
തുറവൂർ ∙ ജപ്പാൻ ശുദ്ധജല വിതരണ പൈപ്പിൽ വീണ്ടും ചോർച്ച. തുറവൂർ – തൈക്കാട്ടുശേരി പാലത്തിന്റെ പടിഞ്ഞാറ് അപ്രോച്ച് റോഡ് തുടങ്ങുന്ന ഭാഗത്താണ് ചോർച്ച.
അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, പട്ടണക്കാട്, വയലാർ, കടക്കരപ്പള്ളി പഞ്ചായത്തുകളിലെ സംഭരണിയിലേക്ക് തൈക്കാട്ടുശേരി മാക്കേക്കവലയിലെ ശുദ്ധീകരണശാലയിൽ നിന്ന് വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പാണിത്. നാളെ മുതൽ 18 വരെ ഈ പഞ്ചായത്തുകളിൽ വെള്ളം വിതരണം പൂർണമായും തടസ്സപ്പെടും.
നിലവിൽ ചോർച്ച കണ്ടെത്തിയ ഭാഗത്ത് മുൻപ് പലതവണ പൈപ്പു പൊട്ടിയിട്ടുള്ളതാണ്.
പമ്പിങ് നിർത്തിവയ്ക്കാൻ കഴിയാത്ത സാഹചര്യമായതിൽ വെള്ളം പാഴാകുകയാണ്. റോഡിനടിയിലൂടെ കടന്നു പോകുന്ന പ്രധാന പൈപ്പായതിനാൽ അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കില്ല.
ഗതാഗതം പൂർണമായി തടഞ്ഞ് റോഡ് പൊളിച്ചെങ്കിൽ മാത്രമേ അറ്റകുറ്റപ്പണി നടത്താൻ കഴിയൂ എന്നാണ് അധികൃതർ പറയുന്നത്.
ഉയരപ്പാതയുടെ പണി നടക്കുന്നതിനാൽ ലോറിയടക്കം വലിയ വാഹനങ്ങൾ അധികവും ഈ റോഡിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ടു തന്നെ ഗതാഗതം പൂർണമായി തടസ്സപ്പെടുത്തിയുള്ള അറ്റകുറ്റപ്പണിക്ക് പൊതുമരാമത്ത് അനുമതി നൽകാൻ സാധ്യത കുറവാണ്.
റോഡു പൊളിക്കാൻ അനുമതി തേടിയിട്ടില്ലെന്നാണ് പൊതുമരാമത്ത് നൽകുന്ന സൂചന.
എന്നാൽ അറ്റകുറ്റപ്പണി ആവശ്യമായതിനാൽ നാളെ ജലവിതരണം തടസ്സപ്പെടുമെന്ന് ജല അതോറിറ്റി അറിയിച്ചിട്ടുമുണ്ട്. സ്വാതന്ത്ര്യ ദിനമായതിനാൽ ഇന്ന് സർക്കാർ ഓഫിസുകൾ അവധിയാണ്.
ഈ സാഹചര്യത്തിലാണ് അറ്റകുറ്റപ്പണി നാളെ തുടങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഗതാഗത തടസ്സത്തെ എങ്ങനെ മറി കടക്കാൻ കഴിയുമെന്ന ആശങ്കയും ജല അതോറിറ്റിക്കുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]