
വീടുപണിയാൻ വായ്പയെടുത്ത് കടക്കെണിയിലായവർ ഒട്ടേറെ; 19.6% പേരും ഒരു രൂപ പോലും തിരിച്ചടച്ചിട്ടില്ല!
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ സംസ്ഥാനത്ത് അതിദരിദ്ര കുടുംബങ്ങൾ ഏറെയും കടക്കെണിയിലായത് വീടുപണിയാൻ വായ്പയെടുത്ത്. ഇവരിൽ ഭൂരിഭാഗവും ജപ്തി നേരിടുന്നവരാണ്. അതിദരിദ്രകുടുംബങ്ങളിൽ 25.4% പേരാണ് വീടുപണിക്കു വായ്പയെടുത്തു കടക്കാരായത്. ഇതിൽ 19.6% പേരും ഒരു രൂപ പോലും തിരിച്ചടച്ചിട്ടില്ല. ജപ്തി നടപടി നേരിടുന്ന 5.9% പേർക്കും പണം തിരിച്ചടയ്ക്കാൻ നിർവാഹമില്ല. കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായുള്ള സംസ്ഥാന ആസൂത്രണ ബോർഡിന്റെ സർവേയിലാണ് ഈ കണ്ടെത്തൽ.
സംസ്ഥാനത്താകെ 12,326 അതിദരിദ്ര കുടുംബങ്ങളുണ്ട്. ഏറ്റവും കുറവ് കോട്ടയം ജില്ലയിലാണ് –154. കൂടുതൽ തിരുവനന്തപുരം– 1963. 300 കുടുംബങ്ങളെ തിരഞ്ഞെടുത്ത് കടബാധ്യതയുടെ കാരണങ്ങളും പഠനവിധേയമാക്കി. ഇതിൽ 123 പേർ പുരുഷന്മാരും 177 പേർ സ്ത്രീകളുമാണ്. ഗ്രാമപ്രദേശങ്ങളിൽനിന്നു 214 കുടുംബങ്ങളെ (71.3%) സർവേയിൽ ഉൾപ്പെടുത്തി. നഗരസഭ, കോർപറേഷൻ എന്നിവിടങ്ങളിൽനിന്ന് യഥാക്രമം അറുപത്തിയൊന്നും (20.3%) ഇരുപത്തിയഞ്ചും (8.3%) കുടുംബങ്ങളാണ് സർവേയിൽ പങ്കെടുത്തത്. 34% പേരും ഏതെങ്കിലും തരത്തിലുള്ള വായ്പയെടുത്ത് കടക്കെണിയിലായവരാണ്.
വീടു വയ്ക്കുന്നതിനും നന്നാക്കുന്നതിനും കഴിഞ്ഞാൽ ചികിത്സച്ചെലവുകൾക്കാണ് കൂടുതൽപേരും വായ്പയെടുത്തിട്ടുള്ളത്– 23.5%. മക്കളുടെ കല്യാണത്തിന് 6.8% പേരും വിദ്യാഭ്യാസത്തിനു 4% കുടുംബങ്ങളും വായ്പയെടുത്തിട്ടുണ്ട്. പ്രത്യേക ആവശ്യങ്ങൾ പറയാതെ 24.5% പേർ ധനകാര്യ സ്ഥാപനങ്ങളിൽനിന്നു കടം വാങ്ങിയിട്ടുണ്ട്. സഹകരണ ബാങ്കുകളിൽനിന്നാണ് കൂടുതൽപേരും വായ്പയെടുത്തിട്ടുള്ളത്.
അതിദരിദ്ര കുടുംബങ്ങളുടെ കണക്ക്
∙തിരുവനന്തപുരം 1963
∙കൊല്ലം 1112
∙പത്തനംതിട്ട 378
∙ആലപ്പുഴ 740
∙കോട്ടയം 154
∙ഇടുക്കി 788
∙എറണാകുളം 1223
∙തൃശൂർ 1055
∙പാലക്കാട് 1039
∙മലപ്പുറം 1274
∙കോഴിക്കോട് 989
∙വയനാട് 519
∙കണ്ണൂർ 704
∙കാസർകോട് 388