
ചുറ്റിയടിച്ച് ദുരിതച്ചുഴലി; വീടുകൾക്കും കെട്ടിടങ്ങൾക്കും നാശം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നാദാപുരം∙ ഇന്നലെ രാവിലെ മഴയ്ക്കിടയിൽ ആഞ്ഞു വീശിയ കാറ്റ് പലയിടങ്ങളിലും നഷ്ടം വിതച്ചു. മരങ്ങൾ വീണാണ് ഏറെയും നഷ്ടം. പുറമേരി സഹകരണ ബാങ്കിനു സമീപത്തെ വേളോളി വിജയന്റെ കാറിനു മുകളിൽ തെങ്ങു വീണു. അരൂർ ഹരിത വയലിൽ ജലനിധി പമ്പ് ഹൗസ് തെങ്ങു വീണു തകർന്നു. എടച്ചേരി കച്ചേരിയിൽ വണ്ണാത്തിക്കണ്ടി മാതയുടെ വീടിനു മുകളിലേക്കു മരം വീണു കനത്ത നഷ്ടമുണ്ടായി. ചെക്യാട്, വളയം പഞ്ചായത്തുകളിൽ പെടുന്ന അഭയഗിരിയിൽ 2 വീടുകൾക്ക് കാറ്റിൽ കനത്ത നഷ്ടമുണ്ട്. മൂന്നുപുരയിൽ ചന്ദ്രൻ, തടിക്കൽ ജോസഫ് എന്നിവരുടെ വീടുകളുടെ മേൽക്കൂരയാണ് കാറ്റിൽ പറന്നു പോയത്.
രാജന്റെ വീടിന്റെ ഷീറ്റിട്ട ഭാഗത്തു നിന്നു ഷീറ്റുകൾ കാറ്റിൽ പറന്ന് ഓടിട്ട ഭാഗത്തു ചെന്നാണ് പതിച്ചത്. ഓടുകളും ഷീറ്റും തകർന്നു. വളയം പഞ്ചായത്തിൽ ജോസഫിന്റെ വീടിന്റെ ഷീറ്റിട്ട മേൽപുര മുഴുവൻ കാറ്റിൽ പറന്നു പോയി. ഭിന്ന ശേഷിക്കാരി അടക്കമുള്ളവർ താമസിക്കുന്ന ഈ വീട്ടിലേക്ക് മഴ വെള്ളമെത്തുന്നതു തടയാൻ നാട്ടുകാർ ടാർ പോളിൻ കൊണ്ടു മൂടി. അഭയഗിരി, കണ്ടിവാതുക്കൽ മേഖലയിൽ വ്യാപകമായി കൃഷി നശിച്ചു. നാദാപുരം, ചാലപ്രം, കുയ്തേരി, ആവോലം, കുമ്മങ്കോട് എന്നിവിടങ്ങളിൽ മരങ്ങൾ വൈദ്യുതി ലൈനുകളിലേക്ക് വീണു വൈദ്യുതി വിതരണം താറുമാറായി. മഴക്കിടയിലും ലൈനുകൾ നേരെയാക്കാനുള്ള ശ്രമം തുടരുകയാണ്.
വടകര∙ ചോറോട് 5–ാം വാർഡിലെ പടിഞ്ഞാറു ഭാഗത്ത് 10 വീടുകൾക്കു നാശം. തയ്യുള്ളതിൽ രവിയുടെ വീടിനു മുകളിൽ പുളി മരവും കവുങ്ങുകളു വീണ് വീടിന്റെ ഓടുകളും ഇരുമ്പ് തൂണുകളും നശിച്ചു. 2 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. മീത്തലെ പറമ്പത്ത് വാസു, കിഴക്കയിൽ ശശി, മീത്തലെ പൊതുവാനയിൽ രാജൻ, പുതിയോട്ടും കണ്ടി ബീവി, കിഴക്കയിൽ കുഞ്ഞിക്കൃഷ്ണക്കുറുപ്പ് എന്നിവരുടെ വീടുകൾക്ക് മുകളിൽ മരം വീണ് ഓടുകളും കഴുക്കോലുകളും പട്ടികയും നശിച്ചു. മൊത്തം അഞ്ചര ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. പടവത്തിൽ സന്തോഷിന്റെ വീടിനു മുകളിൽ മരം വീണു നഷ്ടമുണ്ടായി. മീത്തലെ പറമ്പത്ത് ബാബു, മുറിയമ്പത്ത് അനന്തൻ എന്നിവരുടെ മതിലുകൾ മരം വീണ് തകർന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ സ്ഥലം സന്ദർശിച്ചു.
തിരുവമ്പാടി ∙ തെങ്ങ് വീണ് പൊന്നാങ്കയം എസ്എൻഎം എഎൽപി സ്കൂളിന്റെ മേൽക്കൂര തകർന്നു. രാവിലെ 8.30ന് ആണ് സംഭവം. തെങ്ങ് വീണതിനെ തുടർന്ന് ഓടിട്ട ഒരു കെട്ടിടത്തിന്റെ മേൽക്കൂര തകരുകയായിരുന്നു. ഓട് പൊട്ടുകയും കഴുക്കോലും പട്ടികയും തകരുകയും ചെയ്തു. തകർന്ന സാധനങ്ങൾ എൽകെജി, യുകെജി ക്ലാസിലെ ഡെസ്ക്കിനു മുകളിലേക്ക് ആണ് വീണത്. ഭക്ഷണം പാചകം ചെയ്യുന്ന മുറിയിലേക്ക് തകർന്ന സാധനങ്ങൾ വീണു. കുട്ടികൾ സ്കൂളിൽ എത്തുന്നതിന് മുൻപ് ആയിരുന്ന സംഭവം എന്നതിനാൽ വലിയ അപകടം ഒഴിവായി. ഇന്നലെ സ്കൂളിന് അവധി കൊടുത്തു.തകർന്ന ഭാഗം നന്നാക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. തകർന്ന കെട്ടിടത്തിലെ ക്ലാസുകൾക്ക് ഇന്നും അവധി കൊടുക്കും. സമീപത്തെ പറമ്പിൽ ഇനിയും അപകട നിലയിൽ തെങ്ങും കമുകും ഉണ്ട്.
ബാലുശ്ശേരി ∙ പനായി ഗവ. എൽപി സ്കൂളിനു മുകളിൽ തെങ്ങ് കടപുഴകി വീണു. സംഭവം സ്കൂൾ തുറക്കുന്നതിനു മുൻപ് ആയതിനാൽ അത്യാഹിതം ഒഴിവായി. എൽകെജിയും യുകെജിയും പ്രവർത്തിക്കുന്ന ഭാഗത്തേക്കാണു തെങ്ങ് വീണത്. മേൽക്കൂരയിൽ ഒരു ഭാഗത്തെ പട്ടികയും ഓടുകളും തകർന്നു. പഞ്ചായത്ത്– വിദ്യാഭ്യാസ വകുപ്പ് അധികൃതർ സ്കൂൾ സന്ദർശിച്ചു.
കൂരാച്ചുണ്ട് ∙പഞ്ചായത്തിലെ കരിയാത്തുംപാറ, 28 ാം മൈൽ മേഖലയിൽ രാവിലെ ഉണ്ടായ ചുഴലിക്കാറ്റിൽ വ്യാപകമായ നാശനഷ്ടം. കാർഷിക വിളകളും വൈദ്യുതി തൂണുകളും തകർന്നു. വീടുകൾക്കും മരം വീണ് കേടുപാട് സംഭവിച്ചു.കക്കയം – തലയാട് റോഡിൽ കരിയാത്തുംപാറ അങ്കണവാടിക്കു സമീപത്ത് വൈദ്യുതി ലൈനിലേക്ക് തേക്ക് വീണ് ഗതാഗതം മുടങ്ങി. നാട്ടുകാരുടെ നേതൃത്വത്തിൽ മരം മുറിച്ചു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. 28ാം മൈൽ – കല്ലാനോട് റോഡിൽ തോണിക്കടവ് ജംക്ഷനു സമീപത്ത് പാതയിലേക്ക് മരം വീണ് ഗതാഗത തടസ്സം നേരിട്ടു.എടാട്ടുകുന്നേൽ ഇ.ടി.തോമസിന്റെ കുലച്ച നേന്ത്രവാഴകൾ കാറ്റിൽ നിലംപൊത്തി ഒരു ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചു.
എളംബ്ലാശ്ശേരി ബിജോയിയുടെ വീടിനു സമീപത്തെ ഷെഡ് തേക്ക് മരം വീണ് തകർന്നു. മേലേടത്ത് സണ്ണിയുടെ തെങ്ങ്, കമുക് എന്നിവ കാറ്റിൽ നശിച്ചു.മാടശ്ശേരി ജോൺസന്റെ വീടിനു മേൽ കമുക് വീണ് ഓട് തകർന്നു. താമരക്കാട്ട് ബാബുവിന്റെ വാഴകളും തേക്കും നശിച്ചു. എടത്തൊടി നാരായണൻകുട്ടി, തെങ്ങുംപള്ളിൽ ബിജു, ചോരപ്പള്ളി ജോണി എന്നിവരുടെയും കൃഷി നശിച്ചു. കൂരാച്ചുണ്ട് കെഎസ്ഇബി സെക്ഷൻ ഓഫിസ് പരിധിയിൽ 11 വൈദ്യുതി തൂണുകൾ കാറ്റിൽ തകർന്നു. ഒട്ടേറെ മേഖലയിൽ വൈദ്യുതി ലൈനിനും നാശമുണ്ടായി. പലയിടങ്ങളിലും വൈദ്യുതി മുടങ്ങുകയും ചെയ്തു. ശങ്കരവയൽ – കണ്ണാടിപ്പാറ റോഡിൽ തെങ്ങ് റോഡിലേക്കു വീണ് ഗതാഗതം മുടങ്ങി. സമീപത്ത് നിർത്തിയിട്ടിരുന്ന കാറിനും നിസ്സാര കേടുപാട് സംഭവിച്ചു. 7 ാം വാർഡിലെ കാരക്കാട്ട് ബൈജുവിന്റെ വീടിനു മേൽ മരം വീണ് നാശമുണ്ടായി.