
രാജ്യാന്തര, ആഭ്യന്തര വിപണികളിൽ വൻ ചാഞ്ചാട്ടവുമായി സ്വർണവില. രാജ്യാന്തര വിപണി ഔൺസിന് 3,341-3,373 ഡോളർ നിലവാരത്തിൽ കയറിയിറങ്ങിയപ്പോൾ കേരളത്തിൽ ഇന്നു വില കൂടുകയാണുണ്ടായത്. ഗ്രാമിന് 25 രൂപ വർധിച്ച് വില 9,235 രൂപയും പവന് 200 രൂപ ഉയർന്ന് 73,880 രൂപയുമായി.
സംസ്ഥാനത്ത് 18 കാരറ്റ്, വെള്ളി വിലകളിലും മാറ്റമുണ്ട്. 18 കാരറ്റ് സ്വർണത്തിന് ചില കടകളിൽ ഗ്രാമിന് 20 രൂപ വർധിച്ച് 7,600 രൂപയായപ്പോൾ മറ്റു ചില കടകളിൽ 20 രൂപതന്നെ വർധിച്ചെങ്കിലും 7,375 രൂപയേയുള്ളൂ. അസോസിയേഷനുകൾക്കിടയിലെ വിലനിർണയത്തിലുള്ള ഭിന്നതയാണ് വ്യത്യാസത്തിനു കാരണം. വെള്ളിവില ഗ്രാമിന് മാറ്റമില്ലാതെ 118 രൂപയിൽ തുടരുന്നു. കനംകുറഞ്ഞ (ലൈറ്റ്വെയ്റ്റ്) ആഭരണങ്ങളും വജ്രം ഉൾപ്പെടെ കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളും നിർമിക്കാൻ ഉപയോഗിക്കുന്നതാണ് 18 കാരറ്റ് സ്വർണം.
നിലയുറയ്ക്കാതെ രാജ്യാന്തരവില
കുതിച്ചുമുന്നേറാനുള്ള അനുകൂലഘടകങ്ങളാണ് രാജ്യാന്തര സ്വർണവിലയ്ക്ക് മുന്നിലുള്ളത്. എന്നിട്ടും, വില 3,370 ഡോളറിനു താഴെ അസ്ഥിരമായി തുടരുന്നതാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായുള്ള കാഴ്ച.
∙ ഒന്ന്, ഇറാൻ-ഇസ്രയേൽ സംഘർഷം. യുദ്ധം പോലുള്ള സാഹചര്യങ്ങളിൽ സാധാരണ ലഭിക്കേണ്ട ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ മുതലെടുത്ത് കുതിക്കാൻ ഇപ്പോൾ സ്വർണത്തിന് കഴിയുന്നില്ല. കാരണം, ഇറാനെ യുഎസും ആക്രമിക്കുമെന്ന് നേരത്തേ പറഞ്ഞിരുന്ന ട്രംപ് ഇപ്പോൾ നിലപാട് അൽപം മയപ്പെടുത്തി. ഇറാനെ ആക്രമിക്കണോ എന്നതിനെ കുറിച്ച് രണ്ടാഴ്ചയ്ക്കകം തീരുമാനിക്കുമെന്നാണ് ഇപ്പോൾ പറയുന്നത്. ഇത് ഇറാനുമായുള്ള ചർച്ചകൾക്ക് അവസരമൊരുക്കാനാണ് എന്നാണ് വിലയിരുത്തൽ. അതായത്, മുന്നിൽ തെളിയുന്നത് സംഘർഷത്തിന് അയവുണ്ടാകാനുള്ള സാധ്യത. ഇത് സ്വർണത്തിന് പ്രതികൂലമാണ്.
∙ രണ്ട്, യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ നിലപാട്. 2025ൽ രണ്ടുതവണ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്ന് യുഎസ് ഫെഡ് വ്യക്തമാക്കിയിട്ടുണ്ട്. പലിശ കുറയുന്നത് സ്വർണത്തിന് നേട്ടമാകേണ്ടതാണെങ്കിലും ട്രംപിന്റെ താരിഫ് നയങ്ങളും നിലവിലെ ഭൗമരാഷ്ട്രീയ പ്രശ്നങ്ങളും പണപ്പെരുപ്പം കൂടാനിടയാക്കുമെന്നും ഫെഡ് പറഞ്ഞത് സ്വർണക്കുതിപ്പിനുള്ള ആവേശം കെടുത്തി.
