
ആണവ കേന്ദ്രങ്ങൾക്കുനേരെ യുഎസ് നടത്തിയ ആക്രമണത്തിന് ഇറാന്റെ തിരിച്ചടിനീക്കങ്ങളിലേക്ക് ഉറ്റുനോക്കി ലോകം. യുഎസിനെ ഇറാൻ നേരിട്ട് തിരിച്ചടിക്കാനുള്ള സാധ്യത വിരളമെന്നാണ് വിലയിരുത്തൽ. അതേസമയം, മധ്യേഷ്യയിൽ നിരവധി രാജ്യങ്ങളിൽ യുഎസിന് സൈനിക താവളങ്ങളും അവിടങ്ങളിലായി 40,000ലേറെ സൈനികരുമുണ്ട്.
പുറമെ മേഖലയിലെ നിരവധി രാജ്യങ്ങളിൽ യുഎസ് എംബസികളും പ്രവർത്തിക്കുന്നു. ഇസ്രായേലിനെ ഉന്നമിടുന്നതിനൊപ്പം യുഎസ് സൈനികതാവളങ്ങളെയും എംബസികളെയും ഇറാൻ ലക്ഷ്യമിട്ടേക്കും. ഇറാനെ തിരിച്ചടി പ്രതീക്ഷിക്കുന്നു എന്നുസൂചിപ്പിച്ച് അടുത്ത 48 മണിക്കൂർ നിർണായകമെന്നാണ് ഇന്നലെ ട്രംപ് ഭരണകൂടം വ്യക്തമാക്കിയത്.
അതേസമയം, ഇറാനുമായി യുദ്ധത്തിനില്ലെന്നും ഇറാൻ ചർച്ചകൾക്ക് തയാറാകണമെന്നുമാണ് യുഎസിന്റെ നിലപാട്. എന്നാൽ, മുന്നിൽ യുദ്ധമല്ലാതെ ഇറാനു തൽകാലം മറ്റു മാർഗങ്ങളിലെന്ന വിലയിരുത്തലും യുഎസിനുണ്ട്. ഇസ്രയേലും യുഎസും ഉയർത്തുന്ന സമ്മർദങ്ങൾക്ക് വഴങ്ങി ഒത്തുതീർപ്പ് ചർച്ചയിലേക്ക് കടന്നാൽ ഇറാനിൽ ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങൾക്ക് സാധ്യതയുണ്ടെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, രാജ്യാന്തര ക്രൂഡ് ഓയിൽ നീക്കത്തിന്റെ തന്ത്രപ്രധാന കടൽപ്പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടയ്ക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇറാന്റെ സ്വാധീനത്തിലുള്ള ഈ കടലിടുക്ക് ബ്ലോക്ക് ചെയ്താൽ ലോകത്തെയും ഇന്ത്യയെ പ്രത്യേകിച്ചും അതെങ്ങനെ ബാധിക്കും?
നേരത്തേ, 1980കളിൽ ഇറാൻ-ഇറാക്ക് യുദ്ധസമയത്ത് ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു. ഇവിടെ ഇറാൻ സ്ഥാപിച്ച ഒരു മൈൻ യുഎസ് യുദ്ധക്കപ്പലിന് കേടുപാടുമുണ്ടാക്കി. ഇതിനു തിരിച്ചടിയെന്നോണം യുഎസ് 3 ഇറാനിയൻ യുദ്ധക്കപ്പലുകൾ മുക്കുകയും ഇറാന്റെ രണ്ട് ക്രൂഡ് ഓയിൽ വിതരണ കേന്ദ്രങ്ങൾ തകർക്കുകയും ചെയ്തിരുന്നു. ബ്ലോക്ക് ചെയ്യുന്നതിൽ നിന്ന് ഇറാനെ പിന്തിരിപ്പിക്കണമെന്ന് ചൈനയോട് യുഎസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഓഹരി വിപണികളിൽ അങ്കലാപ്പ്
ഇന്ത്യൻ ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ തുടങ്ങിയേക്കുമെന്ന സൂചനകൾ ഗിഫ്റ്റ് നിഫ്റ്റിയിൽ നിന്നുൾപ്പെടെ വന്നുകഴിഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ആഗോളചലനങ്ങളെ ഗൗനിക്കാതെ നിഫ്റ്റി 319.15 പോയിന്റും (+1.29%) സെൻസെക്സ് 1,046.30 പോയിന്റും (+1.29%) കുതിച്ചാണ് വ്യാപാരം പൂർത്തിയാക്കിയത്. നിക്ഷേപക സമ്പത്തിൽ മൂന്നുലക്ഷം കോടിയോളം രൂപയുടെ വളർച്ചയുമുണ്ടായി. സെൻസെക്സ് 82,000 കടന്നപ്പോൾ നിഫ്റ്റി 25,100 പോയിന്റും ഭേദിച്ചു.
