
16 കിലോമീറ്ററും ആനപ്പേടിയും താണ്ടി മൂപ്പൻ ചെടയൻ എത്തി, വോട്ട് രേഖപ്പെടുത്താൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നെടുങ്കയം ∙ നട്ടെല്ലു തകർന്നു കിടപ്പിലായ മകനെ കൊടുങ്കാട്ടിലെ അളയിൽ ബന്ധുക്കളെ ഏൽപിച്ച് മാഞ്ചീരി മണ്ണള നഗറിന്റെ മൂപ്പൻ ചെടയൻ ഇത്തവണയും മലയിറങ്ങി വോട്ട് ചെയ്തു. ഒപ്പം 4 ആൺമക്കളും 2 പേരക്കുട്ടികളും. അതും കാട്ടാന ഭീതിയെ അതിജീവിച്ച്. ചോലനായ്ക്കർ ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരാണിവർ. 16 കിലോമീറ്ററെങ്കിലും സഞ്ചരിച്ചാണ് ഇന്നലെ നെടുങ്കയം അമിനിറ്റി സെന്ററിലെ ബൂത്തിലെത്തിയത്. കുറച്ചുദൂരം നടന്നും ബാക്കി അധികൃതർ അയച്ച ജീപ്പിലുമായിരുന്നു യാത്ര.
ചെടയന്റെ മകൻ ബേബി പാറപ്പുറത്തുനിന്നു വീണ് ഗുരുതര പരുക്കേറ്റ് കിടപ്പിലായിട്ട് 20 വർഷമെങ്കിലുമായെന്ന് ചെടയൻ പറഞ്ഞു. നാട്ടിലെത്തിച്ച് ഏറെ ചികിത്സ നടത്തിയിട്ടും പഴയ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായില്ല. പരിചരിച്ചിരുന്ന അമ്മ ചാത്തിയും അതിനിടെ മരിച്ചു. പിന്നീട് ചെടയനും മറ്റ് ആൺമക്കളും അവരുടെ ഭാര്യമാരുമാണ് ബേബിയെ പരിചരിക്കുന്നത്. ഇത്തവണ ആരും പ്രചാരണത്തിനൊന്നും അളയിൽ ചെന്നിരുന്നില്ലെന്ന് ചെടയൻ പറയുന്നു.
നെടുങ്കയത്തുനിന്ന് 7 മണിക്കു പുറപ്പെട്ട ജീപ്പ് 7.45ന് ഇവരുടെ അളയുടെ ഒരു കിലോമീറ്റർ അകലെ വരെ എത്തി. എന്നാൽ വഴിയിൽ കാട്ടാനയിറങ്ങിയതുമൂലം അളയിൽ നിന്ന് ഇറങ്ങാൻ താമസിച്ചു. പിന്നീടാണ് ജീപ്പിനടുത്തെത്തിയത്. ചെടയന്റെ മക്കളായ ചിന്നവൻ, കേത്തൻ, വാസു, പ്രദീപ് എന്നിവരും 2 പേരക്കുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്. 10 മണിയോടെ ബൂത്തിലെത്തി വോട്ട് ചെയ്തു. 11 മണിയോടെ മടങ്ങുകയും ചെയ്തു. ചോലനായ്ക്കർ വിഭാഗത്തിൽ നിന്നുള്ളവർക്ക് വോട്ട് ചെയ്യാനായി നെടുങ്കയം നാച്വറൽ എജ്യുക്കേഷൻ സ്റ്റഡീസ് സെന്ററിൽ (അമിനിറ്റി സെന്റർ) ഒരുക്കിയ ബൂത്തിൽ ഇത്തവണ 325 പേരാണ് വോട്ട് ചെയ്തത്. ആകെ 471 വോട്ടുണ്ട്. സിഐഎസ്എഫ് സുരക്ഷയിലായിരുന്നു ബൂത്ത്.