തുറവൂർ ∙ അരൂർ–തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ ബൈപാസിന് സമീപം പൊലീസിന്റെ നിർദേശ പ്രകാരം ഇരുമ്പ് ബാരിക്കേഡുകൾ നീക്കം ചെയ്തതോടെ ഈ ഭാഗത്തെ നിർമാണം കമ്പനി നിർത്തിവച്ചു. പില്ലർ നമ്പർ 4 മുതൽ തെക്കോട്ടുള്ള ഭാഗത്താണ് ഗതാഗത സൗകര്യം സുഗമമാക്കുന്നതിന്റെ ഭാഗമായി അരൂർ എസ്എച്ച്ഒ കെ.ജി.പ്രതാപ് ചന്ദ്രന്റെ നിർദ്ദേശത്തെ തുടർന്നു നീക്കം ചെയ്തത്.
ശബരിമല ഡ്യൂട്ടി ലഭിച്ചതോടെയാണ് കുരുക്കഴിക്കാൻ വഴികൾ പൊലീസ് തേടിയത്.
ഇത് നിർമാണ പ്രവർത്തനത്തെ ബാധിച്ചതായി കമ്പനി അധികൃതർ പറയുന്നു. ദേശീയപാതയും സംസ്ഥാന പാതയുമായി ബന്ധിക്കുന്നതാണ് അരൂർ ബൈപാസ് കവല.
ഇവിടെ ഇടതടവില്ലാതെ വാഹനങ്ങൾ പോകുന്നതിനാൽ നിർമാണത്തെ ബാധിക്കുന്നുണ്ട്. ഈ ഭാഗത്താണ് ഗർഡറുകൾ സ്ഥാപിക്കാനുള്ളത്.
നാലുവരിപാതയുടെ മീഡിയനോട് ചേർന്ന് ഇരുവശങ്ങളിലും നിർമാണത്തിന്റെ ഭാഗമായി ഇരുമ്പ് ബാരിക്കേഡ് സ്ഥാപിച്ചിരുന്നു.
ഈ ബാരിക്കേഡുകളാണ് നീക്കം ചെയ്യുന്നതിന് പൊലീസ് നിർദേശം നൽകിയത്. എന്നാൽ കരാറുകാർ തയാറാകതെ വന്നതോടെ നിർമാണ കമ്പനിയുടെ 2 സൈറ്റ് സൂപ്പർ വൈസർമാർക്കെതിരെ പൊലീസ് കേസെടുത്തു.
ഇതേത്തുടർന്ന് കമ്പനി അധികൃതർ ബാരിക്കേഡുകൾ നീക്കം ചെയ്തു. ഉയരപ്പാതയുടെ അടിയിലൂടെ പോകുന്ന വാഹനങ്ങൾക്കുമേൽ നിർമാണ അവശിഷ്ടങ്ങൾ വീഴാൻ സാധ്യതയുള്ളതിനാൽ കമ്പനി അധികൃതർ ജോലി നിർത്തിവയ്ക്കുകയായിരുന്നു.
ഈ ഭാഗത്ത് വല ഉപയോഗിച്ച് നിർമാണം നടത്താൻ പൊലീസ് കമ്പനി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ വല ഉപയോഗിച്ചാലും ചെറിയ കോൺക്രീറ്റ് അവശിഷ്ടങ്ങൾ ഇതിലൂടെ താഴേക്ക് പതിക്കുമെന്നതിനാൽ കമ്പനി അധികൃതർ നിർമാണം തുടരാൻ തയാറായിട്ടില്ല. സുരക്ഷയുടെ ഭാഗമായി ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് നിലവിൽ ഗതാഗത നിയന്ത്രണം.
ദേശീയപാതയിൽ ‘പൊടി’പൂരം
തുറവൂർ ∙ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പാതയിൽ പൊടിശല്യം രൂക്ഷം.
ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ മുതൽ തുറവൂർ വരെയും തുറവൂർ മുതൽ ഒറ്റപ്പുന്നവരെയുള്ള ഭാഗത്താണു പൊടി ശല്യമേറെയുള്ളത്. നിർമാണക്കമ്പനി പാതയിൽ വെള്ളം ഒഴിച്ച് നനയ്ക്കുന്നുണ്ടെങ്കിലും മിനിറ്റുകൾക്കുള്ളിൽ പാത വരണ്ട് ഉണങ്ങുകയാണ്.
തുറവൂർ, കുത്തിയതോട്, എരമല്ലൂർ, ചന്തിരൂർ, അരൂർ ക്ഷേത്രം കവല, അരൂർ ബൈപാസ് കവല എന്നിവിടങ്ങളിലാണ് പൊടി ശല്യമേറെയും. വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ പൊടി ഉയരുന്നത് കാൽനടയാത്രികരെയും ഇരുചക്രവാഹനയാത്രികരെയും ബുദ്ധിമുട്ടിലാക്കുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

