
വഴിയൊരു പുഴ !; വയലിന്റെ ഭാഗത്തെ അപ്രോച്ച് റോഡ് നവീകരിക്കാത്തത് ദുരിതമായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാഞ്ഞങ്ങാട്∙ മഴ ശക്തമായാൽ പുഴയാകുന്ന റോഡിനെ നോക്കി നെടുവീർപ്പിടുകയാണു മലയോര യാത്രക്കാർ. ചെമ്മട്ടംവയൽ– കാലിച്ചാനടുക്കം റോഡിൽ ചെമ്മട്ടം വയൽ ബല്ല വയലിന് സമീപമാണ് മഴക്കാലത്ത് റോഡ്, പുഴയായി മാറുന്നത്. കഴിഞ്ഞ 3 ദിവസമായി റോഡിൽ വെള്ളം കയറിയതോടെ ഇതു വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. മഴ കൂടിയാൽ ആഴ്ചകളോളം യാത്ര മുടങ്ങുന്നതാണ് ഇവിടത്തെ സ്ഥിതി. റോഡ് നവീകരിക്കുമ്പോൾ വയലിന്റെ ഭാഗത്തെ അപ്രോച്ച് റോഡ് നവീകരിക്കാത്തതാണ് ദുരിതമായത്.
ചെമ്മട്ടംവയൽ മുതൽ പച്ചക്കുണ്ട് വരെയുള്ള 8 കിലോമീറ്റർ ഭാഗം ആദ്യഘട്ടത്തിൽ 9 കോടി രൂപ ചെലവിൽ നവീകരിച്ചിരുന്നു. സാങ്കേതിക കാരണങ്ങളാൽ ഈ ഭാഗം ഒഴിവാക്കിയാണ് അന്ന് മെക്കാഡം ചെയ്തത്. തുടർന്ന് പച്ചക്കുണ്ട് മുതൽ കാലിച്ചാനടുക്കം വരെയുള്ള 10 കിലോമീറ്റർ റോഡും 15.8 കോടി ചെലവിൽ നവീകരിച്ചു. ആദ്യം പരിഗണനയിൽ ഇല്ലാതിരുന്ന കാലിച്ചാനടുക്കത്തിന് സമീപത്തുള്ള വളാപ്പാടി പാലത്തിനും പ്രത്യേകം തുക അനുവദിച്ച് നവീകരിച്ചിരുന്നു. ഈ സമയത്തൊന്നും ബല്ല വയലിലെ റോഡിന്റെ കാര്യത്തിൽ അധികൃതർ ശ്രദ്ധിച്ചിരുന്നില്ല. ഇതോടെ 25 കോടി രൂപ ചെലവിട്ട് നവീകരിച്ച റോഡിലേക്ക്, ദേശീയപാതയിൽ നിന്ന് മഴക്കാലത്ത് വാഹനങ്ങൾക്ക് പ്രവേശിക്കാൻ കഴിയാതെയായി.
ഈ റോഡിലൂടെ കാഞ്ഞങ്ങാട് നിന്നു കൊന്നക്കാട്, വെള്ളരിക്കുണ്ട്, പരപ്പ, കാലിച്ചാനടുക്കം, തായന്നൂർ തുടങ്ങിയ മലയോര പ്രദേശങ്ങളിലേക്കും ബസ് സർവീസുണ്ട്. വെള്ളം കയറുന്നതോടെ വാഹനങ്ങളെല്ലാം കല്യാൺ റോഡ് വഴി ചുറ്റിയാണ് സഞ്ചരിക്കുന്നത്. അരയിക്കടവിലും വെള്ളം കയറിയത് ദുരിതം ഇരട്ടിയാക്കിയിട്ടുണ്ട്. നാട്ടുകാരുടെ ദുരിതം തിരിച്ചറിഞ്ഞു വെള്ളക്കെട്ടിന് സമീപം വരെ ഇന്നലെ ബസ് സർവീസ് നടത്തിയിരുന്നു. അതേ സമയം, അപ്രോച്ച് റോഡ് ഉയർത്തി നവീകരിക്കുന്നതിന് 2.5 കോടി അനുവദിച്ചിട്ടുണ്ടെന്നും ഇതിന്റെ കരാർ നടപടികൾ പൂർത്തിയായെന്നും ഇ.ചന്ദ്രശേഖരൻ എംഎൽഎയുടെ ഓഫിസ് അറിയിച്ചു. മഴ മാറിയാൽ റോഡ് പണി തുടങ്ങുമെന്നും അറിയിച്ചു.