
പെരുവണ്ണാമൂഴി, വട്ടക്കയം, ചെങ്കോട്ടക്കൊല്ലി മേഖലകളിൽ ഉറക്കം കെടുത്തി കാട്ടാന വിളയാട്ടം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പെരുവണ്ണാമൂഴി∙ ദിവസേന കാട്ടാനകൾ ജനവാസ മേഖലകളിൽ ഇറങ്ങുന്നതിൽ ജനങ്ങളുടെ ആശങ്ക വർധിക്കുന്നു. കാർഷിക വിളകൾ തകർക്കുന്നത് പതിവായിരിക്കുകയാണ്.പെരുവണ്ണാമൂഴി, വട്ടക്കയം, ചെങ്കോട്ടക്കൊല്ലി റോഡുകളിൽ രാത്രിസമയത്ത് ആനകൾ ഇറങ്ങുന്നത് ജനങ്ങളുടെ ജീവനും ഭീഷണിയാകുന്നുണ്ട്. കഴിഞ്ഞ ദിവസം പെരുവണ്ണാമൂഴി പള്ളിയുടെ സമീപത്തു വരെ കാട്ടാന എത്തിയിരുന്നു.
പരുത്തിപ്പാറ പ്രസാദിന്റെ വാഴ, കമുക് എന്നിവ കാട്ടാന തകർത്തു. കൃഷിയിടത്തിനു ചുറ്റും നിർമിച്ച വേലി തകർത്താണ് കാട്ടാന നാശം വിതച്ചത്. പരുത്തിപ്പാറ വിനീതിന്റെ കൊക്കോ കൃഷിയും നശിപ്പിച്ചു.2 കാട്ടാനകളാണ് പ്രധാനമായും കാർഷിക വിളകൾ നശിപ്പിക്കുന്നത്. ഈ കാട്ടാനകളെ മയക്കുവെടി വച്ച് പ്രദേശത്തെ ഭീതിയകറ്റാൻ വനം വകുപ്പ് അടിയന്തര നടപടിയെടുക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
ദിവസങ്ങളോളമായി പെരുവണ്ണാമൂഴി വനം വകുപ്പ് ഉദ്യോഗസ്ഥർ ഉറക്കമിളച്ചു രാത്രിയിൽ കാട്ടാനകളെ തുരത്തി വനത്തിലേക്കു വിടുന്നുണ്ട്. എന്നാൽ പിന്നീട് വീണ്ടും കൃഷിയിടത്തിലേക്ക് ഇറങ്ങുകയാണ്. കാട്ടാന ശല്യം നിയന്ത്രിക്കാൻ സ്പെഷൽ ആർആർടി സംഘത്തെ നിയോഗിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
ഡിഎഫ്ഒ സ്ഥലം സന്ദർശിച്ച് ജനങ്ങളുടെ ദുരിതം പരിഹരിക്കാൻ അടിയന്തര നടപടിയെടുക്കണം. കഴിഞ്ഞ ഒരു മാസത്തിനിടെ ലക്ഷക്കണക്കിനു രൂപയുടെ കാർഷിക വിളകളാണ് തകർന്നത്. 6 മാസം മുൻപ് പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ സോളർ തൂക്കുവേലി നിർമാണം ഉടൻ ആരംഭിക്കണം.വനഭൂമിയിൽ നിന്നു നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ ഉന്മൂലനം ചെയ്യാൻ കർഷകർക്ക് അധികാരം നൽകണമെന്നും കർഷകരും വിവിധ കർഷക സംഘടനകളും ആവശ്യപ്പെടുന്നുണ്ട്.