തലശ്ശേരി ∙ മലബാറിന്റെ ദീർഘകാല സ്വപ്നമായ തലശ്ശേരി – മൈസൂരു റെയിൽപാത യാഥാർഥ്യമാവുമോ? 1907ൽ ബ്രിട്ടിഷ് കാലത്ത് ആവിഷ്കരിച്ച പദ്ധതിക്ക് അക്കാലത്തു വിരാജ്പേട്ട മുതൽ വള്ളിത്തോടു വരെ നിർമാണം തുടങ്ങിയെങ്കിലും അതിനിടെയുണ്ടായ യുദ്ധം പദ്ധതി പാതിവഴിയിലാക്കി.
പിന്നീട് തലശ്ശേരി – മൈസൂരു റെയിൽപാതയെന്ന ആവശ്യം പാർലമെന്റിലുന്നയിച്ചത് അന്നത്തെ തലശ്ശേരി എംപി നെട്ടൂർ പി.ദാമോദരനായിരുന്നു.
ഏറെകാലത്തെ ആവശ്യമായ തലശ്ശേരി – മൈസൂരു റെയിൽപാത യാഥാർഥ്യമാക്കാൻ ജനപ്രതിനിധികളുടെ ശക്തമായ ഇടപെടൽ ആവശ്യമാണ്. മലബാറിലെ എംപിമാരും എംഎൽഎമാരും ഇതിനായി രംഗത്തെത്തണം.
ശശികുമാർ കല്ലിഡുംബിൽ, സെക്രട്ടറി, റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ, തലശ്ശേരി
പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ നിർദേശത്തെ തുടർന്ന് 1957ൽ റെയിൽവേ മന്ത്രിയായിരുന്ന ലാൽബഹാദൂർ ശാസ്ത്രി ഇരിട്ടിയിൽ നേരിട്ടെത്തി പാത യാഥാർഥ്യമാക്കുമെന്നു പ്രഖ്യാപിച്ചു.
ഇതിനുശേഷം സർവേകൾ പലതു നടന്നെങ്കിലും ലാഭകരമല്ലെന്നും പാരിസ്ഥിതിക ആഘാതം പറഞ്ഞും എല്ലാം നിരസിച്ചു. 1984ൽ പാർലമെന്റിൽ മുല്ലപ്പള്ളി രാമചന്ദ്രന്റെ കന്നിപ്രസംഗവും തലശ്ശേരി–മൈസൂരു പാതയ്ക്കു വേണ്ടിയായിരുന്നു.
2008ൽ നടന്ന ജനകീയ സർവേ പ്രകാരം കണ്ടെത്തിയ ഇരിട്ടി, കൂട്ടുപുഴ, തിത്തിമത്തി, പൊന്നംപേട്ട, ഹുൻസൂർ വഴി 146.5 കിലോമീറ്റർ ഏറ്റവും കുറഞ്ഞ ദൂരത്തിൽ പാത നിർമിച്ചാൽ തലശ്ശേരിയിൽനിന്നു രണ്ടര മണിക്കൂർ കൊണ്ടു മൈസൂരുവിലെത്താം.
ഇത് അധികൃതർ പരിഗണിക്കണം.
കെ.വി.ഗോകുൽദാസ്, പ്രസിഡന്റ്, തലശ്ശേരി വികസനവേദി
ഏറ്റവുമൊടുവിൽ സംസ്ഥാന സർക്കാർ സമർപ്പിച്ച രൂപരേഖ ഭേദഗതികളോടെ കർണാടകയും അംഗീകരിച്ചതോടെ പാത യാഥാർഥ്യമാകുമെന്ന പ്രതീതി നാട്ടുകാരിലുണ്ടായെങ്കിലും വ്യക്തമായ ഉറപ്പു ഒരിടത്തുനിന്നുമില്ല. സംസ്ഥാന സർക്കാർ സമർപ്പിച്ച രേഖ പ്രകാരം തലശ്ശേരിയിൽനിന്നു മാനന്തവാടി, തൃശിലേരി, അപ്പപാറ, കുട്ട, ബലാൽ, തിത്തിമത്തി, പെരിയപട്ടണ വഴി മൈസൂരുവിലേക്കുള്ള പാതയാണു വിഭാവനം ചെയ്തിരുന്നത്.
തലശ്ശേരിയുടെ വികസനത്തിന് അത്യന്താപേക്ഷിതമായ പദ്ധതിയാണു തലശ്ശേരി – മൈസൂരു റെയിൽപാത.
