
ദേശീയപാത 66 നിർമാണം: 99 അപാകതകളിൽ 26 എണ്ണം പരിഹരിച്ചു; 45 പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്തത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാസർകോട് ∙ ദേശീയപാത നിർമാണത്തിൽ ഗുരുതരമായ അപാകതകളും വീഴ്ചകളുമുണ്ടായതായി സമ്മതിച്ച് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) നിയോഗിച്ച വിദഗ്ധ സംഘം. നിലവിലെ ഡിസൈൻ മാറ്റുകയും കൂടുതൽ സ്ഥലം ഏറ്റെടുക്കുകയും ചെയ്യാതെ ഇവ പരിഹരിക്കാനാവില്ലെന്നും സംഘം റിപ്പോർട്ട് ചെയ്തു.
തലപ്പാടി മുതൽ തളിപ്പറമ്പ് വരെയുള്ള ആദ്യ മൂന്ന് റീച്ചുകളിൽ 99 അപാകതകളാണ് ദേശീയപാത നിർമാണത്തിൽ സംഘം കണ്ടെത്തിയത്. ഇതിൽ 26 പ്രശ്നങ്ങൾ പരിഹരിച്ചതായും 28 എണ്ണം ഭാഗികമായി പരിഹരിക്കാൻ ശ്രമിച്ചുവെന്നും ബാക്കി 45 പ്രശ്നങ്ങൾ നിലനിൽക്കുന്നതായും അവ പരിഹരിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും റിപ്പോർട്ടിലുണ്ട്.
സംസ്ഥാനത്തെ ദേശീയപാത നിർമാണത്തിലെ പ്രധാന അപാകതകൾ വിലയിരുത്തി റിപ്പോർട്ട് നൽകാൻ സെൻട്രൽ റോഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് റിട്ട. ചീഫ് സയന്റിസ്റ്റ് ഡോ.കിഷോർകുമാർ, ഐഐടി പാലക്കാട് സിവിൽ എൻജിനീയറിങ് വിഭാഗം മേധാവി ഡോ.ടി.കെ.സുധീഷ്, സിആർആർഐ ജിയോ ടെക്നിക്കൽ എൻജിനീയറിങ് ഡിവിഷൻ ചീഫ് സയന്റിസ്റ്റ് ഡോ.പി.എസ്.പ്രസാദ്,
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തമിഴ്നാട് യൂണിറ്റ് ഡയറക്ടർ ഡോ.കെ.അരവിന്ദ് തുടങ്ങിയവരാണു സന്ദർശനം നടത്തിയത്. നാട്ടുകാർ തടിച്ചുകൂടുന്നത് ഒഴിവാക്കാൻ അതീവ രഹസ്യമായിട്ടായിരുന്നു പരിശോധന. മാധ്യമങ്ങളെയും ജനപ്രതിനിധികളെയും ഉൾപ്പെടെ അകറ്റിനിർത്തി.
ദേശീയപാത നിർമാണസ്ഥലത്തെ മണ്ണിടിച്ചിൽ, റോഡിന്റെയും പാലങ്ങളുടെയും ഗുണനിലവാരം, യാത്രക്കാർക്കും സമീപവാസികൾക്കും ഉണ്ടാകാനിടയുള്ള അപായസാധ്യത തുടങ്ങിയവയാണു സംഘം വിലയിരുത്തിയത്. പരിശോധനാറിപ്പോർട്ട് അതത് റീച്ചുകളിലെ അധികൃതർക്കു കൈമാറുകയായിരുന്നു. അടിയന്തര പരിഹാര നടപടി സ്വീകരിക്കാനും നിർദേശം നൽകി. കാസർകോട് ജില്ലയിൽ തെക്കിൽ, മട്ടലായി, വീരമല കുന്നുകളിൽ ഏതുസമയത്തു വേണമെങ്കിലും മണ്ണിടിച്ചിലുണ്ടാകാവുന്ന സ്ഥിതിയാണ്. പലതവണ മണ്ണിടിച്ചിലും തൊഴിലാളി മരിച്ച സംഭവവും ഉണ്ടായി.
നിർമാണ പ്രവർത്തനങ്ങളിലെ അപാകതകൾ പഠിക്കാൻ മലയാള മനോരമയും പ്രത്യേക വിദഗ്ധ സംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘം നൽകിയ റിപ്പോർട്ടിനു സമാനമായ റിപ്പോർട്ടാണ് എൻഎച്ച്എഐ നിയോഗിച്ച സംഘവും നൽകിയത്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കേന്ദ്രസർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എംപി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ചിരുന്നു.
കെ.സി.വേണുഗോപാൽ എംപി ചെയർമാനായ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കു മുൻപാകെയും അപകടങ്ങൾ സംബന്ധിച്ച് പരാതി എത്തി. തുടർന്നു നടപടിയുടെ ഭാഗമായി 2 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. ഒരു ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയുമുണ്ടായി. തുടർന്നാണ് വിദഗ്ധസമിതിയെ ദേശീയപാതയുടെ നിർമാണ പ്രവർത്തനങ്ങൾ പരിശോധിക്കാൻ എൻഎച്ച്എഐ ചുമതലപ്പെടുത്തിയത്.