ഇരിട്ടി∙ വൃക്കവാഗ്ദാനം നടത്തി രോഗിയെയും ചികിത്സാസഹായ കമ്മിറ്റിയെയും കബളിപ്പിച്ചു ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. വീർപ്പാട് സ്വദേശി നൗഫലാ(സത്താർ – 32)ണ് അറസ്റ്റിലായത്.
കൂട്ടുപ്രതികളായ നിബിൻ (അപ്പു), ഗഫൂർ എന്നിവർക്കായി തിരച്ചിൽ ശക്തമാക്കി. വൃക്കരോഗിയായ പട്ടാന്നൂർ സ്വദേശി ഷാനിഫിന്റെ ചികിത്സയ്ക്കായി ജനകീയ കമ്മിറ്റി സ്വരൂപിച്ച 6 ലക്ഷം രൂപ ഡോണറെ നൽകാമെന്നു വിശ്വസിപ്പിച്ചു തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്. 2024 ഡിസംബർ മുതൽ ഒക്ടോബർ വരെയുള്ള കാലത്താണ് 3 ലക്ഷം രൂപ പണമായും 3 ലക്ഷം രൂപ ബാങ്ക് ട്രാൻസ്ഫർ വഴിയും കൈപ്പറ്റിയത്.
നൗഫൽ ഷാനിഫിനെ സമീപിച്ച് നിബിനെ ഡോണറായി പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. വൃക്കകൾ തകരാറിലായ ഷാനിഫിന് മാതാവിന്റെ വൃക്ക മാറ്റിവച്ചതാണ്.
ഇതു പൂർണമായി വിജയിക്കാത്ത സാഹചര്യത്തിൽ വീണ്ടും വൃക്ക മാറ്റിവയ്ക്കുന്നതിനു നാട്ടുകാർ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചു സമാഹരിച്ച തുകയാണ് തട്ടിയെടുത്തത്. തുക നഷ്ടമായതോടെ ഒരു വർഷമായി ചികിത്സയും ശസ്ത്രക്രിയയും നടത്താതെ രോഗം ഗുരുതരമായ നിലയിലാണ് ഷാനിഫ്.
തട്ടിപ്പുസംഘം സഹായ കമ്മിറ്റിയെയും പറഞ്ഞുപറ്റിച്ചാണ് 3 ലക്ഷം രൂപ നേരിട്ടു കൈപ്പറ്റിയത്.
നൗഫലിന്റെ പേരിൽ സമാനതട്ടിപ്പുമായി ബന്ധപ്പെട്ടു 2 കേസുകളും 2 പരാതികളുമുള്ളതായി ആറളം എസ്ഐ കെ.ഷുഹൈബ് അറിയിച്ചു. മലപ്പുറം ജില്ലയിൽ 2 പേരിൽ നിന്ന് 5 ലക്ഷം രൂപ വീതം തട്ടിയെടുത്തതായി പരാതി ഉണ്ട്.
ഒരു പരാതിയിൽ കേസ് റജിസ്റ്റർ ചെയ്തു. തളിപ്പറമ്പ് സ്വദേശിയിൽ നിന്ന് 6 ലക്ഷം രൂപ തട്ടിയതായും പരാതി ഉണ്ട്. 5.5 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പരിയാരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലും നൗഫലിനെതിരെ കേസുണ്ട്.
സംസ്ഥാനത്തു പലയിടത്തും പ്രതി ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

