
‘‘കുത്തൊഴുക്കിൽ തുറന്നു കിടന്ന ഓടയിൽ ഞങ്ങൾക്ക് അച്ഛനെ നഷ്ടപ്പെട്ടു, ഇനി ആർക്കും ഈ ഗതി വരരുത്’’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
‘‘അന്ന് കുത്തൊഴുക്കിൽ തുറന്നു കിടന്ന ഓടയിൽ ഞങ്ങൾക്ക് അച്ഛനെ നഷ്ടമായി. ആ ഓട ഇപ്പോഴും അതേ പോലെ തന്നെ തുറന്നു കിടപ്പുണ്ട്. ഞങ്ങൾക്ക് ഉണ്ടായതു പോലെ ഒരു നഷ്ടം ഇനി ആർക്കും ഉണ്ടാവരുത്’’– കോവുർ എംഎൽഎ റോഡിലെ തുറന്നു കിടന്ന ഓടയിൽ വീണു മരിച്ച കളത്തുംപൊയിൽ ശശിയുടെ മകൻ ചിത്തലാൽ പറയുന്നു.
ജോലി കഴിഞ്ഞു സുഹൃത്തിനൊപ്പം വീട്ടിലേക്കു മടങ്ങാനായി ബസ് സ്റ്റോപ്പിൽ നിൽക്കുന്നതിനിടെയാണു ശശി കാൽതെറ്റി ഓടയിൽ വീണത്. പിന്നീട് കിലോമീറ്ററുകൾക്ക് അപ്പുറത്തു നിന്നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഓട ഇപ്പോഴും മൂടിയിട്ടില്ല.അപകടം കടുത്ത മഴയിലായതിനാൽ ദുരന്തനിവാരണ നിയമപ്രകാരമുള്ള അപേക്ഷ വില്ലേജ് അധികൃതർ ശശിയുടെ കുടുംബത്തിൽ നിന്നു സ്വീകരിച്ചിട്ടുണ്ട്.
മെഡിക്കൽ രേഖകൾ അടക്കം കുടുംബം വില്ലേജ് ഓഫിസർക്കു കൈമാറിയിട്ട് മാസങ്ങളായി. നഷ്ടപരിഹാരം ഇനിയും അനുവദിച്ചു കിട്ടിയിട്ടില്ല. കുടുംബത്തിന്റെ പ്രധാന വരുമാനം കണ്ടെത്തിയിരുന്നത് ശശിയായാരുന്നു.
ആളുകളെ കൊല്ലാൻ വേണ്ടിയാണോ കോഴിക്കോട് നഗരത്തിലെ സ്ലാബിടാത്ത ഓടകൾ?
കോഴിക്കോട്∙ ആളുകളെ കൊല്ലാൻ വേണ്ടിയാണോ ഈ നഗരത്തിലെ സ്ലാബിടാത്ത ഓടകളെന്നു സംശയം ഉയർത്തുന്നു, ഓടകളിൽ ആവർത്തിക്കുന്ന മരണം. വേങ്ങേരി കാർഷിക മൊത്ത വിപണന കേന്ദ്രം മാർക്കറ്റിനു മുന്നിൽ ഓടയിൽ വീണു തടമ്പാട്ടുതാഴം കല്ലുട്ടിവയൽ സ്വദേശി ഷംസീർ(42) മരിച്ചതാണ് ഒടുവിലത്തെ സംഭവം. രാത്രിയിലെ കനത്ത മഴയിൽ ഓടയിൽ വീണു കോവൂർ എംഎൽഎ റോഡിൽ മോറ ബസാറിലെ ഓടയിൽ വീണു കളത്തുംപൊയിൽ ശശി മരിച്ചതു കഴിഞ്ഞ മാർച്ച് പതിനാറിനാണ്. വീണ സ്ഥലത്തു നിന്ന് ഒന്നര കിലോമീറ്റർ മാറി, പാലാഴി ഇഖ്റ കമ്യൂണിറ്റി ക്ലിനിക്കിനു സമീപത്തെ ഓടയിലാണു പിറ്റേന്നു രാവിലെ ശശിയുടെ മൃതദേഹം കണ്ടെത്തിയത്.
മാവൂർ റോഡിലെ ഓടയിൽ വീണു മരിച്ച ദിവാകരൻ എന്ന പൊലീസുകാരൻ, 2013 മേയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് സ്ലാബില്ലാത്ത ഓടയിൽ വീണു മരിച്ച കിണാശ്ശേരി സ്വദേശി ആയിഷബി, 2016 ജൂലൈയിൽ മാങ്കാവ് മാനാരി ജംക്ഷനു സമീപം ഓടയിൽ വീണു മരിച്ച മാങ്കാവ് മനംകുളങ്ങര ശശീന്ദ്രൻ, 2017ൽ കോട്ടൂളി കെ.ടി.ഗോപാലൻ റോഡിലെ കരിമ്പനത്താഴത്തു തുറന്നിട്ട ഓടയിൽ വീണു മരിച്ച പാചകത്തൊഴിലാളി പുതിയാറമ്പത്ത് സതീശൻ എന്ന കുഞ്ഞൻ തുടങ്ങിയവരെല്ലാം കോർപറേഷന്റെ അനാസ്ഥയുടെ ബലിയാടുകളാണ്. ആയിഷബിയുടെ മൃതദേഹം റെയിലിനു പടിഞ്ഞാറു വശം ഓട കടലിലേക്കു തുറക്കുന്ന ഭാഗത്തുനിന്നാണു ലഭിച്ചത്.
നിർമാണത്തിലിരുന്ന അഴുക്കുചാൽ ശൃംഖലയിലെ ആൾനൂഴി വൃത്തിയാക്കാനിറങ്ങിയ ആന്ധ്രക്കാരായ രണ്ടു തൊഴിലാളികളും രക്ഷിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറും വിഷവാതകം ശ്വസിച്ചു മരിച്ചത് 2015 നവംബറിലാണ്. രണ്ടു വർഷത്തോളമായി തുറക്കാതിരുന്ന ആൾനൂഴിയിലാണു ദുരന്തമുണ്ടായത്. വെസ്റ്റ് ഗോദാവരി സ്വദേശിയായ ബൊമ്മിഡി ഭാസ്കര റാവു, ഈസ്റ്റ് ഗോദാവരിയിൽ നിന്നുള്ള നരസിംഹ മൂർത്തി എന്നിവരും രക്ഷിക്കാനിറങ്ങിയ കരുവിശേരി മാളിക്കടവ് മേപ്പക്കുടി എം.നൗഷാദും ആണ് മരിച്ചത്. സുരക്ഷാ പാളിച്ച മൂലമായിരുന്നു ദുരന്തം. ഇവർ, ഓടയിൽ വീണു ജീവൻ നഷ്ടപ്പെട്ടവരിൽ ചിലർ മാത്രം.
ഗുരുതരമായി പരുക്കേറ്റു ജീവിക്കുന്നവർ ഒട്ടേറെയാണ്. പല കുടുംബങ്ങളെയും അനാഥമാക്കി, തുറന്ന ഓടകളും കോർപറേഷന്റെ തുറന്ന അനാസ്ഥയും തുടരുകയാണ്. ഓടയിൽ വീണ് ആളുകൾ മരിക്കുന്ന സംഭവം ആവർത്തിക്കുമ്പോഴും നഗരത്തിലെ ഓടകളിൽ പലതും ഇപ്പോഴും തുറന്നു കിടക്കുന്നു.