
നല്ല നേതാക്കൾ മാത്രം പോര, ജനബന്ധമുള്ള പ്രവർത്തകരും വേണം: കെ.സി.വേണുഗോപാൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ∙ മുകൾ തട്ടിൽ നല്ല നേതാക്കളുണ്ടായാൽ മാത്രം പോരെന്നും മണ്ഡലത്തിലും ബൂത്തിലും ജനബന്ധമുള്ള പ്രവർത്തകർ വേണമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. യൂത്ത് കോൺഗ്രസ് സംസ്ഥാന രാഷ്ട്രീയ പരിശീലന ക്യാംപ് ഉദ്ഘാടന പ്രസംഗത്തിലാണു യൂത്ത് കോൺഗ്രസിനെ വിമർശിച്ചത്. അടിത്തറ ഭദ്രമാക്കിയേ മുന്നോട്ടു പോകാനാകൂ. എന്നാൽ അടിത്തറയുടെ കാര്യത്തിൽ തനിക്ക് ആശങ്കയുണ്ട്. ജാഗ്രതയോടുള്ള സംഘടനാ പ്രവർത്തനം താഴേക്ക് ഉണ്ടാകണം. അടിസ്ഥാനപരമായി ജനപിന്തുണയുള്ള പ്രവർത്തകർ പാർട്ടിക്കുള്ളിൽ വേണം. രണ്ടു മാസത്തിനുള്ളിൽ വാർഡ്, മണ്ഡലം തലത്തിൽ ഉൾപ്പെടെ കമ്മിറ്റികൾ ശക്തമാക്കണം. യൂത്ത് കോൺഗ്രസ് ഒരു രാഷ്ട്രീയ പാർട്ടിയുടെ കാർബൺ പതിപ്പല്ല. മറിച്ചു വർത്തമാനകാല യുവതയുടെ വികാരങ്ങളും ചിന്തകളും പങ്കുവയ്ക്കുന്ന ഇടംകൂടിയാണ്. പുതിയ കാലഘട്ടത്തിലെ യുവാക്കളുടെ അഭിരുചി അനുസരിച്ചു സംഘടനെയെ മാറ്റിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർഥിയെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം ജനപിന്തുണ
ആലപ്പുഴ∙ തിരഞ്ഞെടുപ്പിൽ ജനപിന്തുണയാണു സ്ഥാനാർഥിയെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡമെന്നു കെ.സി.വേണുഗോപാൽ എംപി. സ്ഥാനാർഥികളാകാൻ മിടുക്കരായവർ വരണം. മിടുക്ക് എന്നതു വാർഡുകളിലെ വ്യക്തിയുടെ സ്വാധീനം മാത്രമാണ്. 2026ൽ സംസ്ഥാനത്തു ഭരണത്തിൽ വരാൻപോകുന്നതു യുഡിഎഫ് സർക്കാരായിരിക്കും എന്നതു തീർച്ചയാണ്. എങ്ങനെയെങ്കിലും കോൺഗ്രസിന് അകത്ത് അഭിപ്രായ വ്യത്യാസമുണ്ടാക്കാനാണ് എതിരാളികൾ ശ്രമിക്കുന്നത്.
നാട്ടിൽ നിൽക്കേണ്ട യുവജനങ്ങൾ നാടുവിട്ടുപോകുന്നത് ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാരിന് നേരമില്ല. എന്നാൽ അദാനിക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ വേഗത്തിൽ ഇടപെടും. തൊഴിൽ രഹിതരുടെ ശാപം കിട്ടിയ സർക്കാരാണു മുഖ്യമന്ത്രി പിണറായി വിജയന്റേത്. ഉമ്മൻചാണ്ടി സർക്കാർ ഏതു മാർഗം ഉപയോഗിച്ചും സാധാരണക്കാരനെ സഹായിച്ചു. എന്നാൽ ചിലരെ മാത്രം സഹായിക്കുന്ന സർക്കാരാണ് ഇപ്പോഴുള്ളത്. സ്വന്തക്കാരെയും പാർട്ടിക്കാരെയും മാത്രം നിയമിക്കുന്ന പിൻവാതിൽരാജാണു നടക്കുന്നത്. ഇതു ചോദ്യം ചെയ്യപ്പെടും. യുവാക്കളിൽ അക്രമത്തിനു കാരണം ലഹരിയാണ്. കേരളത്തിലെ ലഹരി വ്യാപനത്തിന്റെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണ്. പാക് ആക്രമണത്തെ തകർക്കാനാകുമ്പോഴും ലഹരി മാഫിയയെ ഇല്ലാതാക്കാൻ മോദിക്കുമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്നതു ഭരണഘടന തിരുത്താൻ’
ആലപ്പുഴ∙ ആർഎസ്എസ് നേതാക്കൾ അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്നതു ഭരണഘടന തിരുത്താൻ വേണ്ടിയാണെന്നും സോഷ്യലിസം എന്ന വാക്ക് പോലും അവരെ ഭയപ്പെടുത്തുന്നെന്നും കെ.സി.വേണുഗോപാൽ എംപി. ഹിന്ദു സമൂഹത്തിനു വേണ്ടി ആർഎസ്എസ് നിലനിൽക്കുന്നു എന്നതു വ്യാജമാണ്. ഭരണഘടനയിലെ സെക്കുലറിസവും സോഷ്യലിസവും മാറ്റാൻ അനുവദിക്കില്ല. ആർഎസ്എസിന്റെ ശ്രമങ്ങളെ പാർലമെന്റിൽ ഉൾപ്പെടെ നേരിടും. ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പവും സംശയവും ഉണ്ടാക്കിയാണു ബിജെപി അധികാരത്തിൽ വന്നത്. മതേതരത്വവും സോഷ്യലിസവും വേണ്ടെന്നു കേന്ദ്ര മന്ത്രിമാർ പറഞ്ഞിട്ടുണ്ടെങ്കിൽ അതു ഭരണഘടനാ ലംഘനമാണെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.