
തിരുവനന്തപുരത്ത് ‘കുടുങ്ങിയത്’ എഫ് 35 ബി ലോകത്തിലെ ഏറ്റവും വിലയേറിയതും അത്യാധുനികവുമായ യുദ്ധവിമാനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ സാങ്കേതിക തകരാറിനെത്തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ 3 ദിവസമായി നിർത്തിയിട്ടിരിക്കുന്ന ബ്രിട്ടിഷ് നാവികസേനയുടെ എഫ് 35 ബി ലോകത്തിലെ ഏറ്റവും വിലയേറിയതും അത്യാധുനികവുമായ യുദ്ധവിമാനങ്ങളിലൊന്ന്. യുഎസ് പ്രതിരോധ കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിൻ നിർമിച്ച വിമാനത്തിന്റെ പരിഷ്കരിച്ച പതിപ്പായ എഫ് 35 ഐ അദീർ യുദ്ധവിമാനമാണു നിലവിൽ ഇറാനെതിരായ ഇസ്രയേൽ വ്യോമാക്രമണത്തിന്റെ മുൻനിരയിലുള്ളത്. എഫ് 35ലേക്ക് ഇസ്രയേൽ സാങ്കേതികവിദ്യ കൂടി ഉൾപ്പെടുത്തി പരിഷ്കരിച്ച പതിപ്പാണിത്. ഹീബ്രുവിൽ അദീർ എന്നാൽ കരുത്തൻ എന്നർഥം. ഇസ്രയേലിനും ബ്രിട്ടിഷ് നാവികസേനയ്ക്കും പുറമേ ബ്രിട്ടിഷ് റോയൽ എയർഫോഴ്സ്, യുഎസ് മറീൻ കോർ എന്നിവയും നിലവിൽ എഫ് 35 ഉപയോഗിക്കുന്നുണ്ട്. എഫ് 35 വിമാനങ്ങൾ ഇന്ത്യയ്ക്കു വിൽക്കാനുള്ള സന്നദ്ധത ഈ വർഷമാദ്യം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചിരുന്നു.
എഫ് 35യുടെ വരവ് ഇന്ത്യൻ വ്യോമസേനയ്ക്ക് തങ്ങളുടെ പ്രതിരോധക്കരുത്ത് പരീക്ഷിക്കാനുള്ള അവസരവുമായി. ശത്രുസേനയുടെ റഡാർ കണ്ണുകൾ വെട്ടിച്ചു പറക്കാൻ കെൽപുള്ള അത്യാധുനിക സ്റ്റെൽത് സാങ്കേതികവിദ്യയുള്ള വിമാനമായാണ് എഫ് 35 അറിയപ്പെടുന്നത്. റഡാറുകൾക്കു കണ്ടെത്തുക ഏറെക്കുറെ അസാധ്യമെന്നാണ് അവകാശവാദം. എന്നാൽ, ഇന്ത്യയുടെ ഇന്റഗ്രേറ്റഡ് എയർ കമാൻഡ് കൺട്രോൾ സിസ്റ്റത്തിനു വിമാനത്തെ ആകാശത്തുവച്ചു തന്നെ തിരിച്ചറിയാൻ സാധിച്ചു. അത്യാധുനിക സ്റ്റെൽത് സംവിധാനമുള്ള വിമാനത്തിന്റെ വരവ് തിരിച്ചറിയാൻ സാധിച്ചത് രാജ്യത്തിന്റെ പ്രതിരോധ കവചത്തിന്റെ മികവിനു തെളിവാണെന്നു പ്രതിരോധ വിദഗ്ധർ പറയുന്നു.
ഇന്തോ – പസഫിക് മേഖലയിൽ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടിഷ് നാവികസേനയുടെ വിമാനവാഹിനി കപ്പലായ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയ്ൽസിൽനിന്നു പറന്നുയർന്ന യുദ്ധവിമാനം ശനിയാഴ്ച രാത്രിയാണു തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിയത്. ഇന്ധനം തീർന്നതിനെത്തുടർന്നായിരുന്നു വിമാനമിറക്കിയതെങ്കിലും പിന്നീട് സാങ്കേതിക തകരാർ കണ്ടെത്തിയതോടെ വിമാനത്താവളത്തിൽ തുടരുകയായിരുന്നു. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിലുള്ള തകരാർ പരിഹരിക്കാൻ വിമാനവാഹിനി കപ്പലിൽ നിന്ന് 3 എഞ്ചിനീയർമാരും പൈലറ്റും വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. വിമാനം പറത്തിയിരുന്ന പൈലറ്റ് ഹെലികോപ്റ്ററിൽ കപ്പലിലേക്കു മടങ്ങിയതായാണു വിവരം.
തകരാർ പരിഹരിച്ച് ഇന്നലെ പറന്നുയരാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഇന്നോ നാളെയോ തിരികെ കപ്പലിലേക്കു മടങ്ങാനാകുമെന്നാണു പ്രതീക്ഷ. സിഐഎസ്എഫ് സേനാംഗങ്ങൾ യുദ്ധവിമാനത്തിനു സുരക്ഷയൊരുക്കി വിമാനത്താവളത്തിൽ നിലയുറപ്പിച്ചിട്ടുണ്ട്.