
അമ്മയെ കൊന്ന ശേഷം തീ കൊളുത്തി കാട്ടിലേക്ക് വലിച്ചെറിഞ്ഞെന്ന് മകൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വോർക്കാടി (കാസർകോട്) ∙ സ്വത്തും പണവും ആവശ്യപ്പെട്ടിട്ടു നൽകാത്തതിന്റെ വിരോധത്തിലാണ് അമ്മ ഹിൽഡ മൊൻതേരോയെ(60) തലയ്ക്കടിച്ചു കൊലപ്പെടുത്തിയതെന്നു മകന്റെ മൊഴി. മൃതദേഹം വീടിനു പുറത്തിട്ട് പെയിന്റിങ്ങിനുപയോഗിക്കുന്ന തിന്നർ ഒഴിച്ച് തീ കൊളുത്തി കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞെന്നും കേസിലെ പ്രതിയായ മകൻ മെൽവിൻ മൊൻതേരോ മൊഴി നൽകിയതായി പൊലീസ്.സ്വത്ത് പണയപ്പെടുത്തി പണം നൽകാൻ ആവശ്യപ്പെട്ടപ്പോൾ അമ്മ തയാറായില്ല. തന്റെ പേരിൽ സ്വത്ത് എഴുതി നൽകണമെന്നു പറഞ്ഞിട്ടും സമ്മതിച്ചില്ല. ഇതിനാലാണ് കൊല നടത്തിയതെന്നും സ്വത്ത് എഴുതിത്തരുന്നതു തടയാൻ ബന്ധുവായ ലോലിത ശ്രമിച്ചെന്ന സംശയം കാരണമാണ് അവരെയും കൊലപ്പെടുത്താൻ നോക്കിയതെന്നും പ്രതി മൊഴി നൽകി.
എന്നാൽ, ഇത് പൂർണമായും വിശ്വസിക്കാനാകില്ലെന്നും കസ്റ്റഡിയിലെടുത്ത ശേഷം വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി 10നാണ് സ്വത്തിനെച്ചൊല്ലി അമ്മയുമായി മെൽവിൻ വഴക്കുണ്ടാക്കിയത്. മദ്യപിച്ചാണ് അന്നു വീട്ടിലെത്തിയത്. എല്ലാക്കാര്യത്തിനും തടസ്സമായി നിൽക്കുന്നതിനാൽ അമ്മയെ വീടിനുള്ളിൽവച്ച് മരപ്പലക ഉപയോഗിച്ച് തലക്കടിച്ചു. ഇതോടെ നിലത്തു വീണു. പിന്നീട് പുറത്തേക്ക് വലിച്ചിറക്കി കൊണ്ടുപോയി തിന്നർ ഒഴിച്ച് തീ കൊളുത്തിയ ശേഷം ഏറെ കഴിഞ്ഞ് മൃതദേഹം കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു.ഇതിനു ശേഷം വീണ്ടും മദ്യപിച്ചു. രാത്രി ഒന്നരയോടെ അമ്മയ്ക്ക് സുഖമില്ലെന്നു പറഞ്ഞ് മാതൃസഹോദര ഭാര്യയായ അയൽക്കാരിയായ ലോലിതയെ വിളിച്ചു.
അവരെത്തി വീടിനകത്തേക്കു കയറിയപ്പോൾ ഉപദ്രവിക്കുകയും തലയ്ക്കടിക്കുകയും ചെയ്തു. ഇതിനിടെ നിലത്തു വീണപ്പോൾ തിന്നർ ഒഴിച്ച് തീ കൊളുത്തി. തുടർന്ന് മെൽവിൻ മദ്യപിക്കാനായി മുറിയിലേക്ക് പോയപ്പോൾ ലോലിത പുറത്തേക്ക് ഓടിയെന്നാണ് പ്രതിയുടെ മൊഴിയെന്ന് പൊലീസ് പറഞ്ഞു.സംഭവത്തിനു ശേഷം രാവിലെ ഓട്ടോറിക്ഷയിൽ ഹൊസങ്കടിലേക്കും അവിടെ നിന്ന് കൊല്ലൂരിലേക്കും പോകുന്നതിനിടെ കുന്ദാപുരത്തിനടുത്തു നിന്നു കർണാടക പൊലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു.
പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോഴും മദ്യലഹരിയിലായതിനാൽ രാത്രി ഏറെ വൈകിയും പൊലീസിന്റെ ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല.ഇന്നലെ രാവിലെയാണ് പ്രതിയിൽനിന്ന് പൊലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. കോടതിയിൽ ഹാജരാക്കിയെ പ്രതിയെ റിമാൻഡ് ചെയ്തു.ഹിൽഡ മൊൻതേരേയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം തലക്കടിയേറ്റതാണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരമെന്നു പൊലീസ് പറഞ്ഞു. ഡിവൈഎസ്പി സി.കെ.സുനിൽകുമാർ, മഞ്ചേശ്വരം ഇൻസ്പെക്ടർ ഇ.അനൂപ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൊലപാതകം നടന്ന വീട് പൂട്ടിയിട്ടിരിക്കുകയാണ്. കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്താനുണ്ട്. പരുക്കേറ്റ ലോലിത മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഹിൽഡ മൊൻതേരെയുടെ മൃതദേഹം സംസ്കരിച്ചു.