
ശ്രീരാമവർമപുരം മാർക്കറ്റ് നവീകരണം; ‘ചർച്ചയിലെ വ്യവസ്ഥകൾ പാലിക്കാതെ പഴയ കടമുറി പൊളിക്കാനാകില്ല’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുനലൂർ ∙ ശ്രീരാമവർമപുരം മാർക്കറ്റ് നവീകരണത്തിനായി പഴയ കടമുറികൾ പൊളിച്ചുമാറ്റാനെത്തിയ നഗരസഭ അധികൃതരെ കച്ചവടക്കാർ വീണ്ടും തടഞ്ഞ് തിരിച്ചയച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് അധികൃതർ ഉദ്യമത്തിൽ നിന്ന് തൽക്കാലം പിന്മാറി. മാർക്കറ്റിനോട് ചേർന്നുള്ള ജനവാസ മേഖലയിലെ മാലിന്യം നീക്കാതെ പഴയ കടമുറികൾ പൊളിക്കാനെത്തിയത് കഴിഞ്ഞ ദിവസം പരിസരവാസികൾ തടഞ്ഞിരുന്നു.
നിലവിലെ കച്ചവടക്കാർക്ക് മതിയായ സൗകര്യം ഒരുക്കാതെയാണ് പഴയ കടമുറി പൊളിക്കാനെത്തിയത്. ഇന്നലെ രാവിലെ നഗരസഭ സെക്രട്ടറി എസ്. സുമയ്യാബീവിയുടെ നേതൃത്വത്തിലാണ് നഗരസഭ അധികൃതരും നിർമാണ കരാർ കമ്പനിക്കാരും എത്തിയത്. എന്നാൽ മുൻപ് നഗരസഭാ അധ്യക്ഷയുമായി നടത്തിയ ചർച്ചയിലെ വ്യവസ്ഥകൾ പാലിക്കാതെ പഴയ കടമുറി പൊളിക്കാനാകില്ലെന്ന് കച്ചവടക്കാർ ആവശ്യപ്പെട്ടു.
മുൻപ് ഇതേ നിലയിൽ പ്രതിഷേധം ഉയർന്നപ്പോൾ ഏപ്രിൽ 26ന് പ്രതിഷേധക്കാരുമായി നഗരസഭ അധികൃതർ ചർച്ച നടത്തിയിരുന്നു. കടമുറികൾ നഷ്ടപ്പെടുന്നവർക്ക് മാർക്കറ്റിനുള്ളിൽ സ്ഥലം കണ്ടെത്തി താൽക്കാലിക സംവിധാനം ഒരുക്കി നൽകുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നു.എന്നാൽ ചിലർക്ക് മാത്രം സ്ഥലം നൽകിയതൊഴിച്ചാൽ ഭൂരിഭാഗത്തിനും സംവിധാനം ഒരുക്കിയില്ലത്രെ. ഈ സാഹചര്യത്തിൽ കടമുറി പൊളിക്കുന്നത് സാധനങ്ങൾ നശിക്കാനിടയാക്കുമെന്നും കച്ചവടം തുടരാൻ സംവിധാനം ഒരുക്കണമെന്നും കച്ചവടക്കാർ അധികൃതരോട് ആവശ്യപ്പെട്ടു.
ഹൈക്കോടതി വിധി ഉണ്ടെന്നും കടകളിലെ സാധനങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ മാറ്റിയ ശേഷം മുറിപൊളിക്കുമെന്നും സെക്രട്ടറി അറിയിച്ചെങ്കിലും കച്ചവടക്കാർ പിന്മാറാൻ തയാറായില്ല. അവസാനം കടമുറികൾ ഒഴിയാൻ ജൂലൈ അഞ്ച് വരെ സമയം അനുവദിച്ചതായും 6ന് പൊലീസ് സഹായത്തോടെ മുറികൾ പൊളിച്ചുമാറ്റുമെന്നും സെക്രട്ടറി വ്യാപാരികളെ അറിയിച്ച് ഇന്നലത്തെ പൊളിക്കൽ നടപടിയിൽ നിന്നു പിന്മാറി. കിഫ്ബിയുടെ സഹായത്തോടെ ആറര കോടി രൂപ ചെലവിലാണ് മാർക്കറ്റിൽ പുതിയ കെട്ടിടം നിർമിക്കുന്നത്. ഇതിന്റെ നിർമാണോദ്ഘാടനം കഴിഞ്ഞ മേയ് 29ന് മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചിരുന്നു.