
മാട്ടുപ്പെട്ടി പാലം പണ്ടേ ദുർബലം; ഇപ്പോൾ നടുവിൽ വൻ കുഴിയും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൂന്നാർ ∙ മാട്ടുപ്പെട്ടി പാലത്തിലും സമീപത്തുള്ള ബസ് സ്റ്റാൻഡിനു മുൻപിലും ഒരു വർഷമായി രൂപപ്പെട്ട കുഴികൾ വാഹന, കാൽനടയാത്രക്കാർക്ക് ദുരിതമാകുന്നു. പതിറ്റാണ്ടുകൾ പഴക്കമുള്ള മാട്ടുപ്പെട്ടി പാലത്തിന്റെ നടുവിൽ ഒരു വർഷം മുൻപാണ് ചെറിയ കുഴി രൂപപ്പെട്ടത്. അടുത്തിടെ കുഴി വലുതായതോടെയാണ് പാലം അപകടാവസ്ഥയിലാകുകയും യാത്ര ദുരിതത്തിലുമായത്. പാലത്തിന്റെ ആർഒ കവലയുടെ ഭാഗത്താണ് വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്. പാലത്തിൽ പാകിയിട്ടുള്ള ഇരുമ്പുപാളികൾ നശിച്ചതാണ് കാരണം.
ഭാരവാഹനങ്ങളും ബസുകളും കുഴിയിൽ ചാടുമ്പോൾ പാലം അപകടകരമായ വിധത്തിലാണ് കുലുങ്ങുന്നത്. നൂറു വർഷങ്ങൾക്ക് മുൻപ് ബ്രിട്ടിഷുകാരാണ് മുതിരപ്പുഴയ്ക്ക് കുറുകെ മൂന്നാറിനെയും മാട്ടുപ്പെട്ടി, ദേവികുളം മേഖലകളെ ബന്ധിപ്പിക്കുന്ന ഈ ഇരുമ്പുപാലം നിർമിച്ചത്. ഇരുവശങ്ങളിലുമുള്ള കരിങ്കൽ തൂണുകളിൽ ഇരുമ്പുപാളികൾ നിരത്തിയാണ് മാട്ടുപ്പെട്ടി പാലം നിർമിച്ചത്. സൈന്യം നിർമിക്കുന്ന ബെയ്ലി പാലത്തിനു സമാനമായാണ് നിർമിതി.
കരിങ്കൽ തൂണുകളിൽ നിന്നുള്ള ഇരുമ്പുപാളികൾ തുരുമ്പെടുത്ത് നശിച്ച നിലയിലുമാണ്. ഇതിനു പുറമേയാണ് പാലത്തിന്റെ നടുവിൽ വലിയ കുഴി ഉണ്ടായത്. പാലത്തിനു സമീപമുള്ള ബസ് സ്റ്റാൻഡിനു മുൻപിലാണ് ഒരു വർഷമായി വലിയ കുഴി രൂപപ്പെട്ടു കിടക്കുന്നത്. രണ്ടു കുഴികളിലും മഴവെള്ളം കെട്ടിക്കിടക്കുന്നത് കാരണം വാഹനങ്ങൾ കുഴികളിൽ വീണ് കേടുപാടുകൾ സംഭവിക്കുന്നതു പതിവാണ്. വാഹനങ്ങൾ കടന്നു പോകുമ്പോൾ കാൽനടയാത്രക്കാരുടെ മേൽ ചെളിവെള്ളം തെറിക്കുന്നതും പ്രശ്നമാകുന്നുണ്ട്.