കോഴിക്കോട് ∙ സർക്കാരിന്റെ ഓണം വാരാഘോഷം മാവേലിക്കസ് 2025 ന് പ്രൗഢഗംഭീര സമാപനം. സമാപന സമ്മേളനം ലുലു മാളിലെ വേദിയിൽ ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ.
മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട്ടെ ജനത ഓണപരിപാടികൾ ഇരു കയ്യും നീട്ടി സ്വീകരിച്ചുവെന്നും അടുത്ത വർഷവും കോഴിക്കോട് അതിഗംഭീരമായി ഓണാഘോഷം നടത്തുമെന്നും മന്ത്രി പറഞ്ഞു.
അടുത്ത വർഷത്തെ ഓണസമ്മാനമായി കോഴിക്കോടിനെ കനാൽ സിറ്റിയാക്കുന്ന പദ്ധതിയുടെ പ്രവൃത്തി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ബേപ്പൂർ രാജ്യാന്തര വാട്ടർ ഫെസ്റ്റ് സീസൺ നാലിന്റെ മാധ്യമ അവാർഡുകളും ചടങ്ങിൽ മന്ത്രി വിതരണം ചെയ്തു.
സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെയും കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജിന്റെയും നേതൃത്വത്തിൽ സെപ്റ്റംബർ ഒന്ന് മുതൽ ഏഴ് വരെയാണ് ഓണം വാരാഘോഷത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ നടന്നത്.
സിനിമ, സംഗീത മേഖലയിലെ പ്രഗത്ഭരുടെ നേതൃത്വത്തിലുള്ള സംഗീത, നൃത്ത പരിപാടികളും നാടകോത്സവം, നാടൻ കലാകാരരുടെ വിവിധ കലാപ്രകടനങ്ങൾ എന്നിവ കൊണ്ട് കോഴിക്കോടിനെ ആവേശപ്പൂരത്തിലാക്കിയാണ് ഓണാഘോഷം കൊടിയിറങ്ങിയത്.
ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഒന്‍പതു വേദികളിലായി (കോഴിക്കോട് ബീച്ച്, ലുലു മാള്‍, ബട്ട് റോഡ് ബീച്ച്, തളി, കുറ്റിച്ചിറ, മാനാഞ്ചിറ, ടൗണ്‍ഹാള്‍, ബേപ്പൂര്‍, സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജ്) കേരളത്തിനകത്തും പുറത്തും നിന്നുമായി 50-ഓളം കലാകാരന്മാര് വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.
ചടങ്ങിൽ എംഎൽഎമാരായ അഹമ്മദ് ദേവർകോവിൽ, തോട്ടത്തിൽ രവീന്ദ്രൻ, മേയർ ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, കെ ടിഐഎൽ ചെയർമാൻ എസ് കെ സജീഷ്, ടൂറിസം ഡിഡി പ്രദീപ് ചന്ദ്രൻ, ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ സെക്രട്ടറി ഡോ.
ടി നിഖില്‍ ദാസ്, കമ്മിറ്റി കണ്‍വീനര്‍ ശ്രീപ്രസാദ് എന്നിവർ പങ്കെടുത്തു. വേദിയിൽ പിന്നണി ഗായിക ചിന്മയി ശ്രീപദ നയിച്ച സംഗീത പരിപാടിയും അരങ്ങേറി.
ആവേശം നിറച്ച് നഞ്ചിയമ്മയും അഭയ ഹിരണ്മയിയും
കോഴിക്കോട് ∙ സർക്കാരിന്റെ ഓണാഘോഷം മാവേലിക്കസ് 2025-ന് സമാപ്തി കുറിച്ച് ബേപ്പൂർ ബീച്ചിലെ വേദിയിൽ പാട്ടിലൂടെ കാണികളെ ആവേശതിരയിലാഴ്ത്തി നഞ്ചിയമ്മയും അഭയ ഹിരണ്മയിയും.
വാമൊഴി പാട്ടുകൾ കോർത്തിണക്കി നഞ്ചിയമ്മ നേതൃത്വം നൽകി സബർമതി ഫോക് ബാന്റ് അവതരിപ്പിച്ച ‘കൊട്ടും പാട്ടും’, മലയാളം, തമിഴ് ഹിറ്റ് ഗാനങ്ങളിലൂടെ അഭയ ഹിരണ്മയിയും കൂടിനിന്ന സദസ്സിനെ ഒപ്പം കൂട്ടി.
പാട്ടിനൊപ്പം താളം പിടിച്ചും ഏറ്റുപാടിയും ചുവടുവെച്ചും കാണികൾ നഞ്ചിയമ്മയ്ക്കും സംഘത്തിനുമൊപ്പം ചേര്‍ന്നു. അയ്യപ്പനും കോശിയും ചിത്രത്തിൽ വരികളെഴുതി ആലപിച്ച ‘കലക്കാത്ത സന്തന മേരം’ എന്ന പാട്ടും നഞ്ചിയമ്മ കോഴിക്കോട്ടുകാർക്കായി പാടി.
ഖൽബില് തേനൊഴുകണ കോഴിക്കോട് എന്ന ഒറ്റ പാട്ടിലൂടെ ആരാധക ഹൃദയം കീഴടക്കിയ അഭയ ഹിരണ്മയി പറന്നെ, പൊട്ടുകുത്തെടീ, കണ്ണും കണ്ണും നോക്കിയാ, ഒരു കൊട്ടാ, വാടാ വാടാ പയ്യാ, മോഹ മുന്തിരി, രാരവേണു, കാന്താ തുടങ്ങിയ പാട്ടുകളും പാടി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]