എന്നാൽ, ഇതിനു കടകവിരുദ്ധ ദിശയിലേക്ക് ഇന്ന് സൂചികകൾ നീങ്ങുമോ എന്നതാണ് ആശങ്ക. ഗിഫ്റ്റ് നിഫ്റ്റി ഇന്നുരാവിലെ 148 പോയിന്റോളം ഇടിഞ്ഞ് സെൻസെക്സും നിഫ്റ്റിയും താഴേക്ക് പോയേക്കാമെന്ന് സൂചിപ്പിക്കുന്നു. യുഎസിൽ ഡൗ ജോൺസ് ഫ്യൂച്ചേഴ്സ്, എസ് ആൻഡ് പി500 സൂചിക എന്നിവ 0.3 ശതമാനവും നാസ്ഡാക് 100 സൂചിക 0.4 ശതമാനവും വീണു. ഏഷ്യയിൽ ജാപ്പനീസ് നിക്കേയ് 0.56%, ഹോങ്കോങ് 0.75%, ഷാങ്ഹായ് 0.01% എന്നിങ്ങനെയും യൂറോപ്പിൽ എഫ്ടിഎസ്ഇ 0.20 ശതമാനും ഇടിഞ്ഞതും ശുഭസൂചനയല്ല.
കുതിച്ചുകയറി ക്രൂഡ് ഓയിൽ
ലോകത്തെ 9-ാമത്തെ വലിയ ക്രൂഡ് ഓയിൽ ഉൽപാദക രാജ്യവും ഹോർമുസ് കടലിടുക്കിനെ നിയന്ത്രിക്കുന്ന രാജ്യവുമായ ഇറാൻ യുദ്ധസമാന സാഹചര്യത്തിലായത് ആഗോള എണ്ണ വിപണിയെ ഉലയ്ക്കുകയാണ്. എണ്ണ ഉൽപാദനവും വിതരണവും തടസ്സപ്പെട്ടേക്കാമെന്ന ഭീതി, കടൽവഴിയുള്ള ചരക്കുനീക്കത്തിന്റെ കൂലിയും ഇൻഷുറൻസും കൂടിയേക്കാമെന്ന ആശങ്ക എന്നിവ ആശങ്ക ഉയർന്നു.
ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് നിലവിൽ 2.21% മുന്നേറി 75.47 ഡോളറിലും ബ്രെന്റ് വില 2.13% ഉയർന്ന് 78.65 ഡോളറിലുമെത്തി. ആണവ കേന്ദ്രങ്ങളെ ആക്രമിച്ചതിന് പകരംവീട്ടുമെന്ന സൂചന യുഎസിനെ ഇറാൻ നേരിട്ടുതന്നെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ആക്രമണം ഫലംകണ്ടോ എന്ന സംശയങ്ങളും ഉയർന്നിട്ടുണ്ട്. ആക്രമണം വിജയമായിരുന്നുവെന്ന് യുഎസ് അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് സ്വതന്ത്ര നിരീക്ഷകർ സ്ഥിരീകരിച്ചിട്ടില്ലെന്ന് രാജ്യാന്തര മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.
മുന്നേറാൻ സ്വർണ വിലയും
യുദ്ധം, സാമ്പത്തിക മാന്ദ്യം തുടങ്ങിയ സാഹചര്യങ്ങളിലെപ്പോഴും സ്വർണത്തിന് ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ കിട്ടുകയും വില കുതിക്കുകയും ചെയ്യാറുണ്ട്. എന്നാൽ, ഈ അനുകൂല സാഹചര്യത്തിനിടയിലും നിലവിൽ രാജ്യാന്തര സ്വർണവില ഔൺസിന് 15 ഡോളർ ഇടിഞ്ഞ് 3,355 ഡോളറിലാണുള്ളത്. ഇത് ഇന്ന് കേരളത്തിൽ വില കുറയാനുള്ള അനുകൂലഘടകമാണ്.
എന്നാലും, രാജ്യാന്തര വില കുതിച്ചുകറാനുള്ള സാധ്യതകൾ, രൂപ നേരിടുന്ന സമ്മർദ്ദം എന്നിവ കേരളത്തിലെ വിലയെയും സ്വാധീനിച്ചേക്കാം. നിലവിൽ ലാഭമെടുപ്പ് സമ്മർദം നിലനിൽക്കുന്നതും യുഎസിലെ പലിശനിരക്കിന്റെ ദിശ സംബന്ധിച്ച അനിശ്ചിതത്വവും ഇറാൻ-ഇസ്രയേൽ സംഘർഷത്തിന് അയവുണ്ടായേക്കാമെന്ന പ്രതീക്ഷകളുമാണ് സ്വർണവിലയെ കുതിപ്പില്ലാതെ നിർത്തുന്നത്.
രൂപയ്ക്കുമേൽ കനത്ത സമ്മർദം
കഴിഞ്ഞയാഴ്ച ഡോളറിനെതിരെ 86.58ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. ക്രൂഡ് വില വർധന സൃഷ്ടിക്കുന്ന സമ്മർദം, ഓഹരി വിപണിയിലെ വിദേശ നിക്ഷേപക്കൊഴിച്ചിൽ എന്നിവമൂലം ഇന്ന് രൂപ നഷ്ടത്തിലേക്ക് വീണേക്കാം. നിലവിലെ ട്രെൻഡ് തുടർന്നാൽ രൂപ 87ലേക്ക് ഇടിഞ്ഞേക്കാമെന്ന വിലയിരുത്തലുകളും ശക്തം.
യുഎസിന്റെ ജിഡിപിക്കണക്കും ബിറ്റ്കോയിനും
ഈ വാരം നിരവധി. യുഎസിന്റെ ജിഡിപി, പണപ്പെരുപ്പം, ഭവനവിൽപന തുടങ്ങിയവ സംബന്ധിച്ച കണക്കുകൾ ഈയാഴ്ച പുറത്തുവരും. യുകെയുടെ ജിഡിപി കണക്ക്, ജപ്പാന്റെ തൊഴിലില്ലായ്മക്കണക്ക് എന്നിവയും ഈയാഴ്ച അറിയാം.
ഇറാനെതിരായ ഇസ്രയേലിന്റെ ആക്രമണത്തിൽ യുഎസും നേരിട്ട് പങ്കെടുത്തത് ക്രിപ്റ്റോകറൻസികളിലും കനത്ത വിൽപനസമ്മർദം സൃഷ്ടിക്കുകയാണ്. ബിറ്റ്കോയിൻ വില ഒരുലക്ഷം ഡോളറിനും താഴെയെത്തി. കഴിഞ്ഞ ഒരുമാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന വിലയാണിത്. സൊലാന, എക്സ്ആർപി, ഡോജ്കോയിൻ എന്നിവയും നഷ്ടത്തിലേക്ക് വീണു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)