
പാലക്കാട് ∙ കാഴ്ചക്കുറവു കാരണം നടക്കാൻ ബുദ്ധിമുട്ടുന്ന പി.ടി 5 (പാലക്കാട് ടസ്കർ 5) കാട്ടാനയെ കാട്ടിനകത്തു മയക്കുവെടിവച്ചശേഷം ചികിത്സ നൽകി വിട്ടയച്ചു. 30% മാത്രം കാഴ്ചയുള്ള വലതുകണ്ണിനാണ് 5 മണിക്കൂർ നീണ്ട
ദൗത്യത്തിലൂടെ ചികിത്സ നൽകിയത്. 60% കാഴ്ച കിട്ടുമെന്നാണു കരുതുന്നത്.
ഇടതുകണ്ണിനു പൂർണമായും കാഴ്ചയില്ല. മലമ്പുഴ മാന്തുരുത്തി കാട്ടിൽ രാവിലെ 9.20ന് ആനയെ ആദ്യ മയക്കുവെടിവച്ചു.
ഒൻപതരയോടെ വീണ്ടും വെടിയുതിർത്തു രണ്ടാമത്തെ ഡോസ് നൽകിയതോടെ ആന മയങ്ങി. പരിശോധനയും ചികിത്സയും മൂന്നു മണിക്കൂറിലേറെ നീണ്ടു.
ശരീരത്തിൽ പലയിടത്തായി മുറിവുകളുണ്ട്. കാഴ്ച മെച്ചപ്പെടാനുള്ള മരുന്ന് ആനയുടെ കണ്ണിൽ കെട്ടിവച്ചു.
കണ്ണിലെ നീരു മാറാനും മുറിവുകൾ ഉണങ്ങാനും ആന്റിബയോട്ടിക് കുത്തിവച്ചു. ആനയുടെ കണ്ണിൽ കറുത്ത തുണി കൊണ്ടു മൂടിയാണു ചികിത്സ നൽകിയത്.
തുടർന്നും നിരീക്ഷിക്കാൻ റേഡിയോ കോളർ ഘടിപ്പിച്ചിട്ടുണ്ട്.
വയനാട്ടിൽ നിന്ന് എത്തിച്ച ഭരതൻ, വിക്രം എന്നീ കുങ്കിയാനകളുടെ സഹായത്തോടെ കാട്ടാനയെ പിന്നീട് ഉൾക്കാട്ടിലേക്കു മാറ്റി ഒരു മണിക്കൂറോളം നിരീക്ഷിച്ചു. ആനയ്ക്കു മറ്റു പ്രശ്നങ്ങളിലെന്നു മനസ്സിലാക്കിയതോടെ ദൗത്യസംഘം മടങ്ങി.
വൈകിട്ടോടെ ആന പൂർണ ആരോഗ്യവാനായെന്നു ദൗത്യത്തിനു നേതൃത്വം നൽകിയ ചീഫ് വെറ്ററിനറി സർജൻ ഡോ.അരുൺ സക്കറിയ അറിയിച്ചു. ചികിത്സ ഫലിക്കുമോയെന്നറിയാൻ 20 ദിവസമെങ്കിലും കാത്തിരിക്കണം.
മരുന്നു ഫലിച്ചില്ലെങ്കിൽ ദൗത്യം ഒരു വട്ടം കൂടി തുടരും. ആനയെ പിടികൂടി ധോണിയിലെ ബേസ് ക്യാംപിലെത്തിച്ചു വിദഗ്ധ ചികിത്സ നൽകുന്ന കാര്യവും പരിശോധിക്കും.
കഴിഞ്ഞ മാസം 12നാണ് ആനയ്ക്കു കാഴ്ചക്കുറവുണ്ടെന്നു കണ്ടെത്തിയത്.
തപ്പിത്തടഞ്ഞാണു നടക്കുന്നത്. മദപ്പാട് ലക്ഷണങ്ങളുണ്ടാകുമ്പോൾ ആന തമിഴ്നാട് ഭാഗത്തെ കാടുകളിലേക്കു പോകാറുണ്ട്.
തിരിച്ചെത്തിയപ്പോഴാണു കാഴ്ചത്തകരാർ കണ്ടെത്തിയത്. പൈനാപ്പിളിൽ മരുന്നു നിറച്ചു നൽകാൻ ശ്രമിച്ചെങ്കിലും ഫലം കാണാത്തതിനെ തുടർന്നാണു കാട്ടിൽ ചികിത്സ നൽകാൻ തീരുമാനിച്ചത്.
വെറ്ററിനറി ഡോക്ടർമാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടെ 57 പേരടങ്ങുന്ന സംഘം ദൗത്യത്തിന്റെ ഭാഗമായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]