
‘പിടികിട്ടാപ്പുള്ളി’ പിടിയിൽ; ബൈക്ക്മോഷണക്കേസ് പ്രതി പിടിയിലായത് 26 വർഷത്തിനുശേഷം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ പിടിയിലാകുമെന്നു പേടിച്ചു ഫോൺ ഉപയോഗിക്കാതെയും സ്വയം സുരക്ഷയ്ക്കായി നായക്കൂട്ടത്തെയും വളർത്തിയും ജീവിച്ചിരുന്ന പിടികിട്ടാപ്പുള്ളി 26 വർഷത്തിനുശേഷം പൊലീസിന്റെ പിടിയിൽ. ബൈക്ക്മോഷണക്കേസിലെ പ്രതി തിരുവനന്തപുരം പൊയ്കക്കട ഇൻതുങ്കൽ സുനിൽകുമാറി(48)നെയാണു രാമപുരം പൊലീസ് പിടികൂടിയത്. തിരുവനന്തപുരം വട്ടപ്പാറയിലെ വാടകവീട്ടിൽ നിന്നാണു സുനിലിനെ പിടികൂടിയത്.
1999 മേയ് 30നു രാമപുരം ഏഴാച്ചേരി തെക്കേപ്പറമ്പ് വീട്ടിലെ ബൈക്ക് മോഷണം പോയ കേസിൽ രണ്ടാം പ്രതിയാണു സുനിൽകുമാർ. ഏറെക്കാലമായി പ്രതികളെ കിട്ടാത്ത വാറന്റുകളിൽ പൊലീസ് അന്വേഷണം ശക്തമാക്കി വരുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഒരു വർഷമായി സുനിലിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ടായിരുന്നു.വീട്ടുകാരുമായി അടുക്കുമെന്നു സൂചന പൊലീസിനു ലഭിച്ചതോടെ സുനിലിന്റെ ബന്ധുക്കളുടെ വീടുകളിൽ നടക്കുന്ന ആഘോഷച്ചടങ്ങുകൾ പൊലീസ് നിരീക്ഷിച്ചുതുടങ്ങി.
കേസിൽ പ്രതിയാകുമ്പോൾ സുനിലിന്റെ പ്രായം 22 മാത്രം. ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു പ്രതിയെ വലയിലാക്കിയത്. ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ്, പാലാ ഡിവൈഎസ്പി സദൻ, രാമപുരം എസ്എച്ച്ഒ അഭിലാഷ് കുമാർ, സിപിഒമാരായ വി.എസ്.അനീഷ്, ശ്യാം പി.ശശി എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ പിടികൂടിയത്. 1, 3 പ്രതികളെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കല്ലമ്പലം, കിളിമാനൂർ, അഞ്ചൽ, പാലാ, രാമപുരം പൊലീസ് സ്റ്റേഷനുകളിൽ സുനിലിനെതിരെ മോഷണക്കേസുകളുണ്ട്.