
3.3 കോടി രൂപ ചെലവിൽ നിർമിച്ച സ്കൂൾ കെട്ടിടം തുറന്നു നൽകുന്നില്ല; മന്ത്രിയുടെ തീയതി കാത്ത് കുട്ടികൾ!
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചാലക്കുടി ∙ അവധിക്കാലത്തു നിർമാണം പൂർത്തീകരിച്ചിട്ടും പുതിയ അധ്യയന വർഷാരംഭത്തിൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പ്രവർത്തനം പുത്തൻ കെട്ടിടത്തിലേക്കു മാറ്റിയില്ല. മന്ത്രിയുടെ തീയതി ലഭിക്കാത്തതാണു കാരണം. കെട്ടിടത്തിനു വൈദ്യുത കണക്ഷനും എൻഒസിയും ലഭിക്കാനുണ്ട്. ഫണ്ടിന്റെ അഭാവം കാരണം നടുമുറ്റവും സ്കൂളിനു ചുറ്റും ടൈൽ വിരിക്കലും നടന്നിട്ടില്ല.
ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ചു നീക്കിയ സ്ഥലത്തു 3.3 കോടി രൂപ ചെലവിലാണു കെട്ടിടം നിർമിച്ചത്. 2023 നവംബർ ആദ്യവാരം നിർമാണം ആരംഭിച്ചു. നിലവിൽ പഴയ കെട്ടിടത്തിൽ തിങ്ങിഞെരുങ്ങിയാണു കുട്ടികൾ പഠിക്കുന്നത്. ലാബ് ഒരുക്കിയതാകട്ടെ ഹൈസ്കൂളിനോടു ചേർന്നുള്ള കെട്ടിടത്തിലും. പുതിയ കെട്ടിടം പ്രവർത്തനസജ്ജമാക്കിയാൽ ലാബും മറ്റു സൗകര്യങ്ങളും ഇവിടെത്തന്നെ ഒരുക്കാനാകും.
ഭിന്നശേഷി സൗഹൃദമായാണു നിർമാണം. ഇലക്ട്രിക്, പ്ലമിങ്, പെയ്ന്റിങ് ജോലികളും ശുചിമുറികളും മറ്റു സൗകര്യങ്ങളും ഇതിനകം പൂർത്തീകരിച്ചിരുന്നു. 1895ലാണ് ഇവിടെ സ്കൂൾ ആരംഭിച്ചത്. ഇപ്പോൾ എൽപി, ഹൈസ്കൂൾ, വൊക്കേഷനൽ ഹയർ സെക്കൻഡറി, ഹയർ സെക്കൻഡറി, ടിടിഐ എന്നിങ്ങനെ 5 സ്ഥാപനങ്ങളാണ് ഒരേ വളപ്പിൽ പ്രവർത്തിക്കുന്നത്. 130 വർഷത്തെ പഴക്കമുള്ള സ്കൂളിൽ ഇതോടെ 4 വിഭാഗങ്ങൾക്കു പുതിയ കെട്ടിടങ്ങളായി. ടിടിഐയ്ക്കു മാത്രമാണു പുതിയ കെട്ടിടം നിർമിക്കാത്തത്.
കാലപ്പഴക്കമുള്ള ചോർന്നൊലിക്കുന്ന കെട്ടിടത്തിലാണു ടിടിഐയിലെ അധ്യാപക പരിശീലനം നടക്കുന്നത്. ഇതിന് പുതിയ കെട്ടിടം അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്. 5 കോടി രൂപ ചെലവിൽ നിർമിക്കുന്ന കളിക്കളത്തിന്റെ നിർമാണോദ്ഘാടനം കഴിഞ്ഞ ദിവസം മന്ത്രി വി.അബ്ദു റഹ്മാൻ നിർവഹിച്ചിരുന്നു. ചാലക്കുടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, വിജയരാഘവപുരം ഗവ. സ്കൂൾ, രണ്ടുകൈ ട്രൈബൽ സ്കൂൾ എന്നിവയുടെ കെട്ടിടങ്ങൾ നിയോജക മണ്ഡലത്തിൽ നിർമാണം പൂർത്തിയാക്കിയെങ്കിലും ഉദ്ഘാടനം നടത്താത്തതിനാൽ വിദ്യാർഥികൾക്ക് ഉപകരിക്കുന്നില്ല. തീയതി നൽകാനായി മന്ത്രിയോട് അഭ്യർഥിച്ചതായി സനീഷ്കുമാർ ജോസഫ് എംഎൽഎ അറിയിച്ചു.