
യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി (India’s export to US) കഴിഞ്ഞമാസം കാഴ്ചവച്ചത് മികച്ച മുന്നേറ്റം. വാണിജ്യ, വ്യാപാര രംഗത്ത് ഇന്ത്യയുടെ സുപ്രധാന എതിരാളിയായ ചൈനയിൽ നിന്ന് യുഎസിലേക്കുള്ള കയറ്റുമതി (China’s Export to US) 34.5% ഇടിവ് നേരിട്ടപ്പോൾ ഇന്ത്യ കുറിച്ചതാകട്ടെ 16.93% വളർച്ച. സ്റ്റീലിനും അലുമിനിയത്തിനും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് (Donald Trump) ഇറക്കുമതിച്ചുങ്കം (Import Tariff) 50 ശതമാനത്തിലേക്ക് കുത്തനെ വർധിപ്പിച്ചിട്ടും മേയിൽ യുഎസിലേക്കുള്ള ഇന്ത്യയുടെ മൊത്തം വാണിജ്യ കയറ്റുമതി വളരുകയായിരുന്നു.
883 കോടി ഡോളറിന്റെ കയറ്റുമതിയാണ് കഴിഞ്ഞമാസം ഇന്ത്യ യുഎസിലേക്ക് നടത്തിയത്. യുഎസിൽ നിന്നുള്ള ഇറക്കുമതിയാകട്ടെ (Imports from US) 5.76% താഴ്ന്ന് 362 കോടി ഡോളറുമാണ്. അതായത്, ഇന്ത്യക്ക് യുഎസുമായി 521 കോടി ഡോളറിന്റെ വ്യാപാരമിച്ചമുണ്ട് (trade surplus).
നടപ്പു സാമ്പത്തിക വർഷം (2025-26) ഏപ്രിൽ-മേയിലെ കണക്കുപ്രകാരം യുഎസിലേക്കുള്ള കയറ്റുമതി 21.78% ഉയർന്ന് 1,725 കോടി ഡോളറും ആയി. ഇക്കാലയളവിൽ ഇറക്കുമതി 25.8% ഉയർന്ന് 887 കോടി ഡോളറാണ്. വ്യാപാര സർപ്ലസ് 838 കോടി ഡോളർ. ഇന്ത്യ യുഎസിലേക്ക് വൻതോതിൽ സ്റ്റീൽ, അലുമിനിയം കയറ്റുമതി നടത്തുന്ന രാജ്യമല്ലാത്തതിനാൽ, ട്രംപ് പ്രഖ്യാപിച്ച അധികത്തീരുവ കാര്യമായ തിരിച്ചടിയായിട്ടില്ലെന്നാണ് വിലയിരുത്തൽ.
യുഎസും ചൈനയുമായുള്ള തർക്കങ്ങൾ, ബംഗ്ലദേശിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥ, ഈ രാജ്യങ്ങളെയും തെക്ക്-കിഴക്കൻ രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യൻ ഉൽപന്നങ്ങൾക്കുള്ള കുറഞ്ഞ താരിഫ് ബാധ്യത എന്നിവ യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി വളർച്ചയ്ക്ക് കരുത്തായിട്ടുണ്ടെന്ന് കിറ്റെക്സ് ഗാർമെന്റ്സിന്റെ മാനേജിങ് ഡയറക്ടർ സാബു എം. ജേക്കബ് പറഞ്ഞു.
ഭാവിയിലും യുഎസിലേക്കും യൂറോപ്പിലേക്കുമുള്ള ഇന്ത്യയുടെ കയറ്റുമതി കൂടുതൽ ഉയരാനാണ് സാധ്യതകളെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും യുഎസും തമ്മിലെയും ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലെയും സ്വതന്ത്ര്യ വ്യാപാര കരാറുകൾ യഥാർഥ്യമാകുന്നത് കയറ്റുമതി മേഖലയ്ക്ക് കൂടുതൽ നേട്ടമാകും. ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ ഈ വർഷാവസാനത്തോടെ യാഥാർഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇന്ത്യ-യുകെ വ്യാപാരക്കരാറിന് സമാനമായി നിരവധി ഉൽപന്നങ്ങളുടെ തീരുവ ഒഴിവാകുകയോ നാമമാത്രമാകുകയോ ചെയ്യുന്നത് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 5 വർഷത്തെ (അതായത് കോവിഡിന് ശേഷമുള്ള) ഏറ്റവും വലിയ ഇടിവാണ് യുഎസിലേക്കുള്ള കയറ്റുമതിയിൽ ചൈന നേരിട്ടത്. യുഎസിൽ നിന്നുള്ള ഇറക്കുമതി (US Imports to China) 18 ശതമാനവും കുറഞ്ഞിട്ടുണ്ട്. യുഎസുമായി ചൈനയ്ക്കുള്ള വ്യാപാര സർപ്ലസ് (Trade Surplus) 41.55% ഇടിഞ്ഞ് 1,800 കോടി ഡോളറിലുമെത്തി.
ചൈനയിലേക്കുള്ള കയറ്റുമതിയിലും വളർച്ച
കഴിഞ്ഞമാസം ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയും 25% ഉയർന്നു. ഏപ്രിൽ-മേയ് കാലയളവിലെ വളർച്ചനിരക്ക് 18.75 ശതമാനവുമാണ്. അതേസമയം, ചൈനയിൽ നിന്നുള്ള ഇറക്കുമതി മേയിൽ 21.16% ഉയർന്നു. ഏപ്രിൽ-മേയിലെ വളർച്ച 24.23 ശതമാനം. സിംഗപ്പുർ, ജർമനി, റഷ്യ, ഓസ്ട്രേലിയ, ബെൽജിയം, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയും മികച്ച വളർച്ച നേടിയെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. യുഎഇ, യുകെ, ബംഗ്ലദേശ്, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, ഫ്രാൻസ്, ഇറ്റലി, മലേഷ്യ, ബ്രസീൽ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി കുറഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: