
കുണ്ടന്നൂർ ബൈപാസ് കല്ലിടൽ നടപടികൾ അന്തിമഘട്ടത്തിലേക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അങ്കമാലി ∙ ദേശീയപാതയിൽ അങ്കമാലിയിലെ കരയാംപറമ്പിൽ നിന്നാരംഭിച്ചു കുണ്ടന്നൂരിനു സമീപം നെട്ടൂരിൽ അവസാനിക്കുന്ന എറണാകുളം ബൈപാസിന്റെ (കുണ്ടന്നൂർ ബൈപാസ്) കല്ലിടൽ നടപടികൾ അന്തിമഘട്ടത്തിലേക്ക്. അങ്കമാലി വില്ലേജിൽ 700 മീറ്ററും തുറവൂർ വില്ലേജിൽ 400 മീറ്ററും കറുകുറ്റി വില്ലേജിൽ 600 മീറ്ററും ഭാഗത്താണ് അങ്കമാലി മേഖലയിൽ കല്ലിടാനുള്ളത്. കരയാംപറമ്പിൽ ബൈപാസ് തുടങ്ങുന്നിടത്ത് വീതിയിൽ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ഇതിന്റെ സ്കെച്ച് തയാറാക്കിയതിനു ശേഷം ഈ 3 വില്ലേജുകളിലെയും കല്ലിടൽ പൂർത്തിയാക്കും. 3എ വിജ്ഞാപനത്തിന്റെ ഭാഗമായുള്ള നടപടിക്രമങ്ങളെല്ലാം അന്തിമഘട്ടത്തിലാണ്.
3എ വിജ്ഞാപനം ഇറങ്ങിയിട്ട് അടുത്ത ഓഗസ്റ്റ് 29ന് ഒരു വർഷം പൂർത്തിയാകും. ഭൂമി ഏറ്റെടുക്കൽ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട 3ഡി വിജ്ഞാപനം ഇറക്കേണ്ടതുണ്ട്. ത്രിഡി വിജ്ഞാപനം കാലതാമസമില്ലാതെ ഇറക്കണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് അങ്കമാലി–കുണ്ടന്നൂർ എൻഎച്ച് 544 ബൈപാസ് ആക്ഷൻ കൗൺസിൽ മന്ത്രി പി.രാജീവിനു നിവേദനം നൽകി.സിപിഎം ജില്ലാ കമ്മിറ്റിയംഗം സി.കെ.സലി,ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ സജി കുടിയിരിപ്പിൽ എന്നിവരുടെ നേതൃത്വത്തിലാണു മന്ത്രിക്കു നിവേദനം നൽകിയത്.
2013ലെ എൽഎആർആർ ആക്ട് പൂർണമായും പാലിച്ച് നഷ്ടപരിഹാരം നൽകണം, ഏറ്റെടുക്കുന്ന കെട്ടിടങ്ങളുടെ വിലനിർണയം നടത്തുമ്പോൾ എൻഎച്ച്–66,എൻഎച്ച്–966 എന്നിവയ്ക്കു നൽകിയ അതേ ആനുകൂല്യങ്ങൾ നൽകണം, വീടും കച്ചവടസ്ഥാപനങ്ങളും നഷ്ടമാകുന്ന ഭൂവുടമകൾക്കു പകരം നിർമാണപ്രവർത്തനങ്ങൾ നടത്തുമ്പോൾ നിർമാണ ചട്ടങ്ങളിൽ ഇളവു നൽകണം തുടങ്ങിയ ആവശ്യങ്ങളാണ് ഭൂവുടമകൾ ഉന്നയിക്കുന്നത്.ആദ്യവിജ്ഞാപനം ഇറങ്ങിയ സമയം മുതൽ ഭൂവുമടകളുടെ ഈ ആവശ്യങ്ങൾ ഉന്നയിക്കുന്നതാണെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല.
ബൈപാസ് കടന്നുപോകുന്ന 18 വില്ലേജുകളിലെ എല്ലാ ജനപ്രതിനിധികളെയും ഭൂവുടമകളുടെ പ്രതിനിധികളുടെയും സംയുക്തയോഗം കലക്ടർ വിളിച്ചിരുന്നു. മാറ്റിവച്ച ഈ യോഗം നടന്നിട്ടില്ല. എൽഎആർആർ ആക്ട് പ്രകാരം നിയമപരമായി ലഭിക്കേണ്ട നഷ്ടപരിഹാരം നഷ്ടപ്പെടുത്താൻ ഉദ്യോഗസ്ഥർ ഇല്ലാത്ത നിയമങ്ങളും ചട്ടങ്ങളും പറഞ്ഞ് ഭൂവുടമകളെ ഭീതിപ്പെടുത്തുകയാണെന്ന് ആക്ഷൻ കൗൺസിൽ കുറ്റപ്പെടുത്തുന്നു. ഈ പ്രശ്നത്തിൽ മനുഷ്യാവകാശലംഘനം ചൂണ്ടിക്കാട്ടി ആക്ഷൻ കൗൺസിൽ മനുഷ്യാവകാശ കമ്മിഷനെയും സമീപിച്ചിട്ടുണ്ട്.