ഇതിനായുള്ള നാട്ടുകാരുടെ ദശാബ്ദങ്ങളുടെ കാത്തിരിപ്പിന് അറുതി വരുത്തി പാത യാഥാർഥ്യമാക്കാൻ രാഷ്ട്രീയം മറന്നു എല്ലാവരും ഒറ്റക്കെട്ടായി രംഗത്തെത്തണം.
എ.കെ.ആബൂട്ടി ഹാജി, പ്രസിഡന്റ്, തലശ്ശേരി മർച്ചന്റ്സ് അസോസിയേഷൻ
കേരളത്തിലെയും കർണാടകയിലെയും സെക്രട്ടറിമാർ തിരുവനന്തപുരത്തും ബെംഗളൂരുവിലും ചർച്ച നടത്തുകയും വന്യജീവി സംരക്ഷണകേന്ദ്രങ്ങൾ ഒഴിവാക്കി പുതിയ റൂട്ട് അംഗീകരിക്കുകയും ചെയ്തിരുന്നു. ഇരുസംസ്ഥാനങ്ങളും ചേർന്നു നിർമാണച്ചെലവ് കണ്ടെത്താനും തീരുമാനമെടുത്തിരുന്നു.
എന്നിട്ടും തുടർന്നുള്ള പ്രവർത്തനങ്ങൾ മന്ദീഭവിച്ചു. തലശ്ശേരി – മൈസൂരു പാത യാഥാർഥ്യമായാൽ തലശ്ശേരി റെയിൽവേ സ്റ്റേഷൻ ജംക്ഷനായി മാറും.
ഇതുകൂടി മുന്നിൽക്കണ്ടാണു തലശ്ശേരിയിൽ റെയിൽവേയ്ക്കായി ആവശ്യത്തിനു സ്ഥലം ബ്രിട്ടിഷുകാർ ഏറ്റെടുത്തത്.
മാറിമാറി വരുന്ന സർക്കാരുകൾ പലവിധ കാരണങ്ങൾ പറഞ്ഞു മാറ്റിനിർത്തിയ തലശ്ശേരി – മൈസൂരു റെയിൽപാത യാഥാർഥ്യമാക്കാൻ പ്രധാനപ്പെട്ട മൂന്നുമുന്നണികളും രാഷ്ട്രീയ ഇച്ഛാശക്തി കാട്ടണം.
നാസർ മാടോൾ, ജനറൽ സെക്രട്ടറി, കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി
മലബാറിന്റെ വികസനത്തിനു മുതൽക്കൂട്ടാവുന്ന പദ്ധതി യാഥാർഥ്യമാക്കാൻ ജനപ്രതിനിധികളുടെ ശക്തമായ ഇടപെടലാണ് ആവശ്യം. ഇതിനിടെ തലശ്ശേരിയിലെ റെയിൽവേ സ്ഥലം സ്വകാര്യ ഏജൻസിക്കു പാട്ടത്തിനു നൽകാനുള്ള നീക്കം വികസനപ്രവർത്തനങ്ങൾക്കു തിരിച്ചടിയാവുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
കഴിഞ്ഞദിവസം തലശ്ശേരിയിലെത്തിയ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, വികസനവേദി ഭാരവാഹികൾ നൽകിയ നിവേദനത്തിനുള്ള മറുപടിയിൽ പറഞ്ഞത് അത്യാവശ്യമായ പാതയാണ് ഇതെന്നും യുഡിഎഫ് അധികാരത്തിലെത്തിയാൽ പ്രഥമ പരിഗണന നൽകുമെന്നുമാണ്.
കേരള – കർണാടക മുഖ്യമന്ത്രിതലത്തിൽ ചർച്ച നടത്താനുള്ള വേദിയൊരുക്കാൻ മുൻകയ്യെടുക്കുമെന്നു കെ.സി.വേണുഗോപാൽ എംപി വാഗ്ദാനം ചെയ്തിരുന്നു. സ്ഥലം എംഎൽഎ കൂടിയായ സ്പീക്കർ എ.എൻ.ഷംസീറും ഷാഫി പറമ്പിൽ എംപിയും മൂന്നു മുന്നണികളിലെയും പ്രാദേശിക നേതൃത്വവും വടക്കേമലബാറിലെ ജനതയുടെ ആവശ്യത്തിനായി രാഷ്ട്രീയം മറന്നു ശ്രമിക്കണം.
ഡോ.സി.കെ.രാജീവ് നമ്പ്യാർ, ഐഎംഎ സംസ്ഥാന സമിതി അംഗം
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

