അമ്പലപ്പുഴ ∙ ശസ്ത്രക്രിയയിലൂടെ തന്റെ ചെറുകുടലിന്റെ അറ്റം ശരീരത്തിനു പുറത്തേക്കു തുറന്നുവച്ചിരിക്കുകയാണെന്നു മാനസിക വെല്ലുവിളിയുള്ള കുഞ്ഞുമോന്(55) അറിയില്ല. ചെറുകുടലിനറ്റത്ത് ബാഗ് ഘടിപ്പിക്കാൻ ശ്രമിച്ചെങ്കിലും കുഞ്ഞുമോന് ഇതൊന്നും സൂക്ഷിക്കാൻ അറിയാത്തതിനാൽ ഫലപ്രദമല്ല.
ഈ അവസ്ഥയിലും ഇടയ്ക്കിടെ പുറത്തേക്കോടുന്ന കുഞ്ഞുമോനെ നിയന്ത്രിക്കാൻ പോലും കഴിയാതെ നിസ്സഹായയാണ് അമ്മ ശങ്കരി(77). പഴുപ്പുബാധിച്ച് ജീവനുഭീഷണി നേരിടാവുന്ന അവസ്ഥയിലുള്ള മകനുമായി 7 മാസമായി ആശുപത്രികൾ കയറിയിറങ്ങുകയാണ് ശങ്കരി.
ഏഴര സെന്റിൽ പൊട്ടിപ്പൊളിഞ്ഞൊരു വീട്ടിലാണു അമ്പലപ്പുഴ പുതുവൽ കോമനയിൽ ശങ്കരി മകനുമൊത്തു താമസിക്കുന്നത്. സാമുഹിക സുരക്ഷാ പെൻഷൻ മാത്രമാണു വരുമാനം.
അതിനിടെയാണു കുഞ്ഞുമോന് അപൂർവ കുടൽരോഗം ബാധിച്ചത്. കുടലും വൃക്കയും മറ്റ് ആന്തരികാവയവങ്ങളും ഒട്ടിപ്പിടിച്ച അവസ്ഥയിൽ.
വേർപെടുത്താൻ ശ്രമിച്ചാൽ കുടൽ പൊട്ടിയേക്കുമെന്നതിനാലാണ് ചെറുകുടലിൽ ഇങ്ങനൊരു ശസ്ത്രക്രിയ നടത്തി അതിലൂടെ വിസർജനത്തിനു സാധ്യതയൊരുക്കിയത്.
തുടർന്നു വിദഗ്ധചികിത്സ നടത്തിയേപറ്റൂ. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ഇല്ലാത്തതിനാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. എന്നാൽ, ആലപ്പുഴയിൽത്തന്നെ ചെയ്താൽ മതിയെന്നു പറഞ്ഞ് അവിടെ നിന്നു മടക്കിയെന്ന് അമ്മ പറയുന്നു.
രോഗത്തിന്റെ സങ്കീർണാവസ്ഥ കത്തിൽ കുറിച്ചിരുന്നെന്നും എന്തുകൊണ്ടാണു തിരിച്ചയച്ചതെന്ന് അറിയില്ലെന്നും ആലപ്പുഴയിലെ ഡോക്ടർമാർ പറഞ്ഞു. സ്വകാര്യ ആശുപത്രികളിൽ 5 ലക്ഷം രൂപവരെ ചെലവുള്ള ചികിത്സയാണിത്.
സർക്കാർ സംവിധാനങ്ങൾ കണ്ണൊന്നു തുറന്നാൽ ഈ അമ്മയുടെ നെഞ്ചിലെ തീയണയ്ക്കാവുന്നതേയുള്ളു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

