
കർഷകരെ ഇങ്ങനെ കണ്ണീരു കുടിപ്പിക്കണോ? നെല്ല് സംഭരണ കാലാവധി ഇന്നു തീരും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പനമരം ∙ കഷ്ടപ്പെട്ട് വിളയിച്ച മട്ട നെല്ല് പോലും സംഭരിക്കാൻ മടികാണിക്കുന്ന സംഭരണ ഏജൻസികളുടെയും അധികൃതരുടെയും നിലപാടിനെതിരെ കർഷകർ ഇന്ന് കൃഷിഭവനു മുന്നിൽ നെല്ലിനു തീയിട്ടു പ്രതിഷേധിക്കും. പനമരം പഞ്ചായത്തിലെ വാകയാട്ട് പാടശേഖര സമിതിക്കു കീഴിലെ 14 നെൽക്കർഷകർ ചേർന്നാണു നെല്ലിനു തീയിടുന്നത്. ഇതിനു മുന്നോടിയായി കൃഷിഭവൻ ഓഫിസ് ഉപരോധിക്കുകയും ചെയ്യും. രണ്ടാഴ്ച മുൻപ് ഏറെ പണിപെട്ട് വിളവെടുപ്പ് നടത്തി ഉണക്കി സൂക്ഷിച്ച നെല്ല് എടുക്കാൻ അടുത്തദിവസം തന്നെ എത്തുമെന്ന് തങ്ങൾക്ക് ഉറപ്പു നൽകിയിരുന്നതായി കർഷകർ പറഞ്ഞു.
എന്നാൽ, പിന്നീട് പല കാരണങ്ങൾ നിരത്തി അധികൃതർ പിന്നോട്ടുപോയി. ഇതിൽ പ്രതിഷേധിച്ചാണ്, നെല്ലുസംഭരണ കാലാവധി തീരുന്ന ദിവസമായ ഇന്ന് തീയിടൽ പ്രതിഷേധത്തിനു കർഷകർ തീരുമാനമെടുത്തത്.സംഭരണ കാലാവധി ജൂൺ 30 ന് തീരുമെന്ന് അറിയിച്ചതിനെ തുടർന്ന് ഏറെ കഷ്ടപ്പെട്ടാണ് കർഷകർ രണ്ടാഴ്ച മുൻപ് നെല്ല് വിളവെടുത്തത്. അധികൃതർ അറിയിച്ചതനുസരിച്ച്, ചാക്കിൽ നിറയ്ക്കാതെ വീട്ടുമുറ്റങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഷെഡുകളിലും വിളവെടുത്ത നെല്ല് കർഷകർ നിരത്തിയിട്ടു. അധികൃതരുടെ നേതൃത്വത്തിൽ മില്ലുകാർ എത്തി നെല്ലിന്റെ ഈർപ്പം പരിശോധിക്കുകയും തുടർ പരിശോധനയ്ക്കായി സാംപിൾ കൊണ്ടു പോകുകയും ചെയ്തിരുന്നു.
പരിശോധന നടത്തിയ ആരുടെയും നെല്ലിൽ ഈർപ്പം കൂടുതലില്ലാത്തതിനാൽ അടുത്തദിവസം തന്നെ കയറ്റിക്കൊണ്ടുപോകാൻ വാഹനം എത്തുമെന്ന് അറിയിപ്പും കിട്ടി. സംഭരണത്തിനായി നെല്ല് ചാക്കിൽ നിറയ്ക്കാനും അറിയിച്ചിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞും നെല്ല് കയറ്റിക്കൊണ്ടുപോകാൻ വാഹനം എത്താതായതോടെ അന്വേഷിച്ചപ്പോൾ നെല്ലിന് ഈർപ്പം ഉണ്ടെന്നും ഒരു ക്വിന്റൽ നെല്ല് തൂക്കുമ്പോൾ 10 ശതമാനം കുറയ്ക്കുമെന്നും അധികൃതർ നിലപാടെടുത്തതായി കർഷകർ പറയുന്നു.ഉണക്കി സൂക്ഷിച്ച നെല്ല് 10 ശതമാനം കുറച്ച് കൊടുക്കാൻ കഴിയില്ലെന്ന് കർഷകർ അറിയിച്ചതോടെ നെല്ല് എടുക്കാൻ പറ്റില്ലെന്ന് പറഞ്ഞ് മില്ലുകാർ ഒഴിയുന്ന അവസ്ഥയായി.
കച്ചവടക്കാരും ഇടനിലക്കാരും മില്ലുകാരും അധികൃതരും ചേർന്നുളള ഒത്തു കളിയാണ് ഈർപ്പ പരിശോധനാ ഫലത്തിൽ പ്രതിഫലിച്ചതെന്നു കർഷകർ സംശയിക്കുന്നു. നിലവിൽ വീട്ടുമുറ്റങ്ങളിലും മറ്റുമായി കൂട്ടി മൂടിയിട്ട നെല്ല് മഴ കൂടുതൽ ശക്തമായാൽ വെള്ളം കയറി നശിക്കുന്ന അവസ്ഥയാണ്. മഴ പെയ്ത് വലിയ പുഴ കരകവിഞ്ഞാൽ പൂർണമായും വെള്ളത്തിനടിയിലാകുന്ന പ്രദേശമാണിവിടം. കൂട്ടിയിട്ട നെല്ലിൽ വെള്ളം കയറിയാൽ 300 ക്വിന്റൽ നെല്ല് മുഴുവനായി മുളച്ചു നശിക്കുമെന്ന ആശങ്കയും കർഷകർക്കുണ്ട്.