
മെട്രോപ്പൊലിറ്റൻ ആസൂത്രണ സമിതി തിരഞ്ഞെടുപ്പ് ഇന്നുമുതൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ മെട്രോപ്പൊലിറ്റൻ ആസൂത്രണ സമിതിയിലേക്കുള്ള (എംപിസി) തിരഞ്ഞെടുപ്പ് ഇന്നു മുതൽ ആരംഭിക്കും. രഹസ്യ ബാലറ്റാണ്. ഇന്നു തന്നെ വോട്ടെണ്ണും. കലക്ടറേറ്റ് പ്ലാനിങ് ഹാളിൽ നടക്കുന്ന വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മെട്രോപ്പൊലിറ്റൻ ഏരിയയിൽ ഉൾപ്പെടുന്ന 29 ഗ്രാമ പഞ്ചായത്തു പ്രസിഡന്റുമാരിൽ നിന്നുള്ള പ്രതിനിധികളെ കണ്ടെത്താനാണ് ഇന്നത്തെ തിരഞ്ഞെടുപ്പ്.പഞ്ചായത്തു പ്രസിഡന്റുമാരിൽ നിന്ന് 4 പ്രതിനിധികളെയാണു (2 വനിത, ഒരു പട്ടികജാതി സംവരണം) ഇന്നു തിരഞ്ഞെടുക്കുന്നത്.
വോട്ടർമാർ 11നു തന്നെ ഹാജരാകണമെന്നു വരണാധികാരിയായ കലക്ടർ എൻ.എസ്.കെ. ഉമേഷ് അറിയിച്ചു. 15 പേരെത്തിയാൽ ക്വോറം തികഞ്ഞതായി കണക്കാക്കി വോട്ടെടുപ്പു ഹാൾ അടയ്ക്കും. പിന്നീടെത്തുന്നവരെ പ്രവേശിപ്പിക്കില്ല. തിരഞ്ഞെടുപ്പു യോഗം തുടങ്ങിയാലുടൻ സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിക്കണം. അതിനു ശേഷം വോട്ടെടുപ്പു ഹാളിൽത്തന്നെ ബാലറ്റ് പേപ്പർ തയാറാക്കി പോളിങ് ആരംഭിക്കും.
ആനുപാതിക പ്രാതിനിധ്യ പ്രകാരം ഒറ്റക്കൈമാറ്റ വോട്ടിലൂടെയാണു തിരഞ്ഞെടുപ്പ്. യുഡിഎഫിനും എൽഡിഎഫിനും രണ്ടു പേരെ വീതം വിജയിപ്പിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. രസികല പ്രിയരാജ് (എസ്സി വനിത), രാജി സന്തോഷ് (ജനറൽ വനിത), കെ.ജി. രാജേഷ് (ജനറൽ) എന്നിവരാണു മത്സര രംഗത്തുള്ള യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റുമാർ. ഇവർക്കു വോട്ടു ചെയ്യണമെന്നാവശ്യപ്പെട്ടു ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് വോട്ടെടുപ്പിൽ പങ്കെടുക്കുന്ന കോൺഗ്രസ് അംഗങ്ങൾക്കു വിപ്പ് നൽകിയിട്ടുണ്ട്.
എൽഡിഎഫിന്റെ സ്ഥാനാർഥികൾ ഇന്നു രാവിലെ മാത്രമേ വ്യക്തമാകൂ. മുനിസിപ്പൽ കൗൺസിലർമാരുടെ 2 പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് നാളെ. 310 വോട്ടർമാരുള്ളതിനാൽ പോളിങ് ബൂത്തുകളുടെ എണ്ണം കൂട്ടും. കോർപറേഷൻ കൗൺസിലർമാരിൽ നിന്നുള്ള 4 പ്രതിനിധികളെ തിരഞ്ഞെടുക്കാൻ മറ്റന്നാൾ കോർപറേഷൻ കൗൺസിൽ ഹാളിൽ വോട്ടെടുപ്പ് നടക്കും. തിരഞ്ഞെടുക്കപ്പെട്ട എംപിസി പ്രതിനിധികളിൽ നിന്നു ചെയർമാനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ജൂലൈ ഒന്നിനാണ്.