നേതാവിന് വടക്കോട്ട് പോകാൻ മടി; ഉത്തരവിൽ കള്ളകളി നടത്തി കമ്യൂണിക്കേഷൻ ഓഫിസറാക്കി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ ജില്ലയിൽ നിന്നു സ്ഥലംമാറ്റുന്നതിൽ നിന്ന് സർവീസ് സംഘടനാ നേതാവിനെ ഒഴിവാക്കാൻ ആരും അറിയാതെ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ അസി. കമ്യൂണിക്കേഷൻ ഓഫിസറാക്കി. മന്ത്രി ഓഫിസിന്റെ താൽപര്യ പ്രകാരമാണു നടപടി. ഹെഡ് ക്ലാർക്കുമാരെ ജൂനിയർ സൂപ്രണ്ടുമാരോ പഞ്ചായത്ത് അസി. സെക്രട്ടറിമാരോ ആയി സ്ഥാനക്കയറ്റം നൽകുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തുള്ളവരെ വടക്കൻ ജില്ലകളിലേക്കു മാറ്റിയപ്പോൾ നേതാവിനെ ഒഴിവാക്കാനാണ് ഉത്തരവിലെ കള്ളക്കളി.
ഹെഡ് ക്ലാർക്കായിരിക്കെ നേതാവിനെ കമ്യൂണിക്കേഷൻ അസിസ്റ്റന്റ് തസ്തികയിൽ കഴിഞ്ഞ വർഷം ഡിസംബറിൽ താൽക്കാലികമായി നിയമിച്ചിരുന്നു. വിജ്ഞാപനം ഇറക്കി യോഗ്യതയുള്ള ഉദ്യോഗസ്ഥരുടെയും ഉദ്യോഗാർഥികളുടെയും ഒരു സെലക്ട് ലിസ്റ്റ് തയാറാക്കി അഭിമുഖം വഴി നിയമിക്കണമെന്ന ചട്ടം അന്നു തന്നെ ലംഘിച്ചു. നേതാവിന്റെ മാത്രം അപേക്ഷയും സർട്ടിഫിക്കറ്റും വാങ്ങി കമ്യൂണിക്കേഷൻ അസിസ്റ്റന്റായി നിയമിച്ചെങ്കിലും ഹെഡ് കാർക്ക് ആയി തുടർന്നും ജോലി ചെയ്യാൻ അനുവദിച്ചു. ഒരു ദിവസം പോലും ഇൻഫർമേഷൻ അസിസ്റ്റന്റായി ജോലി ചെയ്തതുമില്ല.
ഇപ്പോൾ വിദൂര ജില്ലയിലേക്കു സ്ഥലംമാറ്റേണ്ടിവരുമെന്നു കണ്ടാണ് അസി. കമ്യൂണിക്കേഷൻ ഓഫിസറായി സ്ഥാനക്കയറ്റം നൽകി ഡയറക്ടറേറ്റിൽ തന്നെ നിലനിർത്തിയത്. സ്ഥലംമാറ്റങ്ങളിലെ ഇത്തരം ഇടപെടലുകൾക്കു വഴങ്ങാത്തതിന്റെ പേരിൽ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിലെ അഡീഷനൽ ഡയറക്ടറെ കഴിഞ്ഞയാഴ്ച മന്ത്രി ഓഫിസിന്റെ താൽപര്യപ്രകാരം സ്ഥലംമാറ്റിയിരുന്നു.