ശബരിമല ∙ പലപ്പോഴും കരിമല കയറ്റത്തേക്കാൾ കഠിനമാണു നിലയ്ക്കൽ നിന്നു ബസിൽ കയറിപ്പറ്റുക എന്നത്. തിക്കും തിരക്കും കാരണം കൊച്ചുകുട്ടികളും സ്ത്രീകളും പ്രായമായവരും കഷ്ടപ്പെടുന്നു, കൂട്ടം പിരിയുന്നു.
കെഎസ്ആർടിസിയാണു പമ്പ–നിലയ്ക്കൽ ചെയിൻ സർവീസ് നടത്തുന്നത്. നിലയ്ക്കൽ ബസ് സ്റ്റോപ് ത്രിവേണിയിലാണു ക്രമീകരിച്ചിട്ടുള്ളത്. റോഡിലേക്ക് തീർഥാടകർ ഇറങ്ങാതിരിക്കാൻ ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്.
എന്നാൽ ക്യൂ സംവിധാനം ഏർപ്പെടുത്തിയിട്ടില്ല. ഒരു സ്ഥലത്തു മാത്രമാണ് ബസിൽ കയറാനുള്ള വഴി ഇട്ടിരിക്കുന്നത്.
ഇതിനാൽ തന്നെ ഇവിടെ എപ്പോഴും വലിയ തിരക്കാണ്. 1000 മുതൽ 1500 പേർ വരെ കാത്തുനിൽക്കുമ്പോഴാണ് ഒരു ബസ് എത്തുന്നത്.
ദൂരെനിന്നു വരുന്നതു കാണുമ്പോഴേ ബാരിക്കേഡിന് ഇടയിലൂടെ നുഴഞ്ഞിറങ്ങി ബസിൽ കയറാൻ ശ്രമം ആരംഭിക്കും.
തിക്കും തിരക്കും കാരണം പ്രായമായവർ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്ക് കാഴ്ചക്കാരായി മാറി നിൽക്കാനേ കഴിയൂ. നിമിഷങ്ങൾക്കുള്ളിലാണു ബസ് നിറയുന്നത്.
ഒന്നും ഒന്നരയും മണിക്കൂർ കാത്തുനിന്നാൽ മാത്രമാണു പ്രായമായവർക്കും സ്ത്രീകൾക്കും ബസിൽ കയറാൻ കഴിയുന്നത്. കുട്ടികളുമായി വരുന്നവർ ഇതിനെക്കാൾ കഷ്ടത്തിലാണ്.
വലിയ തിരക്കിനിടെ കുട്ടികളെ എടുത്ത് ബസിൽ കയറുക ബുദ്ധിമുട്ടാണ്.
നിലയ്ക്കൽ ബസിൽ കയറാൻ ത്രിവേണിയിൽ ക്യൂ സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യം ഇനിയും നടപ്പാക്കിയിട്ടില്ല. പ്രായമായവർ, കുട്ടികൾ, സ്ത്രീകൾ എന്നിവർക്കായി പ്രത്യേക സംവിധാനം ഏർപ്പെടുത്താനും കഴിഞ്ഞിട്ടില്ല.
മുൻവർഷങ്ങളിൽ നാലും അഞ്ചും ബസുകൾ ഒരുമിച്ചു വരുമായിരുന്നു.
തിരക്ക് പല ബസുകൾക്ക് സമീപത്തു കേന്ദ്രീകരിക്കുന്നതിനാൽ തീർഥാടകർക്ക് കയറാനും എളുപ്പമായിരുന്നു. ബാരിക്കേഡിൽ പ്രവേശന കവാടം കുറവായതിനാൽ ഒരു ബസ് പോയതിനു ശേഷമേ അടുത്തതിനു സ്റ്റാൻഡ് പിടിക്കാൻ കഴിയൂ.
ബാരിക്കേഡിനു പ്രവേശന കവാടം ഉള്ള ഭാഗത്ത് ക്യൂ സംവിധാനം ഏർപ്പെടുത്തുകയും പൊലീസിനെ നിയോഗിക്കുകയും ചെയ്താൽ തിരക്ക് കുറയ്ക്കാൻ കഴിയും. ഇപ്പോൾ ബാരിക്കേഡ് ഇല്ലാത്ത ഭാഗത്താണ് കൂടുതൽ പേരും ബസ് കാത്തുനിൽക്കുന്നത്.
കെഎസ്ആർടിസിക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നതാണ് പമ്പ–നിലയ്ക്കൽ ചെയിൻ സർവീസ്. 22 കിലോമീറ്ററിന് 50 രൂപയാണ് കെഎസ്ആർടിസി വാങ്ങുന്നത്.
തീർഥാടകർക്ക് ആശ്വാസമായി ചുക്കുവെള്ളം
ശബരിമല ∙ മലകയറി എത്തുന്ന തീർഥാടകർക്ക് ദേവസ്വം ബോർഡ് നൽകുന്ന ചുക്കുവെള്ളവും ബിസ്കറ്റും ആശ്വാസമാകുന്നു.
ചുക്കുവെള്ളം ചൂടോടെ ലഭിക്കാനുള്ള സംവിധാനമാണ് ദേവസ്വം ബോർഡ് ഒരുക്കിയിട്ടുള്ളത്. ശരംകുത്തിയിൽ 15,000 ലീറ്ററിന്റെ 4 ബോയ്ലർ സ്ഥാപിച്ചാണ് വെള്ളം തിളപ്പിക്കുന്നത്.
പൈപ്പ് ലൈൻ വഴി ശരംകുത്തി മുതൽ ക്യൂ കോംപ്ലക്സ് അവസാനിക്കുന്നതു വരെ 20 സ്ഥലങ്ങളിൽ ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ നിന്നു വെള്ളം ശേഖരിക്കാം.
സന്നിധാനം വലിയ നടപ്പന്തൽ അവസാനിക്കുന്ന ഭാഗത്ത് എല്ലാ വരിയിലും നിൽക്കുന്നവർക്ക് ചുക്കുവെള്ളം കൊടുക്കാൻ ക്രമീകരണമുണ്ട്.
ഇതിനായി 5 ട്രോളികളും ക്രമീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും ഇവരുടെ സേവനം ഉണ്ട്.
അപ്പാച്ചിമേട് മുതൽ സന്നിധാനം വരെ ചുക്കുവെള്ള വിതരണത്തിനായി സംവിധാനമുണ്ട്. വരി നിൽക്കുന്നവർക്കു ബിസ്കറ്റും നൽകുന്നുണ്ട്.ചുക്കുവെള്ളം ശേഖരിച്ചു മലകയറാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സംവിധാനവും പമ്പയിൽ ഒരുക്കിയിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

