
വീണ്ടും വെള്ളപ്പൊക്കം; 300 കുടുംബങ്ങൾ ദുരിതത്തിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈക്കം ∙ ശക്തമായ മഴ താലൂക്കിന്റെ താഴ്ന്ന പ്രദേശങ്ങളിലെ മുന്നൂറോളം കുടുംബങ്ങൾ വീണ്ടും വെള്ളത്തിലായി. മൂവാറ്റുപുഴയാറിൽ വലിയതോതിൽ ജലനിരപ്പ് ഉയർന്നു. ഉദയനാപുരം, തലയോലപ്പറമ്പ് പഞ്ചായത്തുകളിലാണ് വെള്ളക്കെട്ട് ഏറെയും. ആഴ്ചകൾക്കു മുൻപ് കയറിയ വെള്ളത്തിൽ നിന്നും പൂർണമായും മോചനം നേടുന്നതിനു മുൻപ് വീണ്ടും വെള്ളം കയറിയത് പല കുടുംബങ്ങളെയും ദുരിതത്തിലാക്കി.തലയോലപ്പറമ്പ് പഞ്ചായത്തിന്റെ താഴ്ന്ന പ്രദേശമായ കോരിക്കൽ, പഴമ്പട്ടി, തേവലക്കാട്, കാളിവേലിൽ, ഉദയനാപുരം പഞ്ചായത്തിലെ പടിഞ്ഞാറേക്കര മുട്ടുങ്കൽ എന്നീ പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് ഏറെയും അനുഭവപ്പെടുന്നത്.
നീർച്ചാലുകൾ പലതും പോളയും പായലും വളർന്ന് നീരൊഴുക്ക് തടസ്സപ്പെട്ടതോടെ കയറിയ വെള്ളം ഒഴുകി പോകാൻ ആഴ്ചകൾ വേണ്ടിവരുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇന്നലെ പകൽ മഴ ശമിച്ചത് നേരിയ ആശ്വാസം നൽകുന്നുണ്ടെങ്കിലും മൂവാറ്റുപുഴയാറ്റിലെ ജലനിരപ്പ് താഴുന്നതനുസരിച്ച് കയറിയ വെള്ളം ഒഴുകി പോകുന്നതിന് ആവശ്യമായ നടപടി അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.
ഉദയനാപുരം ക്ഷേത്രത്തിനു സമീപം നീലമനയിൽ സുബ്രഹ്മണ്യൻ പോറ്റി, ചെങ്ങഴശേരിയിൽ സന്തോഷ് എന്നിവരുടെ വീടുകൾക്ക് മുകളിൽ മരം വീണ് നാശം സംഭവിച്ചു. വാതുക്കോട് നീലകണ്ഠൻ മൂസതിന്റെ വീടിന് സമീപത്തേക്ക് ആഞ്ഞിലിമരം കടപുഴകി വീണു. ഇവിടെ വീടിനു മുകളിലേക്ക് കയറുന്ന കോവണിയിൽ സ്ഥാപിച്ചിരുന്ന ഷീറ്റുകൾക്ക് നാശം സംഭവിച്ചു. തിരുവാതിരിയിൽ സൂരജിന്റെ വീടിന്റെ മതിൽ ആഞ്ഞിലിമരം കടംപുഴകി വീണ് തകർന്നു. വൈദ്യുതി ബന്ധവും തകരാറിലായി.