തിനകം 15,000 കോടിയുടെ സ്വകാര്യ നിക്ഷേപവും വിഴിഞ്ഞത്തെത്തും.
രണ്ടാംഘട്ടം പൂർത്തിയാകുമ്പോൾ, വൻകിട കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കാവുന്ന ബങ്കറിങ് സൗകര്യവും വിഴിഞ്ഞത്തുണ്ടാകും.
നിലവിൽ വമ്പൻ തുറമുഖങ്ങളിൽ മാത്രമേ ഈ സൗകര്യമുള്ളൂ. തെക്കുകിഴക്കൻ ഏഷ്യയിൽ നിന്ന് യൂറോപ്പിലേക്കും തിരിച്ചുംപോകുന്ന കപ്പലുകൾക്ക് ഇതു നേട്ടമാകും.
രാജ്യാന്തര കപ്പൽപ്പാതയോട് ഏറെ അടുത്താണ് വിഴിഞ്ഞം തുറമുഖമെന്നതും അനുകൂലഘടകമാണ്. സംസ്ഥാന സർക്കാരിന് ഇതുവഴി വലിയ നികുതിവരുമാനവും ലഭിക്കും.
ക്രൂസ് ടെർമിനൽ കൂടി വരുന്നതോടെ വിഴിഞ്ഞം പുതിയ കുതിപ്പിലേക്ക് കടക്കും.
വൻകിട ആഡംബര കപ്പലുകൾക്കും വിഴിഞ്ഞത്ത് എത്താനാകും.
ആഡംബര കപ്പലുകളുടെ വരവ് പ്രദേശത്തെ വ്യാപാര, വാണിജ്യ, ഗതാഗത മേഖലകൾക്കും ഗുണം ചെയ്യും. സംസ്ഥാന ടൂറിസം മേഖലയ്ക്കും ഇതു വലിയ നേട്ടമാകും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

