കോട്ടയം ∙ സൈനിക കന്റീനിലേക്ക് 500 കിലോ തേയില വേണമെന്നാവശ്യപ്പെട്ട് ഓൺലൈൻ തട്ടിപ്പ്. തട്ടിപ്പുകാരന്റെ കെണിയിൽ വീഴാതെ നഗരത്തിലെ തേയില വ്യാപാരി രക്ഷപ്പെട്ടു.
തേയില മൊത്തവ്യാപാരം നടത്തുന്ന റെയ്ൻബോ ട്രേഡിങ് കമ്പനി ഉടമ മുഹമ്മദ് അമീനിനെ വെള്ളിയാഴ്ചയാണു കുനാൽ ചൗധരി എന്നയാൾ ‘സൈന്യത്തിൽ’ നിന്ന് ഫോണിൽ വിളിച്ചത്. 500 കിലോ തേയില എങ്ങനെ നൽകും, വില തുടങ്ങിയ കൂടുതൽ വിവരങ്ങൾക്കായി വാട്സാപ് ചാറ്റിലേക്ക് അമീനിനെ ക്ഷണിച്ചു.
കുനാൽ വാട്സാപ്പിൽ മുഖചിത്രമായി നൽകിയത് സൈനികരുടെ ചിത്രമായിരുന്നു.
ഇതിനിടെ ബില്ലുകൾ നൽകുന്നതുമായി ബന്ധപ്പെട്ട് ജിഎസ്ടി നമ്പർ അടക്കമുള്ളവ കുനാൽ നൽകി. പരിശോധനയിൽ ആർമി ഹെഡ് ക്വാർട്ടേഴ്സിന്റേതാണെന്നു ബോധ്യപ്പെട്ടതോടെ തേയില എവിടെയെത്തിക്കണം എന്ന് അമീൻ ചോദിച്ചു.
പാറമ്പുഴയിലുള്ള എൻസിസി കന്റീന്റെ വിലാസമാണു കുനാൽ നൽകിയത്. കച്ചവടത്തിന് മുൻപ് അംഗീകൃത വ്യാപാരിയായി അമീന്റെ പേര് സൈനിക വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണമെന്നും അതിനായി ലിങ്ക് അയച്ചു തരാമെന്നും കുനാൽ പറഞ്ഞു.
100 രൂപ ലിങ്ക് വഴി അയയ്ക്കാനായിരുന്നു ആവശ്യം.
തട്ടിപ്പാണെന്നു തോന്നിയതിനാൽ, പണം നേരിട്ടുതരാമെന്നും ലിങ്കിലൂടെ ഇടപാട് നടത്താനാകില്ലെന്നും അമീൻ തറപ്പിച്ചു പറഞ്ഞു. അൽപനേരം കഴിഞ്ഞ് 10 രൂപയെങ്കിലും അയയ്ക്കണമെന്നാവശ്യപ്പെട്ട് ലിങ്ക് വീണ്ടുമയച്ചു.
സംശയം തോന്നിയ അമീൻ പാറമ്പുഴയിലെ കന്റീനിൽ അന്വേഷിച്ചപ്പോൾ തട്ടിപ്പാണെന്നു ബോധ്യപ്പെട്ടു. തുടർന്നു പൊലീസിൽ പരാതി നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

