
തിരുവനന്തപുരം∙ വിവാദഭൂമിയിൽ മെഗാ ഇലക്ട്രോണിക്സ് ക്ലസ്റ്റർ പദ്ധതിക്കായി ഭൂപരിഷ്കരണ നിയമത്തിൽ ഇളവു നൽകാനാകില്ലെന്നു റവന്യു വകുപ്പ് അന്തിമമായി ഐടി വകുപ്പിനെ അറിയിച്ചു. പദ്ധതിക്കു കണ്ടെത്തിയ ഭൂമിയുമായി ബന്ധപ്പെട്ട മിച്ചഭൂമി കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. അന്തിമവിധി വന്നശേഷം ഇക്കാര്യം പരിഗണിക്കാമെന്ന നിലപാടോടെ ഫയൽ ഐടി വകുപ്പിലേക്കു മടക്കി.
ഭൂപരിഷ്കരണ നിയമത്തിലെ 81(3) വകുപ്പിൽ ഇളവു വേണമെന്നതിനാൽ ടിഒഎഫ്എൽ കമ്പനിയുടെ അപേക്ഷയിൽ ഐടി വകുപ്പ് റവന്യു വകുപ്പിനോടു നേരത്തേ വിവരങ്ങൾ ആരാഞ്ഞിരുന്നു. മിച്ചഭൂമി കേസുണ്ടോ, ഇളവു നൽകാൻ പറ്റുമോ തുടങ്ങിയ ചോദ്യങ്ങളാണുന്നയിച്ചത്. താലൂക്ക് ലാൻഡ് ബോർഡിൽ കേസുണ്ടെന്നും നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും കഴിഞ്ഞ നവംബറിൽ മറുപടി നൽകി. ഇതിനുശേഷമാണു രണ്ടാമതും ഐടി വകുപ്പ് റവന്യു വകുപ്പിലേക്കു ഫയൽ അയച്ചത്.
പദ്ധതിക്ക് അനുമതി നൽകുന്നതു ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി യോഗം വിളിച്ചതിനോടനുബന്ധിച്ചായിരുന്നു നടപടി. എന്നാൽ, മിച്ചഭൂമി കേസിലെ വിധി വരുന്നതുവരെ അംഗീകരിക്കാൻ കഴിയില്ലെന്നും തീരുമാനം കോടതിയലക്ഷ്യമാകുമെന്നും റവന്യു വകുപ്പ് അറിയിച്ചു. കേസുള്ളതിനാൽ അനുമതി നൽകാനാകില്ലെന്ന നിയമവകുപ്പിന്റെ നിലപാടും ചൂണ്ടിക്കാട്ടി. റവന്യു വകുപ്പ് ഫയൽ മടക്കുകയും തണ്ണീർത്തടവും നെൽവയലും പദ്ധതിക്കായി നികത്താനാകില്ലെന്നു കൃഷിവകുപ്പ് കർശന നിലപാടെടുക്കുകയും ചെയ്തിരിക്കുന്നതിനാൽ പദ്ധതിയുടെ ഭാവി അനിശ്ചിതത്വത്തിലായി.
ഫയലുകൾ അതിന്റെ വഴിക്ക് നീങ്ങും: മുഖ്യമന്ത്രി
ഫയലുകൾ നീങ്ങുന്നത് തന്റെ അറിവോടെയല്ലെന്നും ഏതു ഫയലും അതിന്റെ വഴിക്കു നീങ്ങുമെന്നും ആറന്മുളയിലെ വിവാദ പദ്ധതി വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ഫയലുകൾ പരിശോധിച്ചു യുക്തമായ തീരുമാനമെടുക്കും.
ഏതു പദ്ധതിക്കും താൻ എതിരല്ല. ആ പദ്ധതിയുടെ കാര്യങ്ങൾ പരിശോധിച്ചു മാത്രമേ തീരുമാനമെടുക്കാനാവൂ. പദ്ധതി സംബന്ധിച്ച് കൃഷി വകുപ്പ് എതിർപ്പ് അറിയിച്ചിട്ടുണ്ടെന്ന കാര്യം തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കമ്പനിക്ക് അവകാശവാദം മാത്രം
ആറന്മുളയിലെ വിവാദഭൂമിയിൽ മെഗാ ഇലക്ട്രോണിക്സ് ക്ലസ്റ്റർ പദ്ധതിക്കായി രംഗത്തുള്ള കമ്പനി 2 പതിറ്റാണ്ടായി ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് ഗ്രൂപ്പ്’ എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും പൂർത്തിയാക്കിയ ഒരു പദ്ധതിയെക്കുറിച്ചും കമ്പനിയുടെ വെബ്സൈറ്റിൽ പരാമർശമില്ല.
ആറന്മുളയിൽ 350 ഏക്കറിൽ 200 ഏക്കർ ക്ലസ്റ്ററിനായി നീക്കിവച്ചെന്നും ബാക്കി സ്ഥലത്ത് മാൾ, ഹോട്ടൽ, കൺവൻഷൻ സെന്റർ, വിദ്യാഭ്യാസ സ്ഥാപനം, സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രി, സ്പോർട്സ് സെന്റർ എന്നിവ നിർമിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ഭൂമി ഉപയോഗിക്കാൻ ഭൂപരിഷ്കരണ നിയമത്തിൽ ഇളവു പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്നിരിക്കെ പദ്ധതി ‘നടപ്പാക്കിവരുന്നു’ എന്നാണു വെബ്സൈറ്റിൽ അവകാശവാദം.
പദ്ധതിയിൽ ഓഹരിയെടുക്കാൻ തീരുമാനിച്ച കേരള ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് പിൻമാറാനുള്ള കാരണങ്ങളിലൊന്ന് കമ്പനിയുടെ ഈ അവകാശവാദത്തിലെ സംശയങ്ങളാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: