
‘ഞാൻ ഒരു മകനല്ലേ? അമ്മ രണ്ടിടത്തായി അന്ത്യവിശ്രമം കൊള്ളുമ്പോൾ എനിക്കെങ്ങനെ ഉറങ്ങാനാകും?’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുത്തുമല (വയനാട്) ∙ ‘ഇവിടെ രണ്ടു കുഴിമാടങ്ങളിലാണ് എന്റെ അമ്മ കിടക്കുന്നത്. ഞാൻ ഒരു മകനല്ലേ? നൊന്തുപെറ്റ അമ്മ രണ്ടിടത്തായി അന്ത്യവിശ്രമം കൊള്ളുമ്പോൾ എനിക്കെങ്ങനെ വീട്ടിൽ സമാധാനത്തോടെ ഉറങ്ങാനാകും?’ മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരെ സംസ്കരിച്ച പുത്തുമലയിലെ പൊതുശ്മശാനത്തിൽ അമ്മ രാജമ്മയുടെ പേരും ഫോട്ടോയും പതിച്ച രണ്ടു കുഴിമാടം ചൂണ്ടിക്കാണിച്ച് ചൂരൽമല സ്വദേശി മുള്ളത്തുതെരുവ് വീട്ടിൽ അനിൽ ചോദിക്കുന്നു.
പുത്തുമലയിൽ എത്തുമ്പോഴെല്ലാം അമ്മയുടെ രണ്ടു കുഴിമാടങ്ങളിലും അനിൽ മാറിമാറി കണ്ണീർപ്പൂക്കൾ അർപ്പിക്കും. ചുറ്റുമുള്ള കളകളും പുല്ലുകളും പറിച്ചുമാറ്റും. ഒരു മകനും ഈ ഗതി വരുത്തരുതേയെന്നു കരഞ്ഞു പ്രാർഥിക്കും. ജൂലൈ 30ന് അമ്മയുടെ ആണ്ടറുതിയാണ്. ദുരന്തമുണ്ടാക്കിയ നടുക്കുന്ന ഓർമകൾക്കൊപ്പം രണ്ടു കുഴിമാടങ്ങളിലും കർമങ്ങൾ നടത്തേണ്ടി വരുന്നതുണ്ടാക്കുന്ന മാനസികാഘാതം കൂടി താങ്ങാൻ അനിലിനാകില്ല. അമ്മയെ ഒരിടത്താക്കി സംസ്കരിച്ച ശേഷമേ മറ്റു മരണാനന്തര കർമങ്ങൾ പൂർത്തിയാക്കാനാകൂ.
ഇതിനുള്ള അനുമതിക്കായി കഴിഞ്ഞ 9 മാസമായി ഓഫിസുകൾ കയറിയിറങ്ങുകയാണ് അനിൽ. ഉരുൾ ദുരന്തത്തിൽ രാജമ്മയ്ക്കൊപ്പം കുടുംബത്തിലെ 5 പേരെയാണ് അനിലിനു നഷ്ടമായത്. ദുരന്തമുണ്ടായി ഒന്നര മാസത്തിന് ശേഷം ഡിഎൻഎ പരിശോധനയിലൂടെ രാജമ്മയുടെയും അനിലിന്റെ സഹോദരന്റെ ഒരു മകന്റെയും മൃതദേഹ ഭാഗങ്ങൾ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ, ഫലം വരുന്നതിനു മുൻപേ ഇവരുടെ മൃതദേഹ ഭാഗങ്ങൾ പുത്തുമലയിലെ പൊതുശ്മശാന ഭൂമിയിൽ 34, 213 നമ്പറുകളുള്ള കുഴിമാടങ്ങളിലായി സംസ്കരിക്കുകയാണുണ്ടായത്.