
നല്ലളം കയറ്റിയിൽ കടവ് നടപ്പാലം അപകടത്തിൽ; അപ്രോച്ച് റോഡ് ഭിത്തിയിലെ വിള്ളൽ വലുതാകുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നല്ലളം ∙ അപ്രോച്ച് റോഡ് ഭിത്തിയിൽ വിള്ളൽ വീണ നല്ലളം കയറ്റിയിൽ കടവ് നടപ്പാലത്തിന് അപകടനില. ഇരുകരയിലും അനുബന്ധ റോഡിന്റെ കരിങ്കൽ കെട്ട് പൊട്ടി പിളർന്നു. കമ്പിളിപ്പറമ്പ് കരയിൽ കോൺക്രീറ്റ് സ്പാൻ ബന്ധിപ്പിക്കുന്ന ഭാഗത്ത് ഭിത്തി പൊട്ടി വേർപെട്ടു കിടപ്പാണ്. ഇതു ഏതുസമയവും ഇടിഞ്ഞു വീഴും.ചാലാട്ടി കരയിൽ ഭിത്തി പൊട്ടി പിളർന്നു നിൽക്കുകയാണ്. കാലപ്പഴക്കത്താൽ ബലക്ഷയം നേരിട്ട പാലത്തിലൂടെ ഭീതിയോടെയാണു നാട്ടുകാരുടെ യാത്ര. ദിനംതോറും വിള്ളലിന്റെ വ്യാപ്തി വർധിച്ചു വരികയാണ്.
നല്ലളത്തെ ഒളവണ്ണ കയറ്റിയിലുമായി ബന്ധിപ്പിച്ച് ചെറുപുഴയ്ക്ക് കുറുകെയാണു പാലം. കനോലി കനാൽ കടന്നു പോകുന്ന ദേശീയ ജലപാതയിലാണിത്. ജലപാത സജ്ജമാകുന്നതോടെ നിലവിലെ പാലം പൊളിച്ചു നീക്കേണ്ടി വരും. ഇതു മുന്നിൽ കണ്ട് പുതിയ പാലത്തിനു പദ്ധതിയിട്ടിരുന്നു.കൂടുതൽ ഭൂമി ഏറ്റെടുത്തു നിലവിലെ നടപ്പാലം റോഡ് പാലമാക്കി വികസിപ്പിക്കാനായിരുന്നു ലക്ഷ്യം. ഇതിനു 3 വർഷം മുൻപ് 10 കോടി രൂപയുടെ പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീടൊരു ചലനവുമുണ്ടായില്ല.
നേരത്തേ മരപ്പാലമായിരുന്ന ഇവിടെ 24 വർഷം മുൻപാണ് കോൺക്രീറ്റ് നടപ്പാലം പണിതത്. പശ്ചിമഘട്ട വികസന പദ്ധതിയിൽ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്നു നിർമാണം. 2001ൽ ഗതാഗതത്തിനു തുറന്ന പാലത്തിലൂടെ ഇരുചക്രവാഹനങ്ങൾക്കു മാത്രമേ പോകാനാകൂ. നല്ലളത്തുകാർക്ക് കയറ്റിയിൽ കടവ് കടന്നാൽ കമ്പിളിപ്പറമ്പ്, ഒടുമ്പ്ര, പൊക്കുന്ന്, തിരുവണ്ണൂർ, മാങ്കാവ്, കിണാശ്ശരി, തോട്ടുമ്മാരം, കുളങ്ങരപ്പീടിക, കൊമ്മേരി, ഗുരുവായൂരപ്പൻ കോളജ് എന്നിവിടങ്ങളിലേക്ക് പെട്ടെന്ന് എത്താം.
എന്നാൽ, വാഹനഗതാഗതം സാധ്യമല്ലാത്തതിനാൽ കിലോമീറ്ററുകൾ ചുറ്റി വളഞ്ഞാണു ജനം പോകുന്നത്. വീതിയേറിയ പാലം നിർമിച്ചാൽ ഒളവണ്ണ, നല്ലളം മേഖലകളിലുള്ളവർക്ക് മെച്ചപ്പെട്ട യാത്രാ സൗകര്യം ഒരുക്കാനാകുമെങ്കിലും നടപടികൾ അനന്തമായി നീളുകയാണ്.