ഓരോ ദിവസവും നഷ്ടം 60 കോടി. ആകെ നഷ്ടം 15,000 കോടി കവിഞ്ഞു.
85 ലക്ഷം പേർ ദുരിതത്തിലുമായി. സംസ്ഥാനം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും പ്രശ്നം പരിഹരിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.
സ്റ്റാലിന്റെ കത്ത്.
തമിഴ്നാട്ടിലെ കയറ്റുമതി അധിഷ്ഠിത വ്യവസായ മേഖല യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കുമേൽ ചുമത്തിയ 50% തീരുവമൂലം പ്രതിസന്ധിയിലായെന്ന് കത്തിൽ സ്റ്റാലിൻ ചൂണ്ടിക്കാട്ടി. യുഎസുമായുള്ള വ്യാപാരത്തർക്കങ്ങൾ പരിഹരിക്കാൻ കേന്ദ്രം അടിയന്തര ഇടപെടൽ നടത്തണം.
അല്ലാത്തപക്ഷം പ്രശ്നം അതീവ ഗുരുതരമാകും.
ഇന്ത്യയുടെ മൊത്തം വസ്ത്ര കയറ്റുമതിയുടെ 28% പങ്കുവഹിക്കുന്നത് തമിഴ്നാടാണ്. ലെതറും പാദരക്ഷകളും പരിഗണിച്ചാൽ തമിഴ്നാടിന് 40% വിഹിതവുമുണ്ട്.
85 ലക്ഷം പേരാണ് ഈ മേഖലകളിൽ തൊഴിലെടുത്തുന്നത്. അതുകൊണ്ടുതന്നെ തമിഴ്നാടിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ഈ മേഖലകൾ ഏറെ നിർണായകവുമാണ്.
വ്യവസായ ഹബ്ബുകളായ തിരുപ്പുർ, കോയമ്പത്തൂർ, ഈറോഡ്, കരൂർ മേഖലകളാണ് തീരുവമൂലം പ്രയാസം നേരിടുന്നത്.
തിരുപ്പുരിന് മാത്രം കനത്ത തീരുവമൂലം 15,000 കോടിയുടെ ഓർഡറുകൾ നഷ്ടപ്പെട്ടെന്നും സ്റ്റാലിൻ പറഞ്ഞു. തിരുപ്പുരിൽ ഉൽപാദനം 30% കുറഞ്ഞു.
പ്രതിദിനം 60 കോടിയാണ് നഷ്ടം. വെല്ലൂരിലെയും റാണിപ്പേട്ടിലെയും തിരുപത്തൂരിലെയും ചെരിപ്പു നിർമാതാക്കളും ദുരിതത്തിലായെന്ന് സ്റ്റാലിൻ വ്യക്തമാക്കി.
സ്റ്റാലിന്റെ നീക്കത്തിന് തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയമാനം കൂടിയുണ്ട്.
വ്യവസായിക സ്ഥാപനങ്ങൾ ഏറെയുള്ള പടിഞ്ഞാറൻ തമിഴ്നാട് ഇപ്പോഴും പ്രതിപക്ഷമായ എഐഎഡിഎംകെയുടെ ശക്തികേന്ദ്രങ്ങളാണ്. ഇവിടങ്ങളിലും ഡിഎംകെയുടെ സ്വാധീനം ഉറപ്പാക്കാനാണ് സ്റ്റാലിന്റെ ശ്രമം.
ഇതിന്റെ ഭാഗമായി കനിമൊഴി എംപിയുടെ നേതൃത്വത്തിൽ വ്യവസായ മേഖലയുടെ സംരക്ഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിനെതിരെ വനിതാ പ്രതിഷേധ പരിപാടിയും ആസൂത്രണം ചെയ്തിട്ടുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