∙ മൂന്ന്, കഴിഞ്ഞയാഴ്ചകളിലെ മുന്നേറ്റം മുതലെടുത്ത് സ്വർണ നിക്ഷേപ പദ്ധതികളിൽ ലാഭമെടുപ്പ് കനത്തതും വിലയെ അസ്ഥിരപ്പെടുത്തി.
∙ നാല്, ലോകത്തെ പ്രമുഖ . വിദേശ നാണയശേഖരത്തിലേക്ക് യൂറോയും ഡോളറും വാങ്ങിനിറയ്ക്കുന്നത് കുറയ്ക്കുകയും പകരം സ്വർണം വൻതോതിൽ കൂട്ടിച്ചേർക്കാനുമാണ് നീക്കം. .
∙ അഞ്ച്, ഇസ്രയേൽ-ഇറാൻ, ഇറാൻ-യുഎസ്, യുക്രെയ്ൻ-റഷ്യ സംഘർഷങ്ങൾക്ക് അയവില്ലെങ്കിൽ രാജ്യാന്തര സ്വർണവില വീണ്ടും കുതിച്ചുകയറും.
∙ ആറ്, യുഎസിൽ പലിശനിരക്ക് കുറയ്ക്കണമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യത്തിന് കേന്ദ്രബാങ്ക് പ്രതിനിധികളിൽ നിന്നുതന്നെ പിന്തുണയേറുകയാണ്. 2025ന്റെ അവസാനത്തോടെ പലിശനിരക്ക് കുറയ്ക്കുമെന്ന് പറയുന്ന ഫെഡ്, അടുത്തമാസം തന്നെ പലിശ കുറയ്ക്കാനുള്ള സാധ്യത തെളിയുന്നുണ്ട്. ഇത് സ്വർണവിലയെ മേലോട്ട് നയിക്കും.
∙ഏഴ്, ഭൗമരാഷ്ട്രീയ സംഘർഷം, ഇറാൻ വിഷയത്തിൽ ട്രംപിന്റെ നിലപാട് സംബന്ധിച്ച അനിശ്ചിതത്വം എന്നിവമൂലം യുഎസ് ഡോളർ ഇൻഡക്സും (യൂറോ, യെൻ തുടങ്ങിയവയ്ക്കെതിരായ ഡോളറിന്റെ മൂല്യം) യുഎസ് ട്രഷറി യീൽഡും (കടപ്പത്ര നിക്ഷേപത്തിൽ നിന്നുള്ള ആദായനിരക്ക്) ദുർബലമായി തുടരുന്നതും സ്വർണത്തിന് കുതിക്കാനുള്ള അനുകൂലഘടകമാണ്.
ജിഎസ്ടിയും പണിക്കൂലിയും ചേർന്നാൽ…
സ്വർണത്തിന്റെ മുംബൈ വിപണിവില, സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകൾ ഈടാക്കുന്ന വില (ബാങ്ക് റേറ്റ്), ഡോളർ-രൂപ വിനിമയനിരക്ക്, രാജ്യാന്തര സ്വർണവില എന്നിവ അടിസ്ഥാനമാക്കിയാണ് ഓരോ ദിവസവും രാവിലെ കേരളത്തിൽ സ്വർണവില നിർണയം.
ഇന്ന് വില നിശ്ചയിക്കുമ്പോൾ രാജ്യാന്തരവിലയുള്ളത് ഔൺസിന് 3,368 ഡോളർ നിലവാരത്തിൽ. മുംബൈ വില ഗ്രാമിന് 34 രൂപയും ബാങ്ക് റേറ്റ് 44 രൂപയും വർധിച്ചു. ഇതോടെ കേരളത്തിലും വില ഉയരുകയായിരുന്നു. ഡോളറിനെതിരെ രൂപ 14 പൈസ മെച്ചപ്പെട്ട് 86.59ൽ എത്തിയത് കേരളത്തിൽ സ്വർണവില വർധനയുടെ ആക്കംകുറച്ചു. അല്ലായിരുന്നെങ്കിൽ ഇന്ന് വില കൂടുതൽ ഉയരുമായിരുന്നു.
3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, പണിക്കൂലി എന്നിവയും കൂടിച്ചേർന്നാലേ കേരളത്തിൽ സ്വർണാഭരണ വിലയാകൂ. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഇത് 3 മുതൽ 35 ശതമാനം വരെയൊക്കെയാകാം. 5% പണിക്കൂലി കണക്കാക്കിയാൽ ഇന്ന് കേരളത്തിൽ ഒരു പവൻ ആഭരണത്തിന്റെ വാങ്ങൽവില 79,956 രൂപ വരും. ഒരു ഗ്രാം സ്വർണാഭരണത്തിന് 9,995 രൂപയും